കൊച്ചി: ജിഷ്ണു പ്രണോയിയുടെ ആത്മഹത്യയെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ പാമ്പാടി നെഹ്റു കോളജ് പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി വിധി പറയാനായി മാറ്റി. ഹര്‍ജി പരിഗണിക്കവെ ഹര്‍ജിക്കാരനെതിരെ വ്യക്തമായ തെളിവുകള്‍ ഇല്ലെന്നും കേസുമായി ബന്ധപ്പെട്ടു മൊഴികളില്‍ പരാമര്‍ശമില്ലെന്നും സഞ്ജിത്ത് വിശ്വനാഥന്റെ അഭിഭാഷകന് വാദിച്ചു. ജോലി ചെയ്യുന്ന സ്ഥാപനമെന്ന നിലയില്‍ സംഭവം ഉണ്ടായെന്നു പറയുന്ന സമയത്ത് കോളജില്‍ ഉണ്ടായിരുന്നുവെന്നു ഹര്ജിക്കാരന് വ്യക്തമാക്കി. എന്നാല്‍ സംഭവത്തില്‍ പങ്കില്ല-ഹര്ജിക്കാരന് വ്യക്തമാക്കി. എന്നാല്‍ പ്രതിക്ക് ജാമ്യം അനുവദിക്കുന്നതിനെ സര്‍ക്കാര്‍ ശക്തമായി കോടതിയില്‍ എതിര്‍ത്തു. കേസുമായി ബന്ധപ്പെട്ട അന്വേഷണം പൂര്‍ത്തിയാകാത്ത അവസരത്തില്‍ ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു. ഈ കേസില്‍ പാമ്പാടി നെഹ്റു കോളജ് ഓഫ് എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ചെയര്മാന് ഡോ പി കൃഷ്ണദാസിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. കേസ് അന്വേഷണവുമായി സഹകാരിക്കാമെന്നും കോടതി നല്കുന്ന ജാമ്യവ്യവസ്ഥകള്‍ അനുസരിക്കാമെന്നും ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: