ബെര്‍ലിന്‍: ഭീകരാക്രമണം നടത്താന്‍ പദ്ധതിയിട്ടെന്ന സംശയത്തില്‍ അറസ്റ്റ് ചെയ്ത ജര്‍മന്‍ പൗരന്മാരായ രണ്ടു യുവാക്കളെ നാടുകടത്തുമെന്ന് ജര്‍മനി അറിയിച്ചു. 27 വയസുകാരനായ അള്‍ജീരിയ വംശജനേയും 22 വയസുകാരനായ നൈജീരിയന്‍ വംശജനേയുമാണ് നാടുകടത്തുന്നത്. ഏപ്രില്‍ പകുതിയോടെ ഇവരെ നാടുകടത്തിയേക്കുമെന്ന് ലോവര്‍ സാക്സോണി ആഭ്യന്തര മന്ത്രി ബോറിസ് പിസ്റ്റോറി യസ് പറഞ്ഞു.
കഴിഞ്ഞ മാസമാണ് ഇവര്‍ അറസ്റ്റിലാകുന്നത്. ഗോട്ടിന്‍ജെന്നിലുള്ള ഇവരുടെ വീടുകളില്‍ നടത്തിയ പോലീസ് റെയ്ഡില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പതാകയും തോക്കും കണ്ടെടുത്തിരുന്നു. എന്നാല്‍ ഇവര്‍ക്കെതിരേ കുറ്റം സ്ഥാപിക്കാന്‍ പോലീസിന് കഴിയാതിരുന്നതിനാല്‍ ക്രിമിനല്‍ നടപടികള്‍ എടുത്തിരുന്നില്ല. ഇതോടെ ഇവരെ നാടുകടത്താന്‍ തീരുമാനിക്കുകയായിരുന്നു. ജര്‍മനിയിലേക്ക് ഒരിക്കലും തിരിച്ചെത്താന്‍ കഴിയാതെ നിലയില്‍ ഇവരെ ആജീവനാന്തം വിലക്കാനാണ് നീക്കം.
ഡിസംബര്‍ 19നുണ്ടായ ബെര്‍ലിന്‍ ക്രിസ്മസ് മാര്‍ക്കറ്റ് ആക്രമണത്തോടെ ജര്‍മനി അതീവ ജാഗ്രതയാണ് പുലര്‍ത്തുന്നത്. മാര്‍ക്കറ്റ് ആക്രമണത്തില്‍ 12 പേര് കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: