ചേര്‍ത്തല: മദ്യപാനികളെ പൂട്ടുന്ന ഹെല്‍മെറ്റുമായി എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍. ചേര്‍ത്തല കെവിഎം എഞ്ചിനീയറിങ്ങ് കോളജിലെ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്സ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികളാണ് കണ്ടുപിടുത്തം നടത്തിയത്.
മദ്യപിച്ചിട്ടുണ്ടെങ്കില്‍ വണ്ടി സ്റ്റാര്ട്ടാകില്ലെന്ന സവിശേഷതയോടൊപ്പം അപകടം സംഭവിച്ചാല്‍ സ്ഥലം അടക്കം ബന്ധുക്കളെ അറിയിക്കുന്നതിനുള്ള സംവിധാനവും ഇന്റലിജെന്റ് ഹെല്‍മെറ്റില്‍ ഒരുക്കിയിട്ടുണ്ടെന്ന് വിദ്യാര്‍ത്ഥികളായ ജെ. അരുണ്‍കുമാര്‍, എസ്. യദുകൃഷ്ണന്, ആര്. ഹരികൃഷ്ണന്, വി. അര്ജുന്, കെ. നന്ദകുമാര്‍ എന്നിവര്‍ പറഞ്ഞു. ഏതു ഹെല്‍മറ്റിലും ഇതു ഘടിപ്പിക്കാം. അര്‍ഡിനോ മൈക്രോ കണ്‍ട്രോളറുകളും ബ്ലൂട്ടൂത്ത് സംവിധാനവും ഉപയോഗിച്ചാണ് ഇതിന്റെ പ്രാഥമിക പ്രവര്‍ത്തനം.
വണ്ടിയുടെ ഇഗ്നേഷ്യം ബ്ലൂടൂത്ത് വഴി ബന്ധിപ്പിച്ചാണ് മദ്യപിച്ചാല്‍ വാഹനം സ്റ്റാര്‍ട്ടാകാത്ത വിധത്തിലുള്ള സംവിധാന മൊരുക്കുന്നത്. ജിപിഎസ്, ജിഎസ്എം എന്നിവ വഴിയാണ് അപകട സന്ദേശങ്ങളും സ്ഥലം വ്യക്തമാക്കുന്ന വീഡിയോ ദൃശ്യങ്ങളും ചിപ്പില്‍ ശേഖരിക്കുന്ന നമ്പരിലേക്കെത്തിക്കുന്നത്. ഉപകരണങ്ങള്‍ക്ക് ഭാരമില്ലാത്തതിനാല്‍ ഹെല്‍മറ്റിനുള്ളില്‍ വെയ്ക്കാന്‍ കഴിയും.
വാഹനത്തില്‍ താക്കോലിട്ടശേഷം ഹെല്‍മറ്റ് ക്ലിപ്പിട്ട് സ്വയം ഊതി മദ്യപിച്ചിട്ടില്ലെന്നു തെളിയിച്ചാലെ വാഹനം സ്റ്റാര്‍ട്ട് ആകുകയുള്ളുവെന്ന് വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. 2000 രൂപവരെയാണ് ഉപകരണത്തിന്റെ നിര്‍മ്മാണ ചെലവ്.
വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ചാല്‍ ചെലവ് കുറക്കാനാകും. പ്രിന്‍സിപ്പല്‍ ഡോ. എസ്.വി മുരുഗപ്രസാദ്, വകുപ്പു മേധാവി ഇ.ആര് രാജേഷ് എന്നിവരാണ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായമേകിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: