പുരഞ്ജനോപാഖ്യാനം തുടങ്ങുകയാണ്.
ആസീത് പുരഞ്ജനോ നാമ രാജാ
രാജന് ബൃഹച്ഛ്റവാഃ
തസ്യ വിജ്ഞാതനാമാളസീത്
സഖാളവിജ്ഞാത ചേഷ്ഠിതഃ
”ഹേ രാജന്, അങ്ങയെപ്പോലെതന്നെ മഹാകീര്ത്തിശാലിയായിട്ട് പുരഞ്ജനന് എന്നുപേരുള്ള ഒരു രാജാവുണ്ടായിരുന്നു. അദ്ദേഹത്തിന് മറ്റാരാലും അറിയപ്പെടാത്ത നാമധേയത്തോടും വ്യാപാരത്തോടും കൂടിയ ഒരു സഖാവുമുണ്ടായിരുന്നു.”
പരിശുദ്ധ ജ്ഞാനത്തെ പറഞ്ഞുതരണമെന്നാണ് പ്രാചീന ബര്‍ഹിസ്സ് നാരദരോട് ആവശ്യപ്പെട്ടത്. ”ജ്ഞാനം സാക്ഷാത്മോക്ഷസ്യകാരണം” എന്നാണ് പ്രമാണം. ജ്ഞാനകവാടം തുറക്കുന്നതാകട്ടെ ചിത്തശുദ്ധിയിലൂടെയുമാണ്. തപസ്സുകൊണ്ടും നിഷ്കാമകര്മങ്ങളെക്കൊണ്ടും ചിത്തശുദ്ധിയുണ്ടാകും. ബര്ഹിസ്സുരാജാവ് എത്രയോ കാലം കര്‍മ്മങ്ങള്‍ അനുഷ്ഠിച്ചശേഷം അതിന്റെ അര്‍ത്ഥശൂന്യത മനസ്സിലാക്കി വിരക്തി വന്ന സന്ദര്‍ഭത്തിലാണ് നാരദരുടെ ആഗമനം. ചിത്തശുദ്ധിയുടെ പ്രധാന ലക്ഷണം വിഷയവൈരാഗ്യമാണ്. അത് രാജാവിന് ലഭിച്ചിരുന്ന സമയത്താണ് സജ്ജനസമാഗമം ഉണ്ടായത്.
എന്തുകൊണ്ടാണ് കഥയിലൂടെ ആത്മജ്ഞാനത്തെ ഉപദേശിപ്പാന്‍ കാരണം എന്ന സന്ദേഹം ന്യായമായും ഉണ്ടാകാം. രാജാവിന് വൈദിക കര്‍മ്മങ്ങളില്‍ വിരക്തി വന്നെങ്കിലും വിഷയവിരക്തി വന്നിട്ടില്ല. വിഷയാസക്തനാണുതാനും. അങ്ങനെയുള്ള ഒരാളോട് ആത്മജ്ഞാനം ഉപദേശിച്ചാലും അത് കേട്ടിരിക്കാന്‍ മനസ്സു വരില്ല; കാരണം; വിഷയാസക്തന് ജ്ഞാനപ്രഭാഷണം ധരിക്കാന്‍ പ്രയാസമായിരിക്കും. മനസ്സിലാകാതെ വരുമ്പോള്‍ കേള്‍ക്കാനുള്ള താല്‍പ്പര്യം അസ്തമിച്ചുപോകും. എന്നാല്‍ വിഷയസംബന്ധമായ കഥകള്‍ കേള്‍ക്കാന്‍ താല്പര്യമായിരിക്കും. അതിലൂടെ ജ്ഞാനരസത്തെ പകര്‍ന്നു നല്‍കുക എന്ന ക്രിയയാണ് നാരദന് ഇവിടെ സ്വീകരിക്കുന്നത്.
ശ്രീമദ് ഭാഗവതം ചതുര്‍ത്ഥസ്കന്ധത്തില്‍ ഇരുപത്തഞ്ചാമതു മുതല്‍ 29-ാമതുവരെയുള്ള അഞ്ച് അധ്യായങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഭാഗമാണ് പുരഞ്ജനോപാഖ്യാനം.
25-ാം അദ്ധ്യായത്തില്‍ 62 ശ്ലോകങ്ങളും, 26 ല്‍ 26 ഉം, 27 ല്‍ 30 ഉം, 28 ല്‍ 65 ഉം, 29 ല്‍ 85 ഉം, കൂടി 268 ശ്ലോകങ്ങളിലാണ് ഈ ഉപാഖ്യാനം പറഞ്ഞുതീര്ത്തിട്ടുള്ളത്.
പുരഞ്ജനന് എന്ന രാജാവും മറ്റാരാലും അറിയപ്പെടാത്ത പേരും വ്യാപാരവുമുള്ള ഒരു സഖാവും ആണ് പ്രധാന കഥാപാത്രങ്ങള്‍. പുരഞ്ജനന് എന്നാല്‍ ശരീരമാകുന്ന പുരത്തെ ജനിപ്പിക്കുന്നവനാണെന്നര്ത്ഥം. ദേഹാത്മബുദ്ധി നിമിത്തം ഫലാശയോടുകൂടി ചെയ്യുന്ന പുണ്യപാപരൂപത്തിലുള്ള കര്‍മ്മങ്ങള്‍ ഹേതുവായിട്ട് പിന്നെയും പിന്നെയും ശരീരങ്ങളെയെടുക്കുന്ന ജീവാത്മാവാണ് പുരഞ്ജനന്. പേരും വ്യാപാരവും മറ്റാരാലും അറിയപ്പെടാത്ത സഖാവ് ജീവാത്മാവിനെ ആവരണ വിക്ഷേപ പ്രക്രിയകളിലൂടെ കര്‍മ്മങ്ങളില്‍ പ്രേരിപ്പിക്കുന്നു. ആ സഖാവ് അന്തര്യാമിയായ ബ്രഹ്മചൈതന്യമായ ഈശ്വരനാണ്. ശാസ്ത്രജ്ഞാനത്താല്‍ സംസ്കാരം സിദ്ധിക്കാത്തവര്‍ക്ക് പരമാത്മാവായ ഈശ്വരനെയും, ഈശ്വര വ്യാപാരത്തെയും അറിയാത്തതുകൊണ്ട് ശരീരത്തെ ജനിപ്പിക്കുന്ന പുരഞ്ജനന്റെ സഖാവായ ഈശ്വരന്റെ പേരും പ്രവൃത്തിയും മറ്റുള്ളവര്‍ക്കറിഞ്ഞുകൂടാ എന്നുപറഞ്ഞിരിക്കുന്നു. പുരഞ്ജനനും അറിഞ്ഞുകൂടാ.
അവിജ്ഞാതനായ സഖാവ് എന്ന പദപ്രയോഗം വളരെ ശ്രദ്ധിക്കേണ്ടതാണ്. എല്ലാ ശരീരങ്ങളുടെയും ഉള്ളില്‍ വസിച്ചുകൊണ്ട് പ്രചോദിപ്പിക്കുകയും, ജീവിതധര്മ്മങ്ങളെല്ലാം ചെയ്യിക്കുന്ന നാശമില്ലാത്തതും, ഒരിക്കലും പിരിയാത്തതുമായ ആളെയാണ് സഖാവ് എന്നിവിടെ നാമകരണം ചെയ്തിരിക്കുന്നത്. കമ്മ്യൂണിസത്തില്‍ വളരെ സജീവമായ ഒരു പദപ്രയോഗമാണിത്. എല്ലാവരും അവിടെ സഖാക്കളാണ്. എല്ലാവരും ഒരേ ആത്മാവുതന്നെയാണെന്നതിന്റെ വിശദമായ അര്‍ത്ഥം. അതുകൊണ്ട് പരസ്പര വിദ്വേഷമില്ലായ്മയും സഹവര്‍ത്തിത്വവും കൂട്ടായ്മയുമുണ്ടാകണമെന്ന അതുല്യമായ സനാതനധര്‍മ്മ ശാസ്ത്രം തന്നെയാണ് കമ്മ്യൂണിസത്തിന്റെയും കാതല്‍ എന്ന് മനസ്സിലാക്കുന്നതിന് വളരെയധികമൊന്നും അദ്ധ്വാനിക്കേണ്ടതില്ല.
എന്നാല്‍ യഥാര്‍ത്ഥ സത്യം ആവരണം ചെയ്യപ്പെടുകയും, വിക്ഷേപങ്ങള്‍ വഴി രൂപങ്ങളാണ് ആത്മാവെന്ന തെറ്റിദ്ധാരണയും ആണ് വൈരുദ്ധ്യാത്മകമായ പ്രാപഞ്ചികത്വം. രൂപങ്ങളില്‍ കേന്ദ്രീകരിച്ച് പ്രസ്ഥാനങ്ങള്‍ ഉരുത്തിരിയുമ്പോള്‍ പ്രത്യേകമാനങ്ങളും സത്യത്തില്‍ നിന്നും വേര്‍പിരിയലുകളും സംഭവിക്കുന്നു. നിലവിലുള്ള ദൂഷ്യങ്ങള്ക്കൊക്കെയും കാരണം പ്രാപഞ്ചികത്വം സത്യമാണെന്ന സിദ്ധാന്തങ്ങളുടെ തകരാറാണെന്ന് ആരോപിക്കുന്നു. ദൂഷ്യങ്ങള്‍ അടിച്ചുവാരിക്കളഞ്ഞു ശുദ്ധമാക്കാനുള്ള കരുത്തില്ലാത്തതിനാല്‍ മറ്റൊരു പ്രസ്ഥാനത്തിന് രൂപംകൊടുക്കുന്നു. ആ പ്രക്രിയ ആവരണ വിക്ഷേപങ്ങള്‍ക്ക് വിധേയമായതിനാല്‍ നിലനില്ക്കപ്പെടാതെ പരിണാമങ്ങള്‍ക്കും മറ്റും വിധേയമാകേണ്ടിവരുന്നു. എന്നാല്‍ ഭാരതീയ തത്ത്വചിന്തകന്മാരായ ഋഷികള്‍ നിലവിലുള്ള മാലിന്യങ്ങളെ അടിച്ചുമാറ്റി ശുദ്ധമായ തത്ത്വബോധത്തെ നിലനിര്‍ത്താനാണ് ശ്രമിച്ചത്. വേദവ്യാസനും ശങ്കരനും കണാദനും പിപ്പലായനനും തുടങ്ങിയ ഭാരതീയ ഋഷികളൊക്കെ ചെയ്തതിതാണ്. ശ്രീരാമകൃഷ്ണനും വിവേകാനന്ദനും ശ്രീനാരായണനും ചട്ടമ്പിസ്വാമികളും ചൈതന്യമഹാപ്രഭുവും അമൃതാനന്ദമയിയും ആവര്‍ത്തിച്ചു ചെയ്യുന്നതും ഇതുതന്നയാണ്. യേശുക്രിസ്തുവും മുഹമ്മദ് നബിയും ചെയ്തതും ഇതുതന്നെയാണ്. യേശുക്രിസ്തുവിനെ നായകനാക്കി ക്രിസ്തുമതവും മുഹമ്മദ് നബിയെ നായകനാക്കി ഇസ്ലാംമതവും രൂപപ്പെട്ടപ്പോള്‍ സത്യാന്വേഷണം അവിടെ അവസാനിച്ചു. ഇനി ആലോചിക്കരുത്; പറഞ്ഞിരിക്കുന്നത് അനുസരിച്ചാല്‍ മതി എന്ന ചുറ്റിക ചിന്താശക്തിയെ നിരോധിച്ചു.
ഇവിടെയാണ് ഭാരതീയ തത്വശാസ്ത്രത്തിന്റെ അദ്വൈത സിദ്ധാന്ത പ്രഖ്യാപനമായ ഹിന്ദുമതവും ഇതരമതങ്ങളും തമ്മിലുള്ള വ്യത്യാസം. നിയമങ്ങള്‍ക്കല്ല, മനുഷ്യനന്മയ്ക്കാണതില് സ്ഥാനം. ദുഃഖപീഡനങ്ങള്ക്കല്ല ദുഃഖമോചനത്തിനാണ് പ്രാധാന്യം. അതാണ് ലക്ഷ്യം. അതിന് വിഘ്നമുണ്ടാക്കുന്ന എന്തെങ്കിലും അടിഞ്ഞുകൂടിയിട്ടുണ്ടെങ്കില്‍ അതിനെ തുടച്ചുമാറ്റി തീവ്രയത്നത്തിലൂടെ സ്വത്ത്വബോധം ഉള്‍ക്കൊള്ളുകയും നിലനിര്‍ത്തുകയും ചെയ്യണമെന്നാണതിന്റെ പരമ്പരാഗതമായ വൈശിഷ്ട്യം. അതിനനുസരിച്ചവിധം നിയമങ്ങള്‍ രൂപപ്പെട്ടുകൊണ്ടേയിരിക്കണം. തെറ്റായ ശീലങ്ങള്‍ നിയമങ്ങളായിട്ടുണ്ടെങ്കില് അവ തിരുത്തണം. സത്യാന്വേഷണവ്യഗ്രത തുടരണം. വിദ്യാഭ്യാസത്തിന്റെ പ്രസക്തിയെക്കുറിച്ചുള്ള വിവേകാനന്ദ വാണി പ്രഖ്യാപിച്ചതും അതാണ്, ‘”Education is realisation of manifestation of the self.” ഞാനാരാണെന്നുള്ള തിരിച്ചറിവാണ് യഥാര്‍ത്ഥ വിദ്യാഭ്യാസം. അവിടെ ജ്ഞാനശാഖയുടെ പാത തുറക്കപ്പെടുകയും, ഉദ്ബുദ്ധമായ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ സത്യാന്വേഷണത്തിനും സുഖാനുഭൂതികള്‍ക്കും പുതിയ ഉറവിടങ്ങള്‍ ഉണരുകയും ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന ഋഷി ദര്‍ശനം സ്വയം പ്രാപിക്കുവാനും കഴിയും. അതിലൂടെ സഖാവ് എന്ന വാക്കിന്റെ മഹനീയത അനുഭവസിദ്ധമാകുകയും ചെയ്യും.
ഇക്കാണുന്ന ശരീരങ്ങളൊക്കെ നശ്വരമാകുന്നു. അനശ്വരമായത് ശരീരങ്ങളില്‍ സാന്നിദ്ധ്യംകൊണ്ട് കര്മ്മവ്യാപാരങ്ങള് ചെയ്യിക്കുന്ന ആത്മാവ് മാത്രമാണ്. ആത്മാവാകട്ടെ നിര്‍ഗുണവും നിരാകാരവും ശുദ്ധസത്യസ്വരൂപവുമായ ബ്രഹ്മം മാത്രമാകുന്നു. പ്രപഞ്ചവസ്തുക്കളൊക്കെയും, പ്രപഞ്ചം തന്നെയും നിലനില്ക്കുകയും, ഇച്ഛാശക്തിയുടെ സ്ഫുലിംഗം ഉണര്‍ത്തുന്ന തരംഗവും അവയുടെ അനുരണനങ്ങളും അവയുടെ സംഘാതങ്ങളും മാത്രവുമാകുന്നു. സമുദ്രത്തില്‍ തരംഗങ്ങള്‍ പോലെയും, ഓളങ്ങളും ചുഴികളും പോലെയും, അരണിയില്‍ ലീനമായിരിക്കുന്ന അഗ്നിപോലെയും എന്നേ അതിനെ പറഞ്ഞറിയിക്കാന്‍ കഴിയുകയുള്ളൂ. അന്വേഷണോദ്യുക്തര്ക്ക് അനുഭവ സവിശേഷതകളിലൂടെ സ്വാനുഭവമാക്കിത്തീര്ക്കാനും കഴിയും. പ്രപഞ്ചവും പ്രപഞ്ചത്തിലുള്ള വസ്തുക്കളും ബ്രഹ്മചൈതന്യമാണ്, ചലനമാണ് അതിന്റെ അടിസ്ഥാനം. ചലനം കാലമാകുന്നു. ആധുനിക ശാസ്ത്രത്തിലൂടെ വെളിപ്പെട്ടിട്ടുള്ള ‘ഇ സമം എംസി സ്ക്വയേഡ്’എന്ന സിദ്ധാന്തവും വേവ് ലംഗ്ത് തിയറിയും ഈ വസ്തുതകള്‍ വിശദമാക്കിത്തരുന്ന ആധുനിക ശാസ്ത്രസൂത്രങ്ങളാണ്.
ആ ചൈതന്യത്തെയാണ് ശക്തിയായും ദൈവമായും മനുഷ്യന് സങ്കല്‍പ്പിക്കുന്നത്. സൃഷ്ടിക്കു കാരണം ചൈതന്യരംഗപ്രവാഹമാണ്. അതിന്റെ സംഘാതങ്ങളാണ് സൃഷ്ടി. അതില്‍ ചിത്തം ബുദ്ധി അഹങ്കാരം എന്നിവ ചേര്‍ന്ന മനസ്സില്‍ ശരീരം ഞാനാണെന്നും, കര്മാനുഷ്ഠാനങ്ങളൊക്കെയും എന്റെ പ്രവൃത്തികളാണെന്നും, അതിലൂടെ പഞ്ചഭൂതജന്യമായ ശരീരത്തില്‍ തരംഗരൂപേണ ഇന്ദ്രിയങ്ങളിലുണ്ടാകുന്ന തരംഗസംഘാതങ്ങള് സുഖമെന്നും ദുഃഖമെന്നുമുള്ള അവസ്ഥകള്‍ എന്റെ അനുഭവങ്ങളാണെന്ന് ബോധിക്കുന്നു. ആ അനുഭവങ്ങള്‍ തന്റേതാണെന്ന് ബോധിക്കുമ്പോള്‍, അവയില്‍ ആസക്തി വളരുകയും സുഖം മാത്രം അനുഭവിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തുകൊണ്ട് അനുഭവങ്ങളാകുന്ന പ്രാരബ്ധങ്ങളില്‍ കുടുങ്ങി ജനനമരണാവര്ത്തനങ്ങളിലൂടെ ഒരിക്കലും തന്റെ സ്വരൂപം ബോധിക്കാതെ ഉഴലുകയാണ് സാധാരണ ജീവന്മാര്. അവര്‍ക്ക് മരണവുമുണ്ട്, പുനര്ജനനവുമുണ്ട്. താന്‍ ആത്മാവാണെന്ന സാക്ഷാത്കാരം നേടിയവര്‍ക്കു മരണമില്ല. ആസക്തിയില്ലാത്തതുകൊണ്ട് പ്രാരബ്ധമില്ല. ആയതിനാല്‍ പുനര്‍ജന്മവുമില്ല.
ചൈതന്യപ്രവാഹജന്യമായ പ്രപഞ്ചം ശാശ്വതസത്യമല്ലാത്തതിനാല് ജലത്തിലെ കുമിളകള്‍പോലെ ഉദിക്കുകയും ഇല്ലാതാകുകയും ചെയ്യുന്നു. ജലത്തിലെ കുമിളയും തിരകളും ശാശ്വതമായ നിലനില്പ്പുള്ളതല്ല. അതുകൊണ്ട് അതൊന്നും സത്യമല്ല. സത്യത്തില്‍ ഉള്ളത് ജലം മാത്രം. അതുകൊണ്ട് സൃഷ്ടികളും പ്രപഞ്ചവും ഉണ്ടാകുന്നതുമില്ല; സത്യത്തിലുള്ളത് ബ്രഹ്മംമാത്രം.
പിന്നെയെങ്ങനെ അസ്തിത്വവും പുരഞ്ജനവും സംഭവിക്കുന്നുവെന്ന സംശയത്തിന് വിശദീകരണം തൃതീയ സ്കന്ധത്തിലെ കപിലോഖ്യാനത്തിലാണ്.
(9447441653)
പ്രതികരിക്കാൻ ഇവിടെ എഴുതുക: