ന്യൂദല്‍ഹി: കേരള ഹൈക്കോടതി ജഡ്ജി എബ്രഹാം മാത്യുവിന് നെഹ്റു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന ആരോപണം ഉന്നയിച്ച, ജിഷ്ണു പ്രണോയ്യുടെ അമ്മ മഹിജക്കെതിരെ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ രംഗത്ത്. ജിഷ്ണുവിന്റെ അമ്മയുടെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും ബാര്‍കൗണ്‍സില്‍ അംഗം ടി.ആര് അജിത് പറഞ്ഞു.
ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ക്ഷണപ്രകാരം ക്ലാസെടുക്കാനാണ് പാലക്കാട് പരിപാടിയില്‍ ജസ്റ്റിസ് എബ്രഹാം മാത്യു പങ്കെടുത്തതെന്ന് അജിത് പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ നെല്ലിയാമ്പതിയില്‍ ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അഭിഭാഷകര്‍ക്കായി പഠന ക്ലാസ് നടത്തിയിരുന്നു. പരിപാടിക്ക് നെഹ്റു ഗ്രൂപ്പുമായി യാതൊരു ബന്ധവുമില്ല. പരാതി നല്കിയ കോളേജ് വിദ്യാര്‍ത്ഥി പരിപാടിയുടെ അവതാരകനായിരുന്നെന്നും തൃശൂര്‍ സ്വദേശിയായ ബാര്‍ കൗണ്‍സില്‍ അംഗം അഡ്വ. അജിത് ചൂണ്ടിക്കാട്ടി.
ലക്കിടി കോളേജിലെയും മറ്റൊരു കോളേജിലെയും വിദ്യാര്‍ത്ഥികള്‍ പങ്കെടുത്ത പരിപാടിയുടെ ഫോട്ടോകള്‍ തെറ്റായ പ്രചാരണത്തിനായി ഉപയോഗിക്കുകയാണ്. ഇക്കാര്യങ്ങളെല്ലാം ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ അറിയിക്കുമെന്നും നിയമനടപടികള്‍ ആലോചിക്കുന്നതായും അഡ്വ. അജിത് അറിയിച്ചു.
ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട കേസില്‍ നെഹ്രു ഗ്രൂപ്പ് ചെയര്മാന് പി. കൃഷ്ണദാസിന്റെ ജാമ്യം പരിഗണിച്ച ജസ്റ്റിസ് എബ്രഹാം മാത്യുവിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. ജിഷ്ണുവിന്റെ അമ്മ ജസ്റ്റിസിന് നെഹ്രു ഗ്രൂപ്പുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ചീഫ് ജസ്റ്റിസിന് കത്തയക്കുകയും ചെയ്തു. ഇതേത്തുടര്‍ന്നാണ് ജസ്റ്റിസ് എബ്രഹാം മാത്യു പങ്കെടുത്തത് ബാര്‍കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പരിപാടിക്കാണെന്ന വിശദീകരണവുമായി ബാര്‍ കൗണ്‍സില്‍ രംഗത്തെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: