ന്യൂദല്‍ഹി: മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ ടിക്കറ്റ് ബുക്ക് ചെയ്ത് സീറ്റ് ലഭിക്കാത്തവര്‍ക്ക് പ്രീമിയം ട്രെയിനുകളില്‍ യാത്ര ചെയ്യാന്‍ അവസരമൊരുക്കുന്ന വികല്‍പ്പ് പദ്ധതി ഏപ്രില്‍ ഒന്നുമുതല്‍ രാജ്യമൊട്ടാകെ നടപ്പാക്കും. നേരത്തെ തെരഞ്ഞെടുക്കപ്പെട്ട ആറ് റൂട്ടുകളില്‍ പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയിരുന്നു. ഇത് വന്‍ വിജയമായതിനെ തുടര്‍ന്നാണ് പുതിയ തീരുമാനം.
വെയിറ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാര്‍ക്ക് അതേ റൂട്ടില്‍ അടുത്തതായി വരുന്ന ട്രെയിനുകളില്‍ സീറ്റ് ഒഴിവുണ്ടെങ്കില്‍ ടിക്കറ്റ് കണ്ഫേമാകും. ടിക്കറ്റ് ബുക്ക് ചെയ്യുന്ന സമയത്ത് ഇതിനുള്ള ഓപ്ഷന് തെരഞ്ഞെടുക്കണം. ടിക്കറ്റ് വ്യത്യാസത്തിനനുസരിച്ച് കൂടുതല്‍ തുക ഈടാക്കുകയോ മടക്കി നല്‍കുകയോ ചെയ്യില്ല. രാജധാനി, ശതാബ്ദി, തുരന്തോ തുടങ്ങിയ പ്രീമീയര്‍ ട്രെയിനുകളിലെയും സുവിധ ട്രെയിനുകളിലെയും സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത് ഒഴിവാക്കാനും ഉദ്ദേശിച്ചാണിത്.
ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ്ങിനായിരിക്കും തുടക്കത്തില്‍ ഇത് ലഭിക്കുക. ഭാവിയില്‍ റെയില്‍വേ സ്റ്റേഷനുകളില്‍ ബുക്ക് ചെയ്യുന്നതിനും ബാധകമാക്കും. സീറ്റ് ലഭിക്കാത്തതുള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ ടിക്കറ്റ് റദ്ദാക്കുന്നതിലൂടെ 7500 കോടിയാണ് പ്രതിവര്‍ഷം റെയില്‍വേക്ക് നഷ്ടപ്പെടുന്നത്. മെയില്‍, എക്സ്പ്രസ് ട്രെയിനുകളില്‍ വെയ്റ്റിംഗ് ലിസ്റ്റുകാരുടെ എണ്ണവും കൂടുന്നു.
വിലവിവരപ്പട്ടിക ട്വിറ്ററിലൂടെ പുറത്തുവിട്ട് റെയില്‍വെ
ന്യൂദല്‍ഹി: ട്രെയിനുകളില്‍ ഭക്ഷണ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നതായ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് റെയില്‍വെ സമൂഹമാധ്യമമായ ട്വിറ്ററിലൂടെ വിലവിവരപ്പട്ടിക പുറത്തുവിട്ടു. കൂടുതല്‍ തുക ഈടാക്കുന്നവര്‍ക്കെതിരെ പരാതിപ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി. വില ഇപ്രകാരം. ചായ/കാപ്പി (150 മില്ലി)- 7. കുപ്പിവെള്ളം (1 ലിറ്റര്‍)- 15. പ്രഭാത ഭക്ഷണം (വെജ്)- 30, നോണ്‍ വെജ്-35. ഭക്ഷണം (വെജ്)-50, നോണ്‍വെജ്- 55.
ഭക്ഷണത്തിന്റെ വിലയും ഗുണനിലവാരവും സംബന്ധിച്ച് നിരവധി പേര് സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെട്ടിരുന്നു. ട്രെയിനുകളില്‍ ഭക്ഷണത്തിന് റെയില്‍വേ കരാര്‍ നല്‍കുകയാണ് ചെയ്യുന്നത്. ഭക്ഷണ സാധനങ്ങളുടെ അളവും നിലവാരവും പരാതിക്കിടയാക്കുന്നുണ്ട്. 2015 ഒക്ടോബറില്‍ എല്ലാ കരാറുകളും പരിശോധിക്കാനും കുറ്റക്കാരെ കരിമ്പട്ടികയില്‍പ്പെടുത്താനും മന്ത്രി സുരേഷ് പ്രഭു നിര്‍ദ്ദേശിച്ചിരുന്നു. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇതുമായി ബന്ധപ്പെട്ട് പുതിയ നയവും കേന്ദ്രം പ്രഖ്യാപിച്ചു. കാറ്ററിംഗ് സംവിധാനം കാര്യക്ഷമമാക്കുന്നതിനുള്ള കടുത്ത പ്രയത്നത്തിലാണ് സര്‍ക്കാര്‍.
മുതിര്‍ന്ന പൗരന്മാര്ക്ക് ആധാര്‍ നിര്‍ബന്ധമല്ല
ന്യൂദല്‍ഹി: ടിക്കറ്റ് നിരക്കില്‍ ഇളവ് ലഭിക്കുന്നതിന് മുതിര്‍ന്ന പൗരന്മാര്ക്ക് ആധാര്‍ നിര്‍ബന്ധമല്ലെന്ന് റെയില്‍വെ. മുതിര്‍ന്ന പൗരന്മാരുടെ വിവരശേഖരണം റെയില്‍വെ ആരംഭിച്ചതായും മന്ത്രി സുരേഷ് പ്രഭു ലോക്സഭയില്‍ വ്യക്തമാക്കി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്കുന്ന വിവരങ്ങള്‍ അടിസ്ഥാനമാക്കിയാണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ജനവരി ഒന്നുമുതല്‍ ഇത് ആരംഭിച്ചിട്ടുണ്ട്. അപേക്ഷ നല്കുമ്പോള് ചെറിയ പിഴവുകള്‍ കാരണം യാത്രാ ഇളവ് നഷ്ടപ്പെടാതിരിക്കാനും അര്‍ഹതയില്ലാത്തവര്‍ ചൂഷണം ചെയ്യാതിരിക്കാനും സഹായകയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: