കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതുവരെ യുവമോര്‍ച്ച പ്രക്ഷോഭം തുടരുമെന്ന് യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ.കെ.പി.പ്രകാശ് ബാബു കണ്ണൂരില്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ”രക്തസാക്ഷികളുടെ കൂത്തുപറമ്പില്‍ നിന്നും രക്തസാക്ഷിത്വം വിറ്റ പരിയാരത്തേക്ക്” എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച നടത്തുന്ന പരിയാരം മോചന യാത്രയുടെ ഭാഗമായി കണ്ണൂരിലെത്തിയതായിരുന്നു അദ്ദേഹം. പ്രക്ഷോഭത്തിന്റെ ഭാഗമായി യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. പരിയാരത്ത് 1994 മുതല്‍ നടന്ന ക്രമക്കേടുകള്‍ അന്വേഷിക്കണമെന്നും നിയമനങ്ങള്‍ സുതാര്യമാക്കണമെന്നും അദ്ദേഹം പറഞ്ഞു. രക്തസാക്ഷിത്വം വിറ്റ് കാശാക്കിയവരാണ് സിപിഎമ്മുകാര്‍. കൂത്തുപറമ്പ് രക്തസാക്ഷി കുടുംബങ്ങളോട് പിണറായി മാപ്പ് പറയണം. പാര്‍ട്ടി അണികളെ സ്വാശ്രയകോളേജിനെതിരെ സമരത്തിനിറക്കി ജീവന് ബലികഴിപ്പിച്ച് സ്വന്തം മക്കളെ സ്വാശ്രയകോളേജില്‍ പഠിപ്പിക്കുകയായിരുന്നു അദ്ദേഹം. കൂത്തുപറമ്പ് വെടിവെപ്പില്‍ പരിക്കേറ്റ് ഇപ്പോഴും ദുരിതംപേറി ജിവിക്കുന്ന പുഷ്പന് 5 ലക്ഷം രൂപയും 8000 രൂപ പെന്‍ഷനും അനുവദിച്ചത് ഇയാളുടെ കുടുംബം പാര്‍ട്ടി നയങ്ങളെ ചോദ്യം ചെയ്യാന്‍ തുടങ്ങിയതിനാലാണ്. മന്ത്രിയുടെ ജീവന് രക്ഷിക്കാന്‍ പോലീസ് വെടിവെച്ചപ്പോള്‍ പരിക്കേറ്റതിന്റെ പേരില്‍ പെന്ഷന് നല്‍കുന്നത് നിയമ ലംഘനമാണെന്നും ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിവൈഎഫ്ഐ കേരളത്തില്‍ കടലാസു പുലിയായി മാറിയിരിക്കുകയാണ്. 22 കൊല്ലം കഴിഞ്ഞിട്ടും രക്തസാക്ഷികളോട് സിപിഎമ്മിന് നീതി പുലര്‍ത്താന്‍ സാധിച്ചിട്ടില്ല. എന്തിനെതിരേയാണോ അഞ്ച് സഖാക്കളെ തെരുവിലിറക്കി ജീവന് കൊടുപ്പിച്ചത് അതേ സ്വാശ്രയ കോളേജുകള്‍ക്ക് വേണ്ടി പിണറായിയും സിപിഎമ്മും വിടുപണി ചെയ്യുകയാണ്. കൂത്തുപറമ്പ് രക്തസാക്ഷികളുടെ ആഗ്രഹ സാഫല്യത്തിനു കൂടി വേണ്ടിയാണ് യുവമോര്‍ച്ച പരിയാരം മെഡിക്കല്‍ കോളേജ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം നടത്തുന്നത്. സ്വാശ്രയ മാനേജ്മെന്റുകളുടെ ദല്ലാളായി മുഖ്യമന്ത്രി മാറിയിരിക്കുകയാണ്. അദ്ദേഹം പറഞ്ഞു.
വരള്‍ച്ച കാരണം ജനം പൊറുതിമുട്ടുമ്പോള്‍ ഒരു മരം നശിച്ചതു കൊണ്ട് ഒന്നും സംഭവിക്കില്ലെന്ന പ്രസംഗം നടത്തിയ വൈദ്യുതി മന്ത്രി ജനങ്ങളെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ആതിരപ്പളളിയില്‍ ഒരൊറ്റ ഇലപോലും പൊഴിക്കാന്‍ യുവമോര്‍ച്ച അനുവദിക്കില്ല. 26ന് ചാലക്കുടിയില്‍ നിന്നും ആതിരപ്പളളിയിലേക്ക് യുവമോര്‍ച്ച പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും സംരക്ഷണവലയം തീര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡണ്ട് ബിജുഏളക്കുഴി, സംസ്ഥാന ജനറല്‍ സെക്രട്ടറി സി.ആര്.പ്രഫുല്‍ കൃഷ്ണന്, ജില്ലാ പ്രസിഡണ്ട് കെ.പി.അരുണ്‍ കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: