പനാജി: നേരത്തെ തന്നെ സെമി ഉറപ്പിച്ച കേരളത്തിന് ഇന്നലെ നടന്ന അവസാന ഗ്രൂപ്പ് മത്സരത്തില്‍ തോല്‍വി. മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് മഹാരാഷ്ട്രയാണ് കേരളത്തെ തോല്‍പ്പിച്ചത്.
മറ്റൊരു മത്സരത്തില്‍ റെയില്‍വേസിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് മിസോറാമും അവസാന നാലില്‍ ഇടംപിടിച്ചു. കേരളത്തിന് പിന്നില്‍ രണ്ടാമതായാണ് മിസോറാമിന്റെ മുന്നേറ്റം. കേരളത്തിനും മിസോറാമിനും 7 പോയിന്റുകളാണുള്ളതെങ്കിലും ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ കേരളം വിജയിച്ചതോടെയാണ് ഗ്രൂപ്പ് ചാമ്പ്യന്മാരായത്. ഇതോടെ പഞ്ചാബും റെയില്വേസയും നിലവിലെ റണ്ണേഴ്സപ്പുകളായ മഹാരാഷ്ട്രയും സെമിയിലെത്താതെ പുറത്തായി.
23ന് ഉച്ചതിരിഞ്ഞ് മൂന്നിന് നടക്കുന്ന ആദ്യത്തെ സെമിയില്‍ മിസോറാം ബംഗാളുമായും രാത്രി 7ന് രണ്ടാം സെമിയില്‍ കേരളം ആതിഥേയരായ ഗോവയുമായും ഏറ്റുമുട്ടും.
കഴിഞ്ഞ മത്സരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഏറെ മാറ്റങ്ങളുമായാണ് കോച്ച് വി.പി. ഷാജി കേരളത്തെ കളത്തിലെത്തിച്ചത്. അഞ്ച് മാറ്റങ്ങളാണ് ടീമില്‍ വരുത്തിയത്. എങ്കിലും മഹാഷ്ട്രക്കൊപ്പം ഒപ്പത്തിനൊപ്പം പൊരുതിനില്‍ക്കുകയും ചെയ്തു. എന്നാല്‍ 34-ാം മിനിറ്റില്‍ കേരള വലയില്‍ മഹാരാഷ്ട്ര പന്തെത്തിച്ചു. വൈഭവ് ഷിര്ളെയാണ് ആദ്യ ഗോള്‍ നേടിയത്. പിന്നീട് 59-ാം മിനിറ്റില്‍ ശ്രീകാന്ത് വീരമല്ലുവും മഹാരാഷ്ട്രക്കായി ലക്ഷ്യം കണ്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: