ചെറുപുഴ: ചെറുപുഴ ടൗണിലെ ഓട്ടോ ഡ്രൈവറായ സാബു എന്ന സുഭാഷിന്റെ മകളായ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനി പാക്കഞ്ഞിക്കാട്ടെ ചിറക്കരോട്ട് ശ്രീലക്ഷ്മി (16) യുടെ മരണത്തില്‍ തേങ്ങലടക്കാന്‍ കഴിയാതെ സഹപാഠികളും അധ്യാപകരും. പഠനത്തില്‍ മിടുക്കിയും സഹപാഠികള്‍ക്കും അധ്യാപകര്‍ക്കും നാട്ടുകാര്‍ക്കും ഏറെ പ്രിയങ്കരിയായിരുന്നു ശ്രീലക്ഷ്മി. ശ്രീലക്ഷ്മി മരണപ്പെട്ടത് വിശ്വസിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയിലാണ് കൂട്ടുകാരികള്‍. പ്ലസ് വണ്‍ സയന്‍സ് ഗ്രൂപ്പില്‍ ഫിസിക്സ് പരീക്ഷ കഴിഞ്ഞ് വീട്ടിലേക്ക് വന്നത് ഏറെ സന്തോഷത്തോടെയാണെന്ന് ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ത്ഥിനികള്‍ വിതുമ്പിക്കൊണ്ട് പറയുന്നു. വീട്ടിലെത്തിയ ശ്രീലക്ഷ്മി തലവേദനയാണെന്ന് പറഞ്ഞ് കിടക്കുകയായിരുന്നു. അമ്മ സിന്ധു രാവിലെ ജോലിക്ക് പോയിരുന്നു. വീട്ടിലുണ്ടായിരുന്ന സിന്ധുവിന്റെ അമ്മ തൊട്ടടുത്ത ക്ഷേത്രത്തിലേക്ക് മൂന്നരയോടെ പോയിരുന്നു. ശ്രീലക്ഷ്മി മാത്രമേ ഈ സമയത്ത് വീട്ടിലുണ്ടായിരുന്നുള്ളൂ. വൈകുന്നേരം നാലരയോടെ ശ്രീലക്ഷ്മിയുടെ അനുജന് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥി ശ്രീവിഷ്ണുവിനെയും കൂട്ടി വീട്ടിലെത്തിയ സാബു വീട് പൂട്ടിയത്കണ്ട് ജനല്‍പ്പാളി തുറന്നു നോക്കിയപ്പോള്‍ ശ്രീലക്ഷ്മി തൂങ്ങി കിടക്കുന്നത് കാണുകയായിരുന്നു. ഉടന്‍ തന്നെ ചെറുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജിലെത്തിച്ചു പോസ്റ്റ്മോര്‍ട്ടത്തിനു ശേഷം ഇന്നലെ 2 മണിക്ക് പാക്കഞ്ഞിക്കാട്ടെ വീട്ടിലെത്തില്‍ എത്തിച്ചു. തുടര്‍ന്ന് മൂന്ന് മണിക്ക് പ്രാപ്പോയിലിലെ കുടുംബവീട്ടില്‍ പൊതുദര്‍ശനത്തിനു വച്ചു ആയിരക്കണക്കിനാളുകള്‍ ശ്രീലക്ഷമിക്ക് അന്ത്യാജ്ഞലി അര്‍പ്പിച്ചു. തുടര്‍ന്ന് വീട്ടുപറമ്പില്‍ സംസ്ക്കരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: