ലക്ക്നോ: സംസ്ഥാനത്തെ അനധികൃത അറവുശാലകള്‍ പൂട്ടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനൊരുങ്ങി യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഇതു സംബന്ധിച്ച വിഷയത്തില്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ആവശ്യപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അദിത്യനാഥ് നിര്‍ദ്ദേശം നല്കി. കൂടാതെ ഗോക്കളെ കടത്തുന്നതിനെതിരെ നിരോധനം ഏര്‍പ്പെടുത്താനും അദിത്യനാഥ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
യുപി മുഖ്യമന്ത്രിയായി അദിത്യനാഥ് അധികാരമേറ്റ് മൂന്ന് ദിവസത്തിനുള്ളിലാണ് തീരുമാനം വന്നിരിക്കുന്നത്. വാരണാസിയിലെ ജെയ്ത്പുര പോലീസ് സ്റ്റേഷന് കീഴിലായി വരുന്ന കമല്‍ഗദ്ധയിലെ അനധികൃത അറവുശാല അധികൃതര്‍ ചൊവ്വാഴ്ച പൂട്ടിയിരുന്നു. 2012ല്‍ ഈ അറവുശാല പൂട്ടിയിരുന്നു. എന്നാല്‍ ഇത് വീണ്ടും രഹസ്യമായി പ്രവര്‍ത്തിച്ചു പോരുകയായിരുന്നു.
മലിനീകരണ ബോര്‍ഡ്, മുന്‍സിപ്പല്‍ അധികൃതര്‍, പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറവുശാല പൂട്ടിയത്. അഞ്ച് ഡസണിലധികം വരുന്ന കന്നുകാലികളെയാണ് ഇവിടെ നിന്ന് കണ്ടെടുത്തത്. ആദിത്യനാഥ് അധികാരമേറ്റതിന് പിന്നാലെ രണ്ട് അറവുശാലകളാണ് അലഹബാദില്‍ പൂട്ടിയത്. അനധികൃതമായി പ്രവര്‍ത്തിക്കുന്ന അറവുശാലകള്‍ എവിടെയെല്ലാം ഉണ്ടെന്നറിയുന്നതിന് റോഡ് മാപ്പും ആദിത്യനാഥ് ആവശ്യപ്പെട്ടിട്ടുണ്ട്.
അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന ബിജെപിയുടെ പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. യുപിയില്‍ ബിജെപി അധികാരത്തിലേറി മൂന്ന് ദിവസത്തിനുള്ളില്‍ അത് പ്രാവര്‍ത്തികമായി തുടങ്ങിയെന്നതാണ് ഇത് തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: