കണ്ണൂര്‍: കണ്ടോണ്മെന്റ് വക മാലിന്യസംഭരണകേന്ദ്രം പൊതുജനങ്ങള്‍ക്ക് ഭീഷണിയായി മാറുന്നു. താവക്കര പുതിയ ബസ് സ്റ്റാന്റില്‍ നിന്നും മിലിട്ടറി മൈതാനത്തിലൂടെ ജില്ലാ ആശുപത്രി ബസ് സ്റ്റാന്റിലേക്ക് പോകുന്ന ബൈപ്പാസ് റോഡിനോട് ചേര്‍ന്നുളള മാലിന്യസംഭരണ കേന്ദ്രമാണ് പൊതുജനങ്ങള്‍ക്ക് കടുത്ത ഭീഷണിയായി മാറിയിട്ടുള്ളത്. മാലിന്യസംഭരണ കേന്ദ്രത്തില്‍ ചുറ്റുമതിലുകളൊന്നുമില്ലാത്തതിനാല് തെരുവുനായ്ക്കളുടെയും മറ്റും വിഹാരകേന്ദ്രമായി മാറിയിട്ടുണ്ട്. നഗരത്തിലെ മറ്റ് ഭാഗങ്ങളില്‍ പുലിയിറങ്ങിയെന്ന അഭ്യൂഹം ശക്തമാകുമ്പോള്‍ ഈ പ്രദേശത്തെ ജനങ്ങളും ഭീതിയോടെയാണ് കഴിയുന്നത്. രൂക്ഷമായ ദുര്‍ഗന്ധവും അസഹ്യമായിത്തീരുകയാണ്. ബൈപ്പാസ് റോഡരികിലെ ഇലക്ട്രിക് പോസ്റ്റും നീരൊഴുക്കുചാലും അടക്കമുള്ള സ്ഥലം നിയമവിരുദ്ധമായി കയ്യേറി മാലിന്യസംഭരണ കേന്ദ്രം വലുതാക്കി പുതിയ മതില് കെട്ടാനുള്ള പട്ടാള അധികൃതരുടെ നീക്കം ജില്ലാ അധികൃതര്‍ ഇടപെട്ടതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരിക്കുകയാണ്. ജനങ്ങളുടെ പരാതികളെ സംബന്ധിച്ചുള്ള റവന്യൂ അധികൃതരുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പരാതികള്‍ ന്യായമാണെന്ന് കണ്ടതിന്റെ അടിസ്ഥാനത്തിലാണ് കലക്ടര്‍ ഇടപെട്ട് ചുറ്റുമതില്‍ കെട്ടാനുളള നീക്കം തടഞ്ഞത്. മാലിന്യകേന്ദ്രം വലുതാക്കുന്നതിലൂടെ ഈ പ്രദേശങ്ങളിലെ നീര്‍ത്തടങ്ങളിലും കിണറുകളും അടക്കമുള്ള ജല മലിനീകരണത്തിന്റെയും അന്തരീക്ഷ മലിനീകരണത്തിന്റെയും ഭീഷണി വര്‍ദ്ധിക്കുകയാണ് ചെയ്യുന്നത്. നൂറുകണക്കിന് വീടുകള്‍ക്കും ക്വാര്‍ട്ടേഴ്സുകള്‍ക്കും വിവിധ ആരാധനാലയങ്ങള്‍ക്കും സമീപത്തായാണ് ഈ മാലിന്യസംഭരണകേന്ദ്രം നില്‍ക്കുന്നത്. കണ്ടോണ്മെന്റ് പ്രദേശത്തെ കുടിവെള്ള-പൊതുവിതരണ പദ്ധതിയുടെ ഏക ജലസ്രോതസ്സായ വലിയ കിണറും മാലിന്യകേന്ദ്രത്തിന്റെ തൊട്ടടുത്താണ്. കേന്ദ്രം വലുതാക്കുന്നതിന് മുമ്പ് ഇത് ഉയര്‍ത്തുന്ന ഭീഷണിക്ക് ശാശ്വത പരിഹാരം കണ്ടെത്താന്‍ അധികൃതര്‍ നടപടി സ്വീകരിക്കാത്തത് വ്യാപകമായ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. പ്രദേശത്തെ മാലിന്യം മുഴുവന്‍ ഒരു കേന്ദ്രത്തില്‍ കാലാകാലമായി കുന്നുകൂട്ടിയിടുന്ന അനാരോഗ്യകരവും അശാസ്ത്രീയവുമായ രീതിക്ക് പകരം മാലിന്യ സംഭരണവും മാലിന്യ നിര്‍മ്മാജ്ജനവും ഫലപ്രദമായി വികേന്ദ്രീകൃതമായി ചെയ്യുന്ന ബദല്‍ സംവിധാനങ്ങളാണ് ഇവിടെയും ചെയ്യേണ്ടത്. കേരള കാര്‍ഷിക സര്‍വ്വകലാശാല വികസിപ്പിച്ചെടുന്ന തുമ്പൂര്‍മൊഴി കമ്പോസ്റ്റിങ്ങ് മാതൃക ശാസ്ത്രീയമായ ബദല്‍ സംവിധാനങ്ങളില്‍ പ്രശസ്തമാണ്. ഒട്ടും മലിനീകരണമുണ്ടാക്കാതെ കുറഞ്ഞ ചെലവില്‍ പ്രകൃതിദത്തമായ രീതിയില്‍ വികേന്ദ്രീകൃതമായി മാലിന്യം സംസ്കരിച്ച് കമ്പോസ്റ്റ് വളമാക്കി മാറ്റുന്ന സമ്പ്രദായമാണ് ഇത്. മാലിന്യസംഭരണ കേന്ദ്രം ഉയര്‍ത്തുന്ന ഭീഷണിക്ക് മാതൃകാപരമായും ശാശ്വതവുമായ പരിഹാരം കാണാന്‍ ഈ രീതി നടപ്പിലാക്കണമെന്നാണ് പ്രദേശത്തുകാരുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ധര്‍മ്മാശുപത്രി സംരക്ഷണ വേദി അധികൃതര്‍ ജില്ലാ കലക്ടര്‍ക്ക് നിവേദനം നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: