ആലപ്പുഴ: റേഷന്‍ മുന്‍ഗണന പട്ടികയിലെ അപാകതകള്‍ പരിഹരിച്ച് റേഷനിങ് സംവിധാനം സുതാര്യമാക്കാനുള്ള നടപടികള്‍ ഇഴഞ്ഞു നീങ്ങുന്നു. റേഷനിങ് ഇന്‍സ്പെക്ടര്‍മാര്‍ വീടുകള്‍ കയറിയുള്ള പരിശോധന ആരംഭിച്ചെങ്കിലും എന്നു പൂര്‍ത്തിയാകുമെന്ന് യാതൊരു വ്യക്തതയുമില്ല.
തെറ്റായ വിവരങ്ങള്‍ നല്‍കിയവരെ കണ്ടെത്തി നടപടിയെടുക്കുന്നതിനും ഒഴിവാക്കുകയുമാണ് പരിശോധനയുടെ പ്രധാന ലക്ഷ്യം. പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിന് 31 വരെ അപേക്ഷ നല്കാന് അവസരമുണ്ട്. ജില്ലയിലെ ആറ് താലൂക്ക് സപ്ലൈ ഓഫീസുകളിലും. ദിനംപ്രതി നൂറുകണക്കിന് അപേക്ഷകളാണ് ഇപ്പോഴും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇവ പരിശോധിക്കാന്‍ കേവലം നാല്‍പ്പത് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്.
പതിനൊന്നു ദിവസത്തിനകം പരാതികള്‍ പരിശോധിച്ച് പൂര്‍ത്തിയാക്കാന്‍ ഇത്രയും ഉദ്യാഗസ്ഥര്‍ക്ക് സാധിക്കില്ല. ചുരുക്കത്തില്‍ പരിശോധന മുന്‍കാലങ്ങളിലേത് പോലെ പ്രഹസനമാകാനാണ് സാദ്ധ്യത. ക്രമക്കേട് കണ്ടെത്തിയാല്‍ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്കുന്നതിനാല് അനര്‍ഹര്‍ സ്വയം ഒഴിവാകുമെന്ന വിശ്വാസവും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്. പരാതികള്‍ പരിഹരിക്കാതെയാണ് പട്ടിക പ്രസിദ്ധീകരിക്കാന്‍ ഭക്ഷ്യവകുപ്പിന്റെ നീക്കം നടത്തുന്നതെന്നും ആരോപണമുണ്ട്.
ജില്ലയിലെ ഭൂരിഭാഗം പഞ്ചായത്തുകളും യഥാസമയം ഗ്രാമസഭകള്‍ ചേര്‍ന്ന് പട്ടികയിലെ പോരായ്മകള്‍ പരിഹരിക്കാനോ അനര്‍ഹരെ ഒഴിവാക്കാനോ ശ്രമിക്കാതിരുന്നതാണ് മുന്‍ഗണനാ പട്ടികയില്‍ ഇടംപിടിക്കേണ്ട പല കുടുംബങ്ങളും പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടാന്‍ കാരണം. റേഷന്‍ കാര്‍ഡ് നല്കിയതിനുശേഷം അപാകതകള്‍ പരിഹരിക്കുമെന്ന നിലപാടാണ് പ്രശ്നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാക്കിയത്.
ജില്ലയില്‍ മുന്‍ഗണനാ പട്ടികയില്‍ കൂട്ടിച്ചേര്‍ക്കേണ്ടത് 43013 കാര്‍ഡുകളാണ്. നിലവിലുള്ള പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടത് 2609 കാര്‍ഡുകളും. ഈ കണക്കാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ക്ക് നല്‍കിയിട്ടുള്ളത്.
31ന് ശേഷം മുന്‍ഗണന പട്ടിക സംബന്ധിച്ചുള്ള പരാതികള്‍ സ്വീകരിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രശ്നപരിഹാരം കാണുകയെന്നത് ദുഷ്ക്കരമാണ്. മുന്‍ഗണനാ പട്ടികയില്‍പ്പെട്ടിട്ടുള്ള നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് റേഷന്‍ നിഷേധിക്കുന്ന സമീപനമാണ് ജില്ലയില്‍ ഇപ്പോഴുള്ളത്. അര്‍ഹതപ്പെട്ട ഗുണഭോക്താക്കളുടെ റേഷന്‍കട തിരിച്ചുള്ള ലിസ്റ്റ് പ്രസിദ്ധീകരിക്കാന്‍ അതത് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്കിയാല് മുന്‍ഗണനാ പട്ടിക ഒരുപരിധിവരെ പരിഹരിക്കാന്‍ കഴിയുമെന്നാണ് ഗുണഭോക്താക്കളുടെ അഭിപ്രായം.
ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ പേര് പറഞ്ഞ് വര്‍ഷങ്ങള്‍ക്ക് മുമ്പ് മുന്‍ഗണനപട്ടിക തയറാക്കിയത് അധ്യാപകരാണ്. പ്രദേശത്തെക്കുറിച്ച് അറിവോ കുടുംബങ്ങളെ സംബന്ധിച്ചുളള വ്യക്തതയോ ഇല്ലാതെയാണ് ഇവര്‍ ലിസ്റ്റ് തയാറാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: