മാവേലിക്കര: പതിനേഴു വര്‍ഷം ചെറുകോല്‍ ശുഭാനന്ദാശ്രമ മഠാധിപതിയായി, അശരണര്‍ക്ക് ആശ്രയമായിരുന്ന സദാനന്ദ സിദ്ധ ഗുരുദേവന്റെ ഭൗതിക ശരീരം ഒരു നോക്കു കണ്ട് പാദാരവിന്ദങ്ങളില്‍ പുഷ്പങ്ങള്‍ അര്‍പ്പിക്കാന്‍ എത്തിയത് പതിനായിരങ്ങള്‍. ദേവവിയോഗം അറിഞ്ഞ ഇന്നലെ പുലര്‍ച്ചെ മുതല്‍ തന്നെ ഭക്തരും സാമൂഹ്യ സാംസ്ക്കാരിക, രാഷ്ട്രീയ രംഗങ്ങളിലുള്ളവരും ആശ്രമത്തിലേക്ക് എത്തിച്ചേര്‍ന്നു.
ഒന്‍പത് മണിയോടെ ഭൗതിക ശരീരം ഷഷ്ഠിപൂര്‍ത്തി മന്ദിരത്തില്‍ പൊതുദര്‍ശനത്തിന് വച്ചു. ഇതോടെ ഭൗതിക ശരീരം ദര്‍ശിക്കാന്‍ അശ്രമത്തിന് മുന്പില് നീണ്ട നിരയാണ് അനുഭവപ്പെട്ടത്. ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍, സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാമചന്ദ്രന് മുല്ലശ്ശേരി, ജില്ലാ പ്രസിഡന്റ് ഷാനവാസ് ചെറിയനാട്, എംഎല്‍എ കെ.കെ. രാമചന്ദ്രന്‍നായര്‍, മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. രഘുപ്രസാദ്, മുന്‍ എംഎല്‍എ എം.മുരളി, ഗോപന് ചെന്നിത്തല തുടങ്ങിയവര്‍ അതിരാവിലെ തന്നെ ആശ്രമത്തില്‍ എത്തിച്ചേര്‍ന്നിരുന്നു.
കേരള ക്ഷേത്ര സംരക്ഷണ സമിതി അനുശോചിച്ചു
ഹരിപ്പാട്: ചെറുകോല്‍ ശുഭാനന്ദാശ്രമം മഠാധിപതി സദാനന്ദ സിദ്ധ ഗുരുദേവന്റെ വേര്‍പാടില്‍ കേരള ക്ഷേത്രസംരക്ഷണ സമിതി ജില്ലാകമ്മിറ്റി അനുശോചിച്ചു. ജില്ലാ പ്രസിഡണ്ട് പൂവണ്ണാല്‍ ബാബു അധ്യക്ഷത വഹിച്ചു.സംസ്ഥാന ദേവസ്വം സെക്രട്ടറി പി.പ്രദീപ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
ജില്ലാ സെക്രട്ടറി എന്‍.രാധാകൃഷ്ണന് അനുസ്മരണ പ്രഭാഷണം നടത്തി.പ്രചാര്‍ പ്രമുഖ് എം.ടി.വിജയന്, ഓഡിറ്റര്‍ ശ്യാംശങ്കര്‍ എന്നിവര്‍ സംസാരിച്ചു.
ത്യാഗിവര്യനായ സന്ന്യാസി: രാമചന്ദ്രന് മുല്ലശ്ശേരി
മാവേലിക്കര: ശ്രീ ശുഭാനന്ദഗുരുദേവന്റെ ജ്ഞാനപ്രകാശത്തെ കൂടുതല്‍ ദീപ്തവും പ്രശോഭിതവുമാക്കിയ ത്യാഗിവര്യനായ സന്യാസിശ്രേഷ്ഠനായിരുന്നു സമാധിയായ ചെറുകോല്‍ ശുഭാനന്ദാശ്രമം മഠാധിപതി സ്വാമി സദാനന്ദസിദ്ധനെന്ന് സാംബവ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി രാമചന്ദ്രന് മുല്ലശ്ശേരി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. ശുഭാനന്ദ ദര്‍ശനങ്ങള്‍ ലോക രക്ഷയുടെ ദിവ്യമൃതമാണെന്ന് ഭക്തജന മാനസങ്ങളില്‍ ദൃഢമുദ്രണം ചെയ്യിക്കൂന്നതില് സ്വാമി സദാനന്ദസിദ്ധ പുലര്‍ത്തിവന്നിരുന്ന നിസ്തുല സേവനങ്ങള്‍ എക്കാലവും സ്മരിക്കപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: