ഈ മഹാസംഗമത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞതില്‍ അമ്മയ്ക്ക് വളരെയധികം സന്തോഷമുണ്ട്. ഭാരതാംബക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച് സേവനം ചെയ്യുന്നവരാണ് നിങ്ങളെന്ന് എനിക്കറിയാം. ഭാരതം ആദ്ധ്യാത്മികതയുടെ ഭൂമിയാണ്. ഋഷിമുനിമാരുടെ കഠിനമായ തപസ്സും മഹാന്മാരുടെ ത്യാഗവുമാണ് ഭാരതത്തിനുള്ളത്. ഭാരതത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മക്കളെ കാണാനും അല്‍പ്പസമയം ചെലവഴിക്കാനും കഴിഞ്ഞതിലുള്ള സന്തോഷം ആദ്യമേ അറിയിക്കട്ടെ.
പാവനമായ നാടാണ് ഭാരതം. മഹാത്യാഗത്തിന്റെ പരിപാവനമായ നാട്. ആ പ്രവാഹം ഇന്നും അലയടിക്കുന്ന പുണ്യഭൂമിയാണ് ഭാരതം. പല വര്‍ണ്ണത്തിലും രൂപത്തിലുമുള്ള പൂക്കള്‍ ചേര്‍ത്തുണ്ടാക്കുന്ന മനോഹരമായ പൂക്കളം പോലെയാണത്. മനുഷ്യനടക്കം സകല ജീവജാലങ്ങളും സമസ്ത പ്രപഞ്ചവും ഒന്നാണെന്ന് ലോകത്തിന് ആദ്യമേ പറഞ്ഞുകൊടുത്ത നാടാണ് ഭാരതം. വസുധൈവകുടുംബകം- ഈ ലോകമൊന്നാണെന്ന് പറഞ്ഞുകൊടുത്ത നാടാണ് ഭാരതം. ഭാരതത്തിന്റെ ഈ മണ്ണില്‍ നിന്നാണ് ജ്ഞാനത്തിന്റെയും ത്യാഗത്തിന്റെയും സന്ദേശം ലോകമെങ്ങും ശ്രവിച്ചത്. അത് ലോകത്തില്‍ അരക്കിട്ടുറപ്പിക്കാനും ലോകത്തിന്റെ കണ്ണ് തുറപ്പിക്കാനും ഉള്ള പ്രേരണാശക്തിയും അറിവിന്റെ സ്രോതസ്സും ഇവിടെയാണുള്ളത്.
ഭാരതം ഉണര്‍ന്നാല്‍ ലോകമുണരും. മറ്റൊരു ദേശത്തിനും അവകാശപ്പെടാനാവാത്ത ശക്തി നമ്മുടെ നാടിനുണ്ട്. ധ്യാനാവസ്ഥയില്‍ വിശ്വശക്തിയെ സാക്ഷാത്കരിച്ച നാടാണിത്. ആ സങ്കല്‍പ്പത്തില്‍ വിശ്വാസമര്‍പ്പിച്ചവരുടെ നാട്. ശാശ്വതമായ സത്യത്തെ കണ്ടെത്തണമെന്ന് ആഗ്രഹിച്ചവരുടെ നാടാണിത്. ഈ സവിശേഷത മുന്നില്വച്ചുകൊണ്ടായിരിക്കണം നാം പ്രവര്‍ത്തിക്കേണ്ടത്. ലക്ഷ്യം മുന്നില്‍ കണ്ട് വിജയത്തിനുവേണ്ടി കളിക്കുന്ന ക്രിക്കറ്റ് കളിക്കാരുടെ ഒരുമയോടെയുള്ള പ്രവര്‍ത്തനം പോലെ നമുക്ക് ഒരുമയുണ്ടാവണം.
ക്രിക്കറ്റ് കളിയിലേര്‍പ്പെട്ട ഒരു ടീം ഒരുമിച്ചുനിന്ന് ഒറ്റമനസ്സോടെ വിജയത്തിനു വേണ്ടി പ്രവര്‍ത്തിച്ചാലേ വിജയിക്കാനാവൂ. ഈ മാനസിക ഭാവത്തോടെ പരസ്പര സഹയോഗത്തിലൂടെ നാടിനുവേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കണം. ആദ്ധ്യാത്മിക മേഖലയില്‍ ഭാരതം ഉയര്‍ച്ച നേടിയപ്പോള്‍ ഭൗതിക മേഖലയിലും ഭാരതം മുന്നേറി. ഇംഗ്ലീഷ് ഭാഷയില്‍ മോഡേണ്‍ അല്ലെങ്കില്‍ ആധുനികം എന്ന് വിവരിക്കുന്ന അവസ്ഥ ഭാരതം എന്നേ നേടിയിരുന്നു. ഭാരത ജനത എന്നും ആധുനികരായിരുന്നു. ഉപരിപഠനം ലഭിക്കാന്‍ മാതാപിതാക്കള്‍ ഇന്ന് മക്കളെ വിദേശങ്ങളിലേക്കയക്കുന്നു. എന്നാല്‍ പ്രാചീനകാലത്ത് ഗ്രീസില്‍ നിന്നും ഈജിപ്റ്റില്‍ നിന്നും, ചൈന മുതലായ രാജ്യങ്ങളില്‍ നിന്നും പണ്ഡിതരായ ആളുകള്‍ പോലും പുതിയ അറിവുകള്‍ നേടാന്‍ ഭാരതത്തിലേക്ക് വന്നു. ഭാരതവുമായി വ്യവസായ ബന്ധം സ്ഥാപിക്കാന്‍ കൊളംബസിനെപ്പോലെയുള്ളവര് ഭാരതത്തിലേക്ക് അയക്കപ്പെട്ടു. സാമ്പത്തികശാസ്ത്രം, ഗണിതം, ജ്യോതിഷം, ആയോധന കല , വൈദ്യം, മനശ്ശാസ്ത്രം, രസതന്ത്രം, ഊര്‍ജ്ജതന്ത്രം, ഭാഷ, ശാസ്ത്രം, വ്യാകരണം തുടങ്ങിയ സര്‍വ മേഖലകളിലും ഭാരതത്തിന് അമൂല്യമായ അറിവുണ്ടായിരുന്നു.
3000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭാരതം വിശ്വത്തിനു മുമ്പില്‍ അമൂല്യരത്നം പോലെ തിളങ്ങി നിന്നു. എന്നാല്‍ ഭാരതം ഇന്ന് എങ്ങനെ ഈ സ്ഥിതിയിലെത്തി? ആദ്ധ്യാത്മികതയെ അടിസ്ഥാനമാക്കിയാണ് ഭാരതം ലോകഗുരുവായത്. ആദ്ധ്യാത്മിക ജ്ഞാനത്തിന്റെ ശക്തി നമ്മുടെ മനസ്സിനെയും ബുദ്ധിയെയും പരിശുദ്ധമാക്കുന്നു. ആത്മശക്തിയും മനശ്ശക്തിയും കൈവരിച്ച് ഭാരതം എന്നും വിജയത്തിലേക്ക് മുന്നേറി. പരാവിദ്യയില്‍ ഭാരതം മുന്നേറിയപ്പോള്‍ അപരാവിദ്യയിലും ഭാരതം ഉന്നത സ്ഥാനം കൈവരിച്ചു. ആദ്ധ്യാത്മികതയില്‍ ഉയര്‍ച്ചയുണ്ടായപ്പോള്‍ ഭൗതിക മേഖലയിലും നാം മുന്നേറി. ഭാരതത്തിന്റെ ഓരോ തരി മണ്ണിലും ഋഷി മുനിമാരുടെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തിന്റെയും തപോബലത്തിന്റെയും പരിശുദ്ധ സ്പന്ദനങ്ങളുണ്ട്. സൂര്യന് ചൂട് പോലെയും ചന്ദ്രന് പ്രകാശം പോലെയും നദിയുടെ ഒഴുക്ക് പോലെയും ആദ്ധാത്മികതയാണ് ഭാരതത്തിന്റെ സ്വരൂപം.
ഭാരതത്തിന്റെ സംസ്കാരം നിലനിന്നത് അങ്ങനെയാണ്. നാടിന്റെ ഈ അന്തസ്സത്ത അനുസരിച്ച് പ്രവര്‍ത്തിക്കുമ്പോള്‍ ഭാരതം മുന്നേറി. എന്നാല്‍ ചെറുതും വലുതുമായ എല്ലാ കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുമ്പോഴും അത് വിജയിക്കണമെങ്കില്‍ ഈശ്വര കൃപ കൂടി ആവശ്യമാണ്. ഈശ്വര കൃപയാലാണ് നമുക്ക് പ്രവര്‍ത്തനം പൂര്‍ത്തീകരിക്കാന്‍ കഴിയുക. മുഖത്തെ എല്ലാ പേശികളും ശരിയായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോട്ടുവായിടാന്‍ പോലും നമുക്കാവില്ല. കൃത്യമായി പ്രവര്‍ത്തിക്കണമെങ്കില്‍ പരമമായ ആ ശക്തിയുടെ അനുഗ്രഹം ആവശ്യമാണ്. ആചാര്യന്മാരും ഋഷികളും ഈ മഹത്തായ പാരമ്പര്യത്തെയാണ് നമുക്ക് പകര്‍ന്നു തന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കര്‍മ്മം ചെയ്തത് ശ്രീകൃഷ്ണനാണ്. വെള്ളത്തില്‍ വെണ്ണ പോലെയാണ് ശ്രീകൃഷ്ണന് കര്‍മ്മം ചെയ്തത്. വെള്ളത്തിലാണ് വള്ളത്തിന്റെ സ്ഥാനം. എന്നാല്‍ വള്ളത്തില്‍ വെള്ളം കയറാന്‍ പാടില്ല. ഈ മനോഭാവത്തോടെ കര്‍മ്മം ചെയ്യാന്‍ കഴിയണം. കൃഷ്ണന് അര്ജുനനോടുപദേശിച്ചത് ഇതാണ്. കര്‍മ്മത്തിന്റെ മഹത്വവും ശ്രേഷ്ഠതയും കൈവരിച്ച് ജീവിതത്തിന്റെ എല്ലാ തുറകളിലും വിജയിക്കാനാണ് വേദോപനിഷത്തുകളും ഗീതയും നമ്മോടുപദേശിച്ചത്.
നമുക്ക് ഒന്നിച്ച് ഒറ്റക്കെട്ടായി കര്‍മ്മോത്സുകരായി മുന്നോട്ടു നീങ്ങാം. വര്‍ത്തമാന കാലം വെല്ലുവിളികള്‍ നിറഞ്ഞതാണ്. അത് തിരിച്ചറിഞ്ഞ് ഭാവിക്കുവേണ്ടി പ്രവര്‍ത്തിക്കണം. എല്ലാ പ്രതിബന്ധങ്ങളും അകലും. ഭാരതത്തെ കാത്തിരിക്കുന്നത് ഭാസുരമായി ഭാവിയാണ്. അതിന് കാലത്തിന്റെ അവസരങ്ങള്‍ കണ്ടറിഞ്ഞ് പ്രവര്‍ത്തിക്കണം. ക്രിയാത്മകമായി പ്രവര്‍ത്തിച്ച് വിജയം കൈവരിക്കാന്‍ ശക്തിയുണ്ടാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുകയാണ്. നിങ്ങളോട് ഒന്നും പറയേണ്ട ആവശ്യമല്ല. എല്ലാവരും നല്ല നിലയില്‍ പ്രവര്‍ത്തനം ചെയ്യുന്നവരാണ്. എന്നാല്‍ അനുഭവം കൊണ്ട് പറയുകയാണ് സൂര്യന് മെഴുകുതിരിയുടെ ആവശ്യമില്ല. മറ്റുള്ളവരെ സഹായിക്കുക എന്നുള്ളതാണ് സനാതന ധര്‍മ്മം. ദാനങ്ങളില് ജ്ഞാനദാനമാണ് ഏറ്റവും വലുത്. സമുദ്രമാണെങ്കിലും മത്സ്യങ്ങള്‍ വെള്ളമില്ലാതെ മരിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്. നാട്ടില്‍ നിറയെ സന്യാസിമാരുണ്ട്. എന്നാല്‍ പ്രവര്‍ത്തിക്കാനുള്ള ആളില്ല. അമ്മയ്ക്കുള്ള അപേക്ഷ നിങ്ങള്‍ കഷ്ടപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണെങ്കിലും മറ്റുള്ളവരുടെ ദുരിതങ്ങള്‍ പരിഹരിക്കാന്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കണം. സമ്പത്ത് ഉള്ളവരില്നിന്ന് അത് ശേഖരിച്ച് ഇല്ലാത്തവരിലെത്തിക്കണം. ഗ്രാമങ്ങള്‍ ദത്തെടുക്കണം.
ബോധവല്‍ക്കരണത്തിലൂടെ അവരെ ഉയര്‍ത്തിക്കൊണ്ടുവരണം. മറ്റു ആരാധനാരീതി അനുസരിച്ചുള്ളവര്‍ക്ക് അവരുടെ ഇടയില്‍ത്തന്നെ ഗ്രന്ഥങ്ങളും ആചാരങ്ങളും പഠിക്കാന്‍ അവസരങ്ങളുണ്ട്. എന്നാല്‍ നമ്മുടെ ക്ഷേത്രങ്ങളില്‍ അതില്ല. ക്ഷേത്രങ്ങളിലെ ധനം ഉപയോഗിച്ച് ഇത്തരം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിയണം. നമ്മുടെ സംസ്കാരം മനസ്സിലാക്കാന്‍ ഉള്ള സ്ഥാപനങ്ങളുണ്ടാവണം. സ്വന്തം അമ്മയെ വേശ്യയെന്ന് വിളിപ്പിക്കാന്‍ അവസരമുണ്ടാക്കരുത്. കോളജുകളും, വിദ്യാലയങ്ങളും സ്ഥാപിച്ച് ഈ സംസ്കാരം നിലനിര്‍ത്തണം. പ്രമേഹ രോഗികള്‍ മരുന്ന് മാത്രം കഴിച്ചാല്‍ പോര. ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന പഥ്യം കൂടി അനുഷ്ഠിക്കണം. നമ്മുടെ കുറവുകള്‍ ചൂണ്ടിക്കാണിച്ച് ചൂഷണം ചെയ്യുന്ന സ്ഥിതിയാണുള്ളത്. തുരുമ്പിച്ച് നശിക്കുന്നതിനേക്കാള്‍ നല്ലത് തേഞ്ഞുപോകുന്നതാണ്. ഭാരതത്തിന്റെ സംസ്കാരം നിലനിര്‍ത്തുന്നത് മൂല്യങ്ങളാണ്. അവ ജനങ്ങള്‍ക്ക് മനസ്സിലാക്കികൊടുക്കാന്‍ കഴിയണം. അറിവില്ലായ്മയാണ് നമ്മുടെ പ്രശ്നം. വലതുകൈകൊണ്ട് ഇടത് കൈക്ക് കൊടുക്കുന്നതുപോലെ കര്‍മ്മം ചെയ്യാന്‍ കഴിയണം.
പാവപ്പെട്ടവരുടെ സുഖദുഃഖങ്ങളില്‍ പങ്കാളികളാകണം. സര്‍ക്കാര്‍ പലതും ചെയ്യുന്നുണ്ട്. എന്നാല്‍ അതിന്റെ പലതിലൊന്നുപോലും അവരിലെത്തുന്നില്ല എന്നതാണ് അവസ്ഥ. എന്നാല്‍ ഇന്ന് സര്‍ക്കാര്‍ ജനങ്ങള്‍ക്ക് നേരിട്ട് സഹായമെത്തിക്കുന്നു. അമ്മയ്ക്ക് വളരെയധികം സന്തോഷമുണ്ട്. മക്കള്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതദേശത്തെയും സംസ്കൃതിയെയും താങ്ങി നിര്‍ത്തുന്ന തൂണുകളാണ് നിങ്ങള്‍. ഏകതയുടെയും സംസ്കാരത്തിന്റെയും സവിശേഷത ജനങ്ങളിലെത്തിക്കണം. ഏകതയുടെ ഭാവന എല്ലാവരിലുമെത്തണം. ശുഭ സങ്കല്‍പ്പം പൂര്‍ത്തിയാക്കാന്‍ ശക്തിയേകണമെന്ന് പരമാത്മാവിനോട് പ്രാര്‍ത്ഥിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: