കൊച്ചി: കെഎസ്യു സംഘനാ തെരഞ്ഞെടുപ്പിനിടെ എറണാകുളത്ത് എ- ഐ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി. പത്തു മിനിറ്റോളം തെരുവില്‍ കയ്യാങ്കളി നടത്തിയ പ്രവര്‍ത്തകരെ പോലീസ് ലാത്തിവീശിയോടിച്ചു. ചിതറിപ്പോയ പ്രവര്‍ത്തകര്‍ പോലീസിനു നേരെ കല്ലെറിഞ്ഞതോടെ കൊച്ചി നഗരം സംഘര്‍ഷത്തിലമര്‍ന്നു.
കലൂര്‍ കൊക്കേഴ്സ് ട്രേഡ് സെന്ററില്‍ ഇന്നലെ നടന്ന കെഎസ്യു ജില്ലാ സംഘടനാ തെരഞ്ഞെടുപ്പാണ് അടിയില്‍ കലാശിച്ചത്. കഴിഞ്ഞ രണ്ടു തവണ നടന്ന സംഘടനാ തെരഞ്ഞെടുപ്പുകളിലും ഐ ഗ്രൂപ്പിനായിരുന്നു ജില്ലയില്‍ ഭൂരിപക്ഷം. എന്നാല്‍ രാവിലെ തെരഞ്ഞെടുപ്പ് തുടങ്ങിയതു മുതല്‍ എ ഗ്രൂപ്പ് ഇത്തവണ ഭൂരിപക്ഷം പിടിക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. ഇതിനിടയില്‍ വ്യാപക കള്ളവോട്ടു നടക്കുന്നുവെന്നാരോപിച്ച് മൂന്നരയോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് രംഗത്തെത്തി. ഇതിനിടയില്‍ വോട്ടിങ് ഹാള്‍ വോട്ട് ചെയ്യാനെത്തിയവരെകൊണ്ട് നിറഞ്ഞ് കവിഞ്ഞു. ഇതോടെ കള്ളവോട്ടു നടക്കുന്നുവെന്ന് ആരോപിച്ച് ഇരുവിഭാഗവും തമ്മില്‍ പരസ്പരം കൂക്കി വിളിക്കുകയും കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് കല്ലെറ് സംഘര്‍ഷത്തില്‍ കലാശിച്ചതോടെ ഇരുവിഭാഗവും ലിസി ജംക്ഷനിലെ റോഡില്‍ തമ്മിലടിച്ചു. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രവര്‍ത്തകരെ പിരിച്ചു വിടാന്‍ ലാത്തിവീശി. എന്നാല്‍ പിരിഞ്ഞ് പോകാന്‍ തയ്യാറാകാതെ പ്രവര്‍ത്തകര്‍ റോഡ് നിലയുറപ്പിച്ച് പോലീസിന് നേരെ കല്ലെറിഞ്ഞു ഇതോടെ ബാനര്‍ജി റോഡിലെ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു.
ഒടുവില്‍ കൂടുതല്‍ പൊലീസ് സ്ഥലത്തെത്തിയാണ് സ്ഥിതിഗതികള്‍ ശാന്തമാക്കിയത്. സ്ഥിതി നിയന്ത്രണവിധേയമായതോടെ തെരഞ്ഞെടുപ്പു നടപടികള്‍ പുനരാരംഭിച്ചു. തെരഞ്ഞെടുപ്പില്‍ എ ഗ്രൂപ്പ് ഭൂരിപക്ഷം നേടി. എ ഗ്രൂപ്പിന്റെ അലോഷ്യസ് സേവിയറാണ് ജില്ലാ പ്രസിഡന്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: