മാവേലിക്കര: ടാറില്ലാത്തതിനാല്‍ ഗ്രാമപഞ്ചായത്തുകളിലെ റോഡുകളുടെ നിര്‍മ്മാണം മുടങ്ങുന്നു. മാര്‍ച്ച് 31ന് മുമ്പായി പണികള്‍ പൂര്‍ത്തീകരിച്ച് ബില്ലുകള്‍ മാറേണ്ടതായിട്ടുണ്ട്. എന്നാല്‍ ഭൂരിപക്ഷം ഗ്രാമപഞ്ചായത്തുകളിലും ടാര്‍ ലഭിക്കുന്നില്ലെന്ന കാരണത്താല്‍ പണികള്‍ ആരംഭിക്കാന്‍ സാധിച്ചിട്ടില്ല.
സര്‍ക്കാരിന്റെ പുതിയ ഉത്തരവാണ് പ്രതിസന്ധിക്ക് കാരണം. നേരത്തെ കരാറുകാര്‍ക്ക് ഇഷ്ടമുള്ള ഏജന്‍സികളില്‍ നിന്നും ടാര്‍ വാങ്ങാമായിരുന്നു. ഭൂരിഭാഗം കരാറുകാരും സിഡ്കോയില്‍ നിന്നായിരുന്നു ടാര്‍ വാങ്ങിയിരുന്നത്. പുതിയ ഉത്തരവില്‍ പൊതുമേഖലയിലെ എണ്ണകമ്പനികളില്‍ നിന്നും ടാര്‍ വാങ്ങിയതിന്റെ രസീത് ഹജാരാക്കിയാല് മാത്രമെ ബില്ല് മാറി പണം നല്കു.
പൊതുമേഖല എണ്ണകമ്പനികളില്‍ നിന്നും ടാര്‍ വാങ്ങണമെങ്കില്‍ കടമ്പകള്‍ ഏറെയാണ്. കരാറുകാരന് ആദ്യം കസ്റ്റമര്‍ കോഡ് രൂപപ്പെടുത്തണം. ഇതിന് രണ്ടാഴ്ചയിലധികം സമയം എടുക്കും. അതിനു ശേഷം ആവശ്യമുള്ള ടാറിന്റെ പണം ഡിഡിയായോ, അക്കൗണ്ടിലൂടെ കൈമാറുകയോ വേണം. എണ്ണകമ്പനികള്‍ക്ക് പണം ലഭിച്ചുകഴിഞ്ഞാല്‍ മാര്‍ക്കറ്റിംഗ് വിഭാഗം സെയില്‍സ് വിഭാഗത്തിലേക്ക് പേപ്പറുകള്‍ കൈമാറും. ഇവര്‍ മുന്‍ഗണന അനുസരിച്ചാണ് ടാര്‍ വിതരണം ചെയ്യുന്നത്.
ഫലത്തില്‍ ഒരു കരാറുകാരന് ഒരു പ്രവൃത്തിക്ക് ടാര്‍ വേണമെങ്കില്‍ ഒരു മാസമെങ്കിലും സമയം എടുക്കും. ഇത് പ്രവൃത്തികള്‍ തീരാന്‍ കാലതാമസം എടുക്കും. അതോടൊപ്പം 15 ദിവസത്തിലൊരിക്കല്‍ എണ്ണ കമ്പനികള്‍ ടാര്‍ വില പുതുക്കി നിശ്ചയിക്കും. പലപ്പോഴും വില വര്‍ദ്ധിക്കുകയാണ് ഉണ്ടാകുന്നത്. അടുത്ത 15 ദിവസം ഈ തുകയാണ് കരാറുകാര്‍ അടയ്ക്കേണ്ടത്. ഇത് കരാറുകാര്‍ക്ക് അധിക ബാധ്യതയാണ്.
സര്‍ക്കാര്‍ ഉത്തരവിനെതിരെ ചില കരാറുകാര്‍ കോടതിയെ സമീപിച്ചു. ഇതോടെ പഞ്ചായത്തുകളിലെ തനത് ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ച് പഞ്ചായത്ത് സെക്രട്ടറിമാര്‍ ടാര്‍ വാങ്ങി കരാറുകാര്‍ക്ക് നല്‍കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടു. എന്നാല്‍ ഇത് പല സ്ഥലത്തും പാലിക്കപ്പെട്ടില്ല.
പഞ്ചായത്തിന്റെ കസ്റ്റമര്‍ കോഡ് രൂപപ്പെടുത്തിയാല്‍ പഞ്ചായത്തിലേക്ക് ആവശ്യമുള്ള മുഴുവന്‍ ടാറും ഒന്നിച്ച് വാങ്ങാന്‍ സാധിക്കും. ഇത് ഏതെങ്കിലും ഒരു സ്ഥലത്ത് സൂക്ഷിച്ച ശേഷം കരാറുകാര്‍ക്ക് ആവശ്യാനുസരണം വിതരണം ചെയ്യാം. എന്നാല്‍ ഉത്തരവാദിത്വം ഏറ്റെടുക്കാനുള്ള പഞ്ചായത്ത് സെക്രട്ടറിമാരുടെ വൈമനസ്യം മൂലം ഭൂരിഭാഗം പഞ്ചായത്തുകളിലും ടാര്‍ വാങ്ങാന്‍ തയ്യാറായിട്ടില്ല. പലരും പഞ്ചായത്തില്‍ പണി ഏറ്റെടുത്ത് എഗ്രിമെന്റും മറ്റും നല്കി കഴിഞ്ഞപ്പോഴാണ് ടാറിന്റെ ക്ഷാമം ഉണ്ടായത്. ടാര്‍ ക്ഷാമം പരിഹരിച്ചില്ലെങ്കില്‍ മാര്‍ച്ചിന് മുമ്പ് പൂര്‍ത്തീകരിക്കേണ്ട പല കരാര്‍ ജോലികളും മുടങ്ങി പോകും.
എംപി, എംഎല്‍എ ഫണ്ട് ഉപയോഗിച്ച് ചെയ്യുന്ന കരാര്‍ ജോലികള്‍ക്ക് ആവശ്യത്തിന് ടാര്‍ ലഭിക്കുന്നുണ്ട്. പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന നിരവധി റോഡുകളുടെ പണികള്‍ ടാര്‍ ഇല്ലാത്തതിനാല്‍ നിന്നുപോകുമെന്നതിനാല്‍ പഞ്ചായത്തു റോഡുകളുടെ നിര്‍മ്മാണത്തിന് ആവശ്യാനുസരണം ടാര്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: