ആലപ്പുഴ: ജില്ലയിലെ ക്രമസമാധാനം തകര്‍ന്നെന്ന് ഭരണ, പ്രതിപക്ഷ കക്ഷികളും പൊതുജനങ്ങളും പരാതിപ്പെടുമ്പോള്‍ പഴഞ്ചന്‍ സ്റ്റാഫ് പാറ്റേണുമായി ഏന്തി വലഞ്ഞാണ് പോലീസ് സേനയുടെ പ്രവര്‍ത്തനം. സ്റ്റേഷനുകളില്‍ ആവശ്യത്തിനു ഉദ്യോഗസ്ഥരില്ലാത്തതിനാല്‍ ജോലിഭാരം മൂലം ബാക്കിയുള്ളവരുടെ നടുവൊടിയുന്നു. വിമര്‍ശനം ഉന്നയിക്കുന്നവര്‍ പക്ഷെ ഇക്കാര്യങ്ങള്‍ ബോധപൂര്‍വം കണ്ടില്ലെന്ന് നടിക്കുന്നു. സ്റ്റേഷനുകളില്‍ കാല് നൂറ്റാണ്ടോളം പഴക്കമുള്ള സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുപോലും ഉദ്യോഗസ്ഥരെ നിയമിക്കാന്‍ കഴിയുന്നില്ല.
ഉദ്യോഗസ്ഥ ക്ഷാമം മൂലം സ്റ്റേഷനുകളിലെ ദൈനംദിന ജോലികള്‍ വരെ മുടങ്ങുന്ന ദുരവസ്ഥയാണുള്ളത്. പൊലീസ് സ്റ്റേഷനുകളുടെ എണ്ണം വര്‍ദ്ധിച്ചതല്ലാതെ ഉദ്യോഗസ്ഥരുടെ എണ്ണത്തില്‍ യാതൊരു വര്‍ദ്ധനവും ഉണ്ടായില്ല. ജനസംഖ്യാ വര്‍ദ്ധനവനുസരിച്ച് ഉദ്യോഗസ്ഥരെ നിയമിക്കണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ദിവസേന കുറ്റകൃത്യങ്ങളുടെ എണ്ണം ക്രമാതിതമായി വര്‍ദ്ധിക്കുകയാണ്. ജില്ലയില്‍ വനിതാ പോലീസ് സ്റ്റേഷനുള്‍പ്പെടെ 34 സ്റ്റേഷനുകളാണുള്ളത്. ഓരോ സ്റ്റേഷനുകളിലും ശരാശരി 10 മുതല്‍ 20 വരെ ഉദ്യോഗസ്ഥരെ കൂടുതല്‍ ലഭിച്ചെങ്കില്‍ മാത്രമെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ മുടക്കംകൂടാതെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുകയുള്ളുവെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ തന്നെ വ്യക്തമാക്കുന്നത്. പോലീസുകാര്‍ക്ക് വളരെ അത്യാവശ്യത്തിന് പോലും അവധിയെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ജനങ്ങളുടെ പ്രശ്നങ്ങള്‍ അടുത്തറിയുന്നതിനും പരിഹരിക്കുന്നതിനുവേണ്ടി ആരംഭിച്ച ജനമൈത്രി പൊലീസ് സംവിധാനവും ഉദ്യോഗസ്ഥ ക്ഷാമം മൂലം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സ്ഥിതിയാണ്. ഓരോ പ്രദേശത്തും ബീറ്റ് ഓഫീസര്‍മാരെ നിയോഗിച്ചുകൊണ്ടായിരുന്നു പ്രവര്‍ത്തനം. എന്നാല്‍ ഇവരെ മറ്റു ഡ്യുട്ടികള്‍ കൂടുതല്‍ ചെയ്യേണ്ടിവരുന്നതിനാല്‍ ജനമൈത്രി പൊലീസിന്റെ പ്രവര്‍ത്തനവും താളംതെറ്റി. ക്ഷേത്ര ഉത്സവങ്ങളും പെരുന്നാളുകള്‍ക്കും മറ്റും നടക്കുമ്പോഴും നിലവിലുള്ളവരെ തന്നെ ഡ്യുട്ടിക്ക് നിയോഗിക്കേണ്ടിവരുന്നു. അടിയന്തിര ഘട്ടങ്ങളില്‍ എആര്‍ ക്യാമ്പിലുള്ള 357 പേരില്‍ നിന്നാണ് പലപ്പോഴും നിയോഗിക്കുന്നത്. ഡെപ്യൂട്ടി കമാന്‍ഡന്റ് 1, അസിസ്റ്റന്റ് കമാന്‍ഡന്റ് 2, ഡിവൈഎസ്പിമാര്‍ 9, സിഐമാര്‍ 13, എസ്ഐമാര്‍ 87, സിവില്‍ പോലീസുകാര്‍ 1494, വനിതാ പോലീസുകാര്‍ 169 എന്നിങ്ങനെയാണ് ജില്ലയിലെ പോലീസ് സേനയിലെ ഉദ്യാഗസ്ഥരുടെ എണ്ണം.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: