കൊച്ചി: പദ്ധതി വിഹിതം ഉള്‍പ്പെടുന്ന പ്രൊജക്ടുകള്‍ നൂറ് ശതമാനം പൂര്‍ത്തീകരിച്ച സംസ്ഥാനത്തെ ആദ്യത്തെ ഗ്രാമപഞ്ചായത്തെന്ന ബഹുമതി ജില്ലയിലെ വാളകം ഗ്രാമപഞ്ചായത്തിന്. 2016-17 വര്‍ഷം 164 പദ്ധതികള്‍ക്കാണ് പഞ്ചായത്ത് രൂപം കൊടുത്തത്. 4,64,57,110 രൂപ അടങ്കല്‍ വരുന്ന പദ്ധതികളില്‍ 1,66,54,553 രൂപയായിരുന്നു പദ്ധതി വിഹിതം. ഈ തുക ഉള്‍പ്പെടുത്തിയുള്ള മുഴുവന്‍ പദ്ധതികളും പൂര്‍ത്തിയാക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞു.
റോഡ് മെയിന്റനന്‍സ് ഗ്രാന്റ് ഇനത്തില്‍ പഞ്ചായത്തിന് ലഭിച്ച തുകയില്‍ ഏറ്റെടുത്തവയില്‍ ഒമ്പത് പ്രൊജക്ടുകളുടെ പൂര്‍ത്തീകരണം ബാക്കിയുണ്ട്. ഇവ പൂര്‍ത്തീകരിച്ച മറ്റ് പ്രൊജക്ടുകളുടെ ബാക്കി തുക ഉപയോഗിച്ചും ടെന്‍ഡര്‍ കുറവ് തുക ഉപയോഗിച്ചും കഴിഞ്ഞ മാസം മാത്രം ഏറ്റെടുത്ത പദ്ധതികളാണ്. റീടാറിങ് മാത്രം ഉള്‍പ്പെടുന്ന പദ്ധതികളായതിനാല്‍ ഇവയും 27നകം പൂര്‍ത്തിയാകും.
ഈ വര്‍ഷത്തെ പദ്ധതി രൂപീകരണം സംബന്ധിച്ച നടപടിക്രമങ്ങള്‍ ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്തും വികസന സെമിനാര്‍ നടത്തിയും കഴിഞ്ഞ മാര്‍ച്ചില്‍ തന്നെ പഞ്ചായത്ത് പൂര്‍ത്തീകരിച്ചിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് മൂലം ഓഗസ്റ്റിലാണ് പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം ലഭിച്ചത്. ഡിസംബര്‍ 31നകം നൂറു ശതമാനം പൂര്‍ത്തീകരണം ലക്ഷ്യമിട്ടെങ്കിലും നോട്ടു നിരോധനവും എസ്റ്റിമേറ്റ് തയാറാക്കുന്നതില്‍ െ്രെപസ് സാങ്കേതികവിദ്യ ഉള്‍പ്പെടുത്തുന്നതിനുള്ള കാലതാമസവും മൂലം ലക്ഷ്യം കൈവരിക്കാന്‍ വൈകി. ഉല്‍പ്പാദനമേഖലയില്‍ 11, സേവനമേഖലയില്‍ 46, പശ്ചാത്തല മേഖലയില്‍ 94, പട്ടികജാതി മേഖലയില്‍ 10, പട്ടികവര്‍ഗ മേഖലയില്‍ മൂന്ന് എന്നിങ്ങനെയാണ് വാളകം പഞ്ചായത്ത് ഏറ്റെടുത്ത പ്രൊജക്ടുകളുടെ എണ്ണം. പഞ്ചായത്ത് പ്രസിഡന്റ് ലീല ബാബുവിന്റെ നേതൃത്വത്തില്‍ വാളകത്തിന് അഭിമാനകരമായ നേട്ടം നേടിക്കൊടുത്ത നിര്‍വഹണ ഉദ്യോഗസ്ഥരെയും ജനപ്രതിനിധികളെയും സന്നദ്ധപ്രവര്‍ത്തകരെയും ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫിറുള്ളയും പഞ്ചായത്ത് വകുപ്പ് അസി. ഡയറക്ടര്‍ ടിമ്പിള്‍ മാഗിയും അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: