ന്യൂദല്‍ഹി: രാമജന്മഭൂമി വിഷയത്തില്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ച ഒത്തുതീര്‍പ്പ് ചര്‍ച്ചയെച്ചൊല്ലി മുസ്ലിം സംഘടനകളില്‍ ഭിന്നത. ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിയും മുസ്ലിം വ്യക്തിനിയമ ബോര്‍ഡും ചര്‍ച്ചയെ സ്വാഗതം ചെയ്യുമ്പോള്‍ തീവ്രനിലപാടുള്ള സംഘടനകള്‍ എതിര്‍ക്കുന്നു. മതമൗലികവാദ സംഘടനകളായ ജമാ അത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട്, അസാസുദ്ദീന്‍ ഒവൈസി എംപി, മുസ്ലിം ലീഗ് തുടങ്ങിയവരാണ് ചര്‍ച്ചക്കെതിരെ രംഗത്തുള്ളത്. ഹിന്ദു സംഘടനകള്‍ പൊതുവെ ചര്‍ച്ചയെ സ്വാഗതം ചെയ്യുകയാണ്.
കോടതിക്ക് പുറത്ത് തര്‍ക്ക പരിഹാരത്തിന് സാധ്യതയില്ലെന്ന് അഭിപ്രായപ്പെടുമ്പോഴും കോടതിയുടെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്താമെന്നാണ് ബാബറി മസ്ജിദ് ആക്ഷന്‍ കമ്മറ്റിയുടെ നിലപാട്. ചീഫ് ജസ്റ്റിസില്‍ വിശ്വാസമുണ്ട്. കോടതി ഉത്തരവിടുകയാണെങ്കില്‍ ഇത് പരിഗണിക്കും. മുന്‍പ് നിരവധി ചര്‍ച്ചകള്‍ നടന്നിരുന്നെങ്കിലും വിജയിച്ചിരുന്നില്ല. കമ്മറ്റി കണ്‍വീനര്‍ സഫര്യൂബ് ജിലാനി പറഞ്ഞു.
അഖിലേന്ത്യാ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സെക്രട്ടറി മൗലാനാ വാലി രഹ്മാനിയും ചര്‍ച്ചയെ പിന്തുണക്കുന്നു. നേരത്തെയും ചര്‍ച്ച നടന്നിട്ടുണ്ട്. ഇത് വീണ്ടും ആരംഭിക്കണം. തീരുമാനമെടുക്കുന്നതില്‍ കാലതാമസമുണ്ടാകരുത്. അദ്ദേഹം വ്യക്തമാക്കി. ബോര്‍ഡ് അംഗം മൗലാനാ ഖാലിദ് റഷീദും ചര്‍ച്ച നടത്തണമെന്ന അഭിപ്രായത്തിലാണ്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശത്തെ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സ്വാഗതം ചെയ്യുന്നു.
കോടതിയുടെ മധ്യസ്ഥതയിലുള്ള ഒത്തുതീര്‍പ്പിന് ഞങ്ങള്‍ തയ്യാറാണ്. നേരത്തെയുള്ള ചര്‍ച്ചകള്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ ഇടപെടലിനെ തുടര്‍ന്നാണ് പരിഹാരമുണ്ടാക്കാതെ പോയത്. അദ്ദേഹം പറഞ്ഞു. മുസ്ലിം പുരോഹിതനായ മൗലാനാ സുഹൈബ് ഖാസ്മിയും ഇതിനെ പിന്തുണക്കുന്നു. കോടതി വിധിയില്‍ ഒരാള്‍ ജയിക്കുകയും മറ്റൊരാള്‍ തോല്‍ക്കുകയും ചെയ്യും. വൈകാരിക വിഷയമായതിനാല്‍ ചര്‍ച്ചയിലൂടെ പരിഹാരം കണ്ടെത്തി ഇതൊഴിവാക്കുന്നതാണ് നല്ലത്. അദ്ദേഹം ചൂണ്ടിക്കാട്ടി. അതേ സമയം മറ്റൊരു ബോര്‍ഡ് അംഗമായ അസാദുദ്ദീന്‍ ഒവൈസി ചര്‍ച്ചകള്‍ക്ക് എതിരാണ്. ഒവൈസിയുടെ തീവ്രനിലപാടുകള്‍ നേരത്തെയും വിവാദവിഷയമാണ്. വഖഫ് ബോര്‍ഡും ചര്‍ച്ചകളെ എതിര്‍ക്കുന്നു.
ഭൂമിയുടെ ഉടമസ്ഥാവകാശമാണ് അയോധ്യയിലെ വിഷയമെന്നും കോടതിയാണ് അന്തിമ തീരുമാനം എടുക്കേണ്ടതെന്നുമാണ് മുസ്ലിം ലീഗ് ഉള്‍പ്പെടെ എതിര്‍ക്കുന്നവരുടെ നിലപാട്. കോടതി വിധി എതിര്‍പ്പില്ലാതെ അംഗീകരിക്കുമോയെന്ന ചോദ്യത്തിന് മറുപടിയും ഇല്ല. അയോധ്യ രാമജന്മഭൂമിയാണെന്ന അലഹബാദ് ഹൈക്കോടതി വിധി മുസ്ലിം വിരുദ്ധമെന്നാരോപിച്ച് പ്രചാരണം നടത്തിയവരാണ് കോടതി വിധിക്കട്ടെ എന്ന് ഇപ്പോള്‍ പറയുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: