കേരളത്തിലെ ഭരണത്തിന്റെ ചൂടുംചൂരും വേണ്ടുവോളം അനുഭവിക്കുന്ന ജനങ്ങളുടെ വികാരങ്ങള്‍ ന്യായാലയങ്ങളും കൃത്യമായി മനസ്സിലാക്കുന്നുണ്ട് എന്നുവേണം കരുതാന്‍. കോടതികളുടെ നിരീക്ഷണങ്ങളും വിധികളും സൂക്ഷ്മമായി വിശകലനം ചെയ്താല്‍ അത് വ്യക്തമായി മനസ്സിലാക്കാം. രാഷ്ട്രീയത്തിന്റെ അതിപ്രസരം ഔദ്യോഗിക സംവിധാനങ്ങളെ എങ്ങനെയൊക്കെ മലിനപ്പെടുത്തുന്നുവെന്നും, ആക്ഷേപകരമായ കാര്യങ്ങള്‍ എത്ര മിടുക്കോടെയാണ് കൈകാര്യം ചെയ്യുന്നതെന്നും കോടതിവിധികള്‍ ചൂണ്ടിക്കാട്ടുന്നു. ഇടതുമുന്നണി സര്‍ക്കാരിന്റെ ഹ്രസ്വമായ ഭരണകാലയളവില്‍ കോടതികളില്‍നിന്ന് കിട്ടിയ പ്രഹരങ്ങള്‍ക്ക് കൈയും കണക്കുമില്ലെന്ന് വിലയിരുത്തേണ്ടിവരും. ഓരോ തവണ കിട്ടുന്ന പ്രഹരത്തിനും ശേഷി കൂടുന്നുവെങ്കിലും അത് കണക്കിലെടുത്തല്ല ഭരണകൂടം മുന്നോട്ടുപോവുന്നത് എന്നതാണ് ഇതിലെ ദൗര്‍ഭാഗ്യകരമായ വശം.
ഏറ്റവും ഒടുവില്‍ കഴിഞ്ഞ ദിവസം ഹൈക്കോടതി പൊലീസിനോട്, അതായത് ആഭ്യന്തര വകുപ്പിനോട് ചോദിച്ച ചോദ്യം ഞെട്ടലുണ്ടാക്കുന്നതാണ്. നാളിതുവരെ പൊലീസ് വകുപ്പ് ചെയ്തുകൂട്ടിയതിന്റെ ഉള്ളറകളിലേക്കാണ് ഹൈക്കോടതി പൊള്ളുന്ന ചോദ്യമെറിഞ്ഞത്. നെഹ്റു കോളജ് ഓഫ് എഡ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്മാന് ഡോ. പി. കൃഷ്ണദാസിനെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ട് നിരീക്ഷണം നടത്തുമ്പോഴാണ് ആ വകുപ്പിലെ കുടിലതന്ത്രങ്ങള്‍ കോടതി അക്കമിട്ടു നിരത്തിയത്. കോടതിയെ വിഡ്ഢിയാക്കുന്നോ എന്ന ചോദ്യത്തിനു മുമ്പില്‍ പൊലീസും ആഭ്യന്തര വകുപ്പും ഭരണകൂടവും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിത്തരിച്ചുപോയി. നേരത്തെയും ഇത്തരത്തിലുള്ള ഒരുപാട് പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ ഇത്ര കണിശമായും കര്‍ക്കശവുമായിരുന്നില്ലെന്നു മാത്രം. നെഹ്റു എഞ്ചിനീയറിങ് കോളജിലെ പീഡനം മൂലം ജിഷ്ണു പ്രണോയ് ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ വന്‍ വിവാദം ക്ഷണിച്ചുവരുത്തിയിരുന്നു. അതില്‍ വീഴ്ചവരുത്തിയവര്‍ പ്രതിക്രിയ ചെയ്യുകയാണെന്ന തരത്തില്‍ പെരുമാറുകയായിരുന്നു എന്നുവേണം വിലയിരുത്താന്‍.
കൃഷ്ണദാസിനെ അതേ കോളജിലെ മറ്റൊരു വിദ്യാര്‍ഥിയുടെ പരാതിയില്‍ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്യുകയുണ്ടായി. മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോഴാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തുവെന്ന വിവരം അഭിഭാഷകന് കോടതിയെ ധരിപ്പിച്ചത്. അപ്പോഴാണ് പൊലീസ് ഗുണ്ടകളുടെ രീതിയിലേക്ക് അധഃപതിച്ചുവെന്ന് കോടതി ചൂണ്ടിക്കാട്ടിയത്. ജിഷ്ണു പ്രണോയിയുടെ മരണത്തിന്റെ കാര്യത്തില്‍ പാമ്പാടി നെഹ്റു കോളേജിന്റെ പക്ഷത്ത് മനസാക്ഷിയുള്ള ഒരാളും നില്‍ക്കില്ല. കുറ്റം ചെയ്തവര്‍ കര്‍ക്കശമായും മാതൃകാപരമായും ശിക്ഷിക്കപ്പെടണം. അതുപക്ഷെ നിയമാനുസൃതമാകണം. ഒരു കേസില്‍ വാദിയുടെ ആക്ഷേപങ്ങളുടെ വസ്തുത അന്വേഷിച്ച് കണ്ടെത്തേണ്ടതിനുപകരം പൊലീസ് മറ്റുചില അന്യായങ്ങള്‍ അതില്‍ കൂട്ടിച്ചേര്‍ത്ത് ജാമ്യം കിട്ടാതാക്കുകയായിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്. പൊതുജനാഭിപ്രായപ്രകാരമല്ല പൊലീസ് കേസ് കൈകാര്യം ചെയ്യേണ്ടതെന്ന് അര്‍ഥശങ്കക്കിടവരാത്തവണ്ണം കോടതി അഭിപ്രായപ്പെട്ടു. കേരളത്തില്‍ ഇപ്പോള്‍ പൊലീസ് ചെയ്യുന്നത് എന്താണെന്ന് കോടതി ശരിക്കും മനസ്സിലാക്കിയിട്ടുണ്ട്. അവര്‍ക്ക് കേസ് തെളിയിക്കുന്നതിനേക്കാള്‍ താല്‍പ്പര്യം ഭരണകൂടത്തിന്റെ രാഷ്ട്രീയ ദുഷ്ടലാക്കിനെ പ്രതിരോധിക്കുന്നവരെ വേട്ടയാടലാണ്.
വാദിയുടെ പരാതിയില്‍ പറയാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്ത് കോടതിയെ തെറ്റിദ്ധരിപ്പിക്കുന്ന പ്രവണത ഒരുഭാഗത്ത്, ഭരണകൂടത്തിന്റെ ഒത്താശക്കാരായിനിന്ന് രാഷ്ട്രീയ പ്രതിയോഗികളെ അടിച്ചമര്‍ത്തുന്നത് മറുഭാഗത്ത്. എങ്ങനെ നോക്കിയാലും ഗുണ്ടകളും പൊലീസും തമ്മില്‍ വ്യത്യാസമില്ലാത്ത അവസ്ഥ. ആഭ്യന്തര വകുപ്പിന്റെ ചരടുവലിക്കൊപ്പം തുള്ളുന്ന പാവകളായി പൊലീസ് വിഭാഗം മാറുമ്പോള്‍ സംസ്ഥാനത്തിന്റെ ക്രമസമാധാനം തകര്‍ന്നുതരിപ്പണമാവുകയാണ്. പീഡനക്കേസുകളില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ ലജ്ജാകരമായ നിലപാടുകളാണ് പൊലീസ് സ്വീകരിക്കുന്നത്. കുണ്ടറയിലും ഇരിട്ടിയിലും ഉണ്ടായ സംഭവവികാസങ്ങള്‍ നിരീക്ഷിച്ചാല്‍ ഇത് വ്യക്തമായി മനസ്സിലാക്കാന്‍ കഴിയും. ഇടതുമുന്നണി സര്‍ക്കാരില്‍ ആഭ്യന്തര വകുപ്പ് കൈയാളുന്നത് മുഖ്യമന്ത്രിയായ സ്ഥിതിക്ക് സിപിഎമ്മിന്റെ രാഷ്ട്രീയ അജണ്ട മാത്രമേ നടപ്പാവൂ എന്നുവരുന്നത് ആത്മഹത്യാപരമാണ്. അത് ജനാധിപത്യ രീതിയല്ലെന്നത് പകല്‍പോലെ വ്യക്തം.
ഇതുതന്നെയാണ് ഇപ്പോള്‍ കേരള ഹൈക്കോടതിയും ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഒരാള്‍ക്കെതിരെ പരാതി വരുമ്പോള്‍ അതിന്റെ നേരവസ്ഥകള്‍ ചികഞ്ഞുപോകുന്നതിനു പകരം അയാളെ ബോധപൂര്‍വം കുടുക്കാന്‍ പൊലീസ് രാഷ്ട്രീയം കളിക്കുന്നത് അപകടകരമാണ്. അത്തരമൊരു രീതിക്ക് പച്ചക്കൊടികാണിക്കുന്ന രാഷ്ട്രീയ നേതൃത്വവും അവരുടെ ഔദ്യോഗിക സംവിധാനവും ഇക്കാര്യത്തില്‍ മനുഷ്യത്വപരവും നീതിയുക്തവുമായ നിലപാടുകളാണ് സ്വീകരിക്കേണ്ടത്. അങ്ങനെയല്ലാതെ വന്നാല്‍ അതൊരു ഗുണ്ടാരാജ് ആയി മാറും. പൊലീസിനെ ഗുണ്ടയാക്കുന്ന ഔദ്യോഗിക സംവിധാനം മ്ലേച്ഛമായ വഴിയില്‍ നിന്ന് മാറി സഞ്ചരിക്കണമെന്നു തന്നെയാണ് ഹൈക്കോടതി പറയാതെ പറഞ്ഞിരിക്കുന്നത്. കോടതിയോടും ജനാധിപത്യത്തോടും തരിമ്പെങ്കിലും ബഹുമാനമുണ്ടെങ്കില്‍ ആഭ്യന്തര വകുപ്പ് ദുഷ്ടലാക്കോടെയുള്ള രാഷ്ട്രീയ മുതലെടുപ്പ് അവസാനിപ്പിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: