ചേര്‍ത്തല: പതിറ്റാണ്ടുകള്‍ നീണ്ട കാത്തിരിപ്പിന് വിരാമം. തണ്ണീര്‍മുക്കം ബണ്ടിന്റെ നിര്‍മാണം അവസാന ഘട്ടത്തിലേക്ക്. ഷട്ടറുകള്‍ സ്ഥാപിക്കുന്ന ജോലികള്‍ ഇന്ന് ആരംഭിക്കും. ഇതിനായി 15 സ്റ്റൈന്‍ലസ് സ്റ്റീല്‍ ഷട്ടറുകള്‍ എത്തിച്ചു. ക്രെയിനിന്റെ സഹായത്തോടെയാണ് ഇവ ഘടിപ്പിക്കുന്നത്.
വേമ്പനാട് കായലിന്റെ മധ്യഭാഗത്തില്‍ ഉള്‍പ്പെടുന്ന മൂന്നാം ഘട്ടത്തില്‍ 28 ഷട്ടറുകളാണ് സ്ഥാപിക്കുന്നത്. ബണ്ടിന്റെ നിര്‍മാണം ഗതാഗതത്തിന് അനുയോജ്യമായ തരത്തില്‍ പൂര്‍ത്തിയായി. അറ്റകുറ്റ പണികളാണ് ബാക്കിയുള്ളത്. ഷട്ടറുകള്‍ സ്ഥാപിക്കുന്നതിനൊപ്പം വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തില്‍ ഇരു ഭാഗങ്ങളിലുമായി കൃത്രിമ തുരുത്തുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളും പുരോഗമിക്കുന്നുണ്ട്.
ടൂറിസം സാധ്യകള്‍ കണക്കിലെടുത്താണ് തുരുത്തുകള്‍ നിര്‍മിക്കുന്നത്. നിലവില്‍ ബണ്ടിന്റെ ഭാഗമായ മണല്‍ചിറ പൊളിച്ചുമാറ്റുന്നതോടെ തുരുത്തുകള്‍ വിനോദ സഞ്ചാരികളുടെ ഇഷ്ട താവളമായി മാറുമെന്നും മേഖല വിനോദസഞ്ചാര ഭൂപടത്തില്‍ ഇടംനേടുമെന്നുമാണ് അധികൃതരുടെ പ്രതീക്ഷ. മൂന്നാം ഘട്ടത്തിനായി കുട്ടനാട് പാക്കേജില്‍ ഉള്‍പെടുത്തി 200 കോടി രൂപ അനുവദിച്ചിരുന്നു.
31 ന് മുന്‍പ് നിര്‍മാണം പൂര്‍ത്തിയാക്കണമെന്നായിരുന്നു കരാറെങ്കിലും ഷട്ടറുകള്‍ പൂര്‍ണമായി സ്ഥാപിക്കാന്‍ ഒരുമാസം കൂടി വേണ്ടിവരുമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പറഞ്ഞു. 1957 ലാണ് ആലപ്പുഴ കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിച്ച് ബണ്ട് നിര്‍മാണം ആരംഭിച്ചത്. ഒന്ന് രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാതോടെ ഇടയ്ക്ക് നിര്‍മാണം മുടങ്ങി.
ഇതേതുടര്‍ന്നാണ് വാഹനഗതാഗതത്തിനായി മണല്‍ ചിറ നിര്‍മിച്ചത്. തണ്ണീര്‍മുക്കത്ത് നിന്നാണ് പദ്ധതി തുടങ്ങിയത്. 1975 ല്‍ രണ്ടാം ഭാഗവും പൂര്‍ത്തിയായി. കോട്ടയം ജില്ലയുടെ പടിഞ്ഞാറ് അതിര്‍ത്തിയായ വെച്ചൂരില്‍ നിന്നാണ് രണ്ടാം ഘട്ടം നിര്‍മിച്ചത്. ഇതിന് ശേഷം നാലു പതിറ്റാണ്ടുകള്‍ കഴിഞ്ഞാണ് അവസാന ഘട്ടത്തിന്റെ പൂര്‍ത്തീകരണത്തിന് വഴിതെളിഞ്ഞത്.
നേരത്തെ പൂര്‍ത്തിയായ രണ്ട് ഘട്ടങ്ങളെയും കൂട്ടിയോജിപ്പിച്ചാണ് അവസാന ഭാഗം നിര്‍മ്മിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: