കണ്ണൂര്‍: ജില്ലാ ആരോഗ്യവകുപ്പ്, ജില്ലാ ടിബി സെന്റര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ലോക ക്ഷയരോഗദിനാചരണം ജില്ലാ തല ഉദ്ഘാടനം 24ന് കൂത്തുപറമ്പ് ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കും. കാലത്ത് പത്തിന് കൂത്തുപറമ്പ് മുനിസിപ്പല്‍ ചെയര്മാന് എം.സുകുമാരന്റെ അധ്യക്ഷതയില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.കെ.നാരായണ നായിക് വിഷയാവതരണം നടത്തും. അറുപത്തിയേഴാമത് ടിബി സീല്‍ വിതരണോദ്ഘാടനം കൂത്തുപറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.അശോകന് നിര്‍വ്വഹിക്കും. ഡോ.ശ്രീകുമാര്‍ മുകുന്ദന് ക്ഷയരോഗദിന സന്ദേശം നല്‍കും.
ജില്ലയില്‍ മാത്രമല്ല, കേരളത്തിലാകെ ഒരു ലക്ഷം ജനങ്ങളില്‍ 135 ക്ഷയരോഗികള്‍ ഓരോ വര്‍ഷം ഉണ്ടെന്നാണ് കണക്കുകള്‍. അതുപ്രകാരം ജില്ലയില്‍ ഒരു വര്‍ഷം 3200 ക്ഷയരോഗികള്‍ ഉണ്ടാകുന്നു എന്നാണ് കണക്കുകള്‍. ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ പ്രകാരം ജില്ലയില്‍ 2015ല്‍ 1520 പേരും 2016ല്‍ 1478 പേരും ക്ഷയരോഗത്തിന് ചികിത്സ തേടി. ഓരോ ക്ഷയരോഗിയെയും കണ്ടെത്തി ചികിത്സിക്കുക മാത്രമാണ് ക്ഷയരോഗനിര്മാര്ജ്ജനത്തിനുള്ള ഒരേയൊരു പോംവഴി. ജില്ലയിലെ 1478 ടി ബി കേസുകളില്‍ 20 ശതമാനവും പ്രമേഹരോഗികളാണ്. പത്ത് പേര് എച്ച്ഐവി ബാധിതരും. ജനങ്ങള്‍ ലക്ഷണങ്ങള്‍ തിരിച്ചറിഞ്ഞ് ആരോഗ്യകേന്ദ്രത്തിലെത്താത്തതുപോലെതന്നെ എത്തുന്നവരെ ക്ഷയരോഗ പരിശോധനക്ക് പ്രധാനമായും കഫ പരിശോധനക്ക് വിധേയമാക്കുന്നില്ലെന്നതാണ് വസ്തുതയെന്നും സംഘാടകര്‍ പറഞ്ഞു.
ഭാരതത്തില്‍ ഓരോ 5 മിനുട്ടിലും 2 പേര് ക്ഷയരോഗ ബാധിതരായി മരണപ്പെടുന്നുണ്ട്. 2014 ല്‍ 23 ലക്ഷം പേരാണ് ക്ഷയരോഗികളായി ഭാരതത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ 15ല്‍ അത് 28 ലക്ഷമായതായി ഇവര്‍ പറഞ്ഞു. 2035 ല്‍ ക്ഷയരോഗം നിയന്ത്രണ വിധേയമാകുമെന്നാണ് കരുതുന്നത്. വാര്‍ത്താ സമ്മേളനത്തില്‍ ഡിഎംഒ നാരായണനായ്ക്ക്, ഡോ.കെ.കലേഷ്, ഡോ.എം.കെ.ഉമേഷ്, ഡോ.ലതീഷ്, എം.മനോജ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: