ന്യൂദല്‍ഹി: ഇന്ത്യന്‍ നായകന് വിരാട് കോഹ്ലിയുടെ സമീപനത്തില്‍ ചില ഓസ്ട്രേലിയന്‍ പത്രക്കാര്‍ക്ക് അസഹിഷ്ണുതയുണ്ടെന്നും അവരാണ് അദ്ദേഹത്തെ അപമാനിക്കുന്നതെന്നും ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് മൈക്കിള്‍ ക്ലര്‍ക്ക്.
ഓസീസ് മാധ്യമങ്ങള്‍ എന്തു പറയുന്നുവെന്നതില് സ്റ്റീവന്‍ സ്മിത്ത് ആകുലനാകേണ്ടതില്ലെന്നും സ്മിത്ത് ഇന്ത്യ ടുഡെ ന്യൂസ് ചാനലിനു നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഓസ്ട്രേലിയന്‍ പത്രം ഡെയ്ലി ടെലഗ്രാഫ് വിരാടിനെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോട് ഉപമിച്ച പശ്ചാത്തലത്തില്‍ ക്ലര്‍ക്കിന്റെ പ്രതികരണം.
സ്മിത്ത് ചെയ്തതില്‍ കൂടുതലൊന്നും വിരാട് ചെയ്തിട്ടില്ല. വിരാടനെ ഞാന്‍ സ്നേഹിക്കുന്നു, ഓസ്ട്രേലിയക്കാരും. ഒരു ഓസ്ട്രേലിയന്‍ വിരാടിനുള്ളിലുണ്ടെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. അദ്ദേഹം കളിക്കുന്ന രീതിയും സമീപനവും വെല്ലുവിളി ഏറ്റെടുക്കുന്നതുമെല്ലാം അങ്ങനെ തോന്നിപ്പിക്കുന്നു. ഓസീസ് മാധ്യമങ്ങളുടെ ഇടപെടലില്‍ വിരാട് വിഷമിക്കേണ്ടതില്ല, ക്ലര്‍ക്ക് പറഞ്ഞു.
വിരാട് ശരിക്കുമൊരു ചാമ്പ്യനാണ്. ഒരു മികച്ച പ്രകടനമകലെയാണ് അദ്ദേഹത്തിന്റെ തിരിച്ചുവരവ്. അതു ചിലപ്പോള്‍ ധര്മശാലയിലുണ്ടാകാം. വിരാട് ക്രീസിലിറങ്ങുമ്പോള്‍ സെഞ്ചുറിയില്‍ കുറഞ്ഞൊന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നില്ല. സ്മിത്തും മാധ്യമങ്ങളെ ശ്രദ്ധിക്കേണ്ടതില്ല. ധര്‍മശാലയില്‍ ജയിച്ച് പരമ്പര സ്വന്തമാക്കാനാണ് നായകര്‍ ടീമിനെ പ്രേരിപ്പിക്കേണ്ടതെന്നും ക്ലര്‍ക്ക് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: