നെടുമ്പാശ്ശേരി: അനധികൃത പന്നി ഫാമിനെതിരെ പ്രതിഷേധിച്ച നാട്ടുകാരെയും ആരോഗ്യ വകുപ്പ് ഉദേ്യാഗസ്ഥരെയും ഫാം ഉടമയും സഹോദരനും ചേര്‍ന്ന് ആക്രമിച്ചു. ഗുരുതരമായി പരിക്കേറ്റ മുന്‍ ഗ്രാമ പഞ്ചായത്ത് മെമ്പര്‍ അടക്കം ആറുപേരെ ചാലാക്കല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആക്രമണത്തില്‍ രണ്ട് ആരോഗ്യവകുപ്പ് ഉേദ്യാഗസ്ഥരായ മോളിക്കുട്ടി സെബാസ്റ്റ്യന്‍,അജിത എന്നിവര്‍ക്കാണ് പരിക്കേറ്റത്. മുന്‍ ഗ്രാമ പഞ്ചായത്ത് അംഗം ഷിബി പുതുശ്ശേരി, വിത്സണ് നെല്‍ക്കര, കെ.ജി. പോളി, എം.എസ്. ബൈജു, ജോജി പുതുശ്ശേരി, ഷിന്റോ വര്‍ഗ്ഗീസ് എന്നിവര്‍ക്കും പരിക്കേറ്റു.
ആരോഗ്യ വിഭാഗത്തിന്റെയും ഗ്രാമ പഞ്ചായത്തിന്റെയും അനുമതിയും ഇല്ലാതെയാണ് ഫാമിന്റെ പ്രവര്‍ത്തനം. ഫാമിനെതിരെ നാട്ടുകാരുടെ പരാതിയില്‍ സമീപ വാസികളോടോപ്പം ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണം നടന്നത്. കുന്നുകര പഞ്ചായത്ത് 9-ാം വാര്‍ഡില്‍ ഉള്‍പ്പെട്ട കുറ്റിപ്പുഴ കട്ടന്മുളയിലെ സ്വകാര്യ വ്യക്തി നടത്തുന്ന ഫാമിനെതിരെയാണ് നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുന്നത്. ഫാമിനെതിരെ നാട്ടുകാര്‍ പോലീസ് സ്റ്റേഷന്, ഗ്രാമ പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളില്‍ പരാതികള്‍ നല്‍കിയെങ്കിലും ഫാമിന്റെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉടമ തയ്യാറായില്ല. പഞ്ചായത്ത് നിരവധി തവണ സ്റ്റോപ് മെമ്മോയും നല്‍കിയിട്ടുണ്ട്.
വിമാനത്താവളം, ഹോട്ടലുകള്‍ എന്നിവിടങ്ങളിലെ പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ അവശിഷ്ടങ്ങളും മാംസാവഷിഷ്ടങ്ങളും ഫാമില്‍ കൂട്ടി ഇട്ടിരിക്കുകയാണ്. മാലിന്യങ്ങള്‍ കലര്‍ന്ന വെള്ളം കിണറുകളിലേക്ക് എത്തുന്നതിനാല്‍ പരിസര പ്രദേശങ്ങളിലെ ശുദ്ധജല സ്രോതസ്സുകള്‍ മലിനമാകുന്നുവെന്നാണ് നാട്ടുകാരുടെ പരാതി. കൂടാതെ പ്രദേശത്ത് കൊതുകുകളും പുഴുക്കളും പ്രാണികളും നിറഞ്ഞിരിക്കുകയാണ്. ഫാമില്‍ നിന്ന് ഒഴുക്കിവിടുന്ന മലിന ജലം ചാലക്കുടി പുഴയെയും പെരിയാറിനെയും മലിനമാക്കുന്നുണ്ട്.
സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും ചെങ്ങമനാട് എസ്ഐ കെ.ജി. ഗോപകുമാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: