ആലപ്പുഴ: കേരളത്തില്‍ സ്ത്രീകള്‍ ആയുധം എടുക്കേണ്ട കാലം അതിക്രമിച്ചെന്ന് കവിയും, ഗാനരചയിതാവുമായ വയലാര്‍ ശരത്ചന്ദ്രവര്‍മ്മ. യുവകലാസാഹിതിയുടെ പ്രഥമ വയലാര്‍ രാമവര്‍മ്മ കവിതാ പുരസ്ക്കാര ജേതാവിനെ പ്രഖ്യാപിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇവിടെ പീഡന കാലമാണ്. പീഡനം ഒരു കലയായി മാറുന്നു. ഇനി സര്‍കലാശാല കൂടി വേണ്ടിവരുമോയെന്ന ആശങ്കയാണ് തനിക്കുള്ളതെന്നും അദ്ദേഹം പറഞ്ഞു.
വയലാര്‍ സ്മാരക ട്രസ്റ്റിന്റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല. ട്രസ്റ്റ് ഭാരവാഹികളുടെ പ്രായാധിക്യം ആയിരിക്കും കാരണം. ഓരോ വര്‍ഷവും പണിപൂര്‍ത്തിയാകാത്ത സ്മരകത്തിലെ പ്രാവിന് കാഷ്ഠം വര്ദ്ധിക്കുന്നുവെന്നതല്ലാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് യാതൊരു പുരോഗതിയുമില്ല. വയലാറിന്റെ കുടുംബാംഗങ്ങള്‍ക്ക് ഇക്കാര്യത്തില്‍ വളരെയേറെ വേദനയുണ്ട്. ഇത്തവണത്തെ ബജറ്റില്‍ സ്മാരകത്തിന് 25 ലക്ഷം അനുവദിച്ചത് ഒന്നിനും തികയില്ലെന്നും അദ്ദേഹം പറഞ്ഞു.
താന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ച പാട്ടുകള്‍ പൊതുവേദിയില്‍ പാടണമെങ്കില്‍ പണം നല്‍കണമെന്ന ഇളയരാജയുടെ നിലപാടിനോട് യോജിപ്പില്ല. സംഗീതം ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണ്, ചിലര്‍ക്ക് പണമായിരിക്കും വലുത്, താന്‍ എന്തായാലും മുപ്പത് വെള്ളിക്കാശിന് വേണ്ടി സംഗീതത്തെയും ഗാനങ്ങളേയും ഒറ്റു കൊടുക്കില്ല. പണ്ട് പകര്‍പ്പവകാശത്തിന് വേണ്ടി സംഗീതസംവിധായകന് ദേവരാജന്‍ കോടതിയില്‍ കേസ് നല്‍കിയെങ്കിലും നിലനിന്നില്ല. ഗാനരചയിതാവിനും തുല്യ പങ്കാളിത്തം ഉണ്ടെന്ന് വാദം ഉയര്‍ന്നിരുന്നു. കേസില്‍ കക്ഷി ചേരാന്‍ വയലാറിന്റെ കുടുംബത്തെ സമീപിച്ചെങ്കിലും വയലാറാന്റെ പാട്ടുകള്‍ ജനങ്ങളുടെ സ്വന്തമാണെന്ന നിലപാടാണ് അന്നും സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
വയലാര്‍ കവിതാ പുരസ്ക്കാരത്തിന് പകലാണിവള്‍ എന്ന കാവ്യസമാഹാരത്തിന്റെ രചയിതാവ് ആര്യാ ഗോപിക്ക് നല്‍കും. 11,111 രൂപയും ഫലകവുമാണ് പുരസ്ക്കാരം. കാണാത്ത മഴയുടെ രചയിതാവ് ഫാസില സലീമിന് പ്രത്യേക പുരസ്ക്കാരവും നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: