ആലുവ: സേലത്ത് നിന്ന് കഞ്ചാവുമായി വന്ന മൂന്ന് പേരെആലുവ റെയില്‍വേ സ്റ്റേഷന് സമീപത്ത് നിന്ന് പോലീസ് ഓടിച്ചിട്ട് പിടികൂടി. ഇവരില്‍ നിന്നും 320 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മൂവാറ്റുപുഴ മുനിസിപ്പല്‍ സ്റ്റേഡിയത്തിന് സമീപം തോട്ടുങ്കല്‍ വീട്ടില്‍ പോള്‍ (22), ടി.ടി.സി കവലയ്ക്ക് സമീപം ഓലില്‍ വീട്ടില്‍ ബേസില്‍ (23), കുന്നത്തുനാട് പള്ളിക്കര പ്ലാഞ്ചോട്ടില്‍ വീട്ടില്‍ ബിബിന്‍ ജോണ്‍ (23) എന്നിവരെയാണ് പിടികൂടിയത്.
ഇന്നലെ രാവിലെ ആറരയോടെയാണ് ആലുവ റെയില്‍വേ സ്റ്റേഷന് മുന്‍വശത്ത് നിന്നും പോളും ബേയ്സിലും പിടിയിലാകുന്നത്. ഓടിരക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. റൂറല്‍ എസ്പി എ.വി. ജോര്‍ജിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് റൂറല്‍ ടൈഗര്‍ ഫോഴ്സിന്റെയും ആലുവ പോലീസിന്റെയും സംയുക്ത ഓപ്പറേഷനിലാണ് പ്രതികള്‍ കുടുങ്ങിയത്. സേലത്ത് നിന്ന് ട്രെയിന്‍ മാര്‍ഗമാണ് കഞ്ചാവ് എത്തിച്ചിരുന്നതെന്നും വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് വിതരണം ചെയ്യുന്നതെന്നും പ്രതികള്‍ പോലീസിനോട് പറഞ്ഞു.
കൊച്ചി: കാല് കിലോ കഞ്ചാവുമായി യുവാവ് ഷാഡോ പോലീസിന്റെ വലയിലായി. തിരുവാങ്കുളം പാലച്ചുവട് നടുമുറ്റത്തില്‍ മനോജാണ് എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്റിന് സമീപത്തുനിന്ന് പിടികൂടിയത്. സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കഞ്ചാവ് എത്തിച്ചുകൊടുക്കുന്നതില്‍ പ്രധാനിയാണിയാള്‍. കഴിഞ്ഞ ദിവസം നഗരത്തിലെ എക്സൈസ് ഓഫീസിന് സമീപത്തുനിന്ന് കഞ്ചാവുമായി സ്കൂള്‍ വിദ്യാര്‍ത്ഥികളെ ഷാഡോ പോലീസ് പിടികൂടിയിരുന്നു.
ഇവരില്‍നിന്ന് നഗരത്തിലെ വിദ്യാലയങ്ങളില്‍ മയക്കുമരുന്നുകള്‍ എത്തിക്കുന്ന മാഫിയയെക്കുറിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി.എച്ച്. യതീഷ്ചന്ദ്രക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍ കെ. വിജയന്റെ നിര്‍ദ്ദേശാനുസരണം ഷാഡോ എസ്ഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. എറണാകുളം സെന്‍ട്രല്‍ സബ് ഇന്‍സ്പെക്ടര്‍ ജോസഫ് സാജന്റെ നേതൃത്വത്തില്‍ പ്രതിയെ അറസ്റ്റുചെയ്തു. അഡീഷണല്‍ എസ്ഐ നിത്യാനന്ദപൈ, സിവില്‍ പോലീസ് ഓഫീസര്‍മാരായ ഹരിമോന്, സാനു എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: