തിരുവനന്തപുരം: പ്രകൃതി വിരുദ്ധ പീഡനക്കേസില്‍ പാതിരിയെ പിടിക്കുന്നതില്‍ വീഴ്ച വരുത്തിയ സിഐയെ സസ്പെന്‍ഡ് ചെയ്തതാണ് ഏറ്റവും ഒടുവിലത്തെ വാര്‍ത്ത. കഴിഞ്ഞ ഏതാനും ആഴ്ചകളായി പോലീസുകാരുടെ വീഴ്ചകളും നടപടികളുമാണ് മാധ്യമങ്ങളില്‍ നിറയുന്നത്. പോലീസിന്റെ അലംഭാവവും അനാസ്ഥയും ക്രിമിനലുകളെ സഹായിക്കുന്ന നടപടികളുമാണ് മിക്ക സസ്പെന്‍ഷനും കാരണം. പിണറായി സര്‍ക്കാരിന്റെ, പ്രത്യേകിച്ച് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയുടെ പിടിച്ചുകേടു കൂടിയായതോടെ പോലീസ് ത്രിശങ്കുവിലായി.
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതുതന്നെ പോലീസ് മേധാവി സെന്‍കുമാറിനെ നീക്കികൊണ്ടാണ്. സിപിഎം നേതാക്കളുടെ ഇടപെടലില്‍ തൊപ്പി നഷ്ടപ്പെട്ടവരും കുറവല്ല. പീഡനക്കേസുകളിലെ രാഷ്ട്രീയ ഇടപെടലിനെ തുടര്‍ന്ന് പരാതികളില്‍ നടപടിയെടുക്കാത്തതിനാല്‍ സസ്പെന്ഷന് നേരിട്ടവരാണ് അധികവും. ടിപി വധക്കേസ്, ഷുക്കൂര്‍ വധക്കേസ് തുടങ്ങിയവയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തതിനാലാണ് തനിക്ക് ഡിജിപി സ്ഥാനം നഷ്ടപ്പെട്ടതെന്ന് സെന്‍കുമാര്‍ തന്നെ വെളിപ്പെടുത്തി.
പിണറായി സര്‍ക്കാരിനെ പിടിച്ചുകുലുക്കിയ, ഭാഗ്യലക്ഷ്മി പുറത്തുകൊണ്ടുവന്ന വടക്കാഞ്ചേരി പീഡനക്കേസില്‍ സിപിഎം ജില്ലാ കമ്മറ്റിയുടെ സ്വാധീനമുണ്ടായി. സിപിഎം കൗണ്‍സിലര്‍ ജയകാന്തന്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയായിരുന്നു പരാതി. സിപിഎം ജില്ലാ നേതൃത്വത്തിന്റെ ഇടപെടലിനെതുടര്‍ന്ന് കേസില്‍ നടപടിയെടുക്കാതെ ഇരയോട് മോശമായി പെരുമാറിയ വടക്കാഞ്ചേരി സിഐ മണികണ്ഠനെ മനസ്സില്ലാമനസ്സോടെയാണ് പിണറായി സര്‍ക്കാര്‍ സസ്പെന്‍ഡ് ചെയ്തത്. മൂവാറ്റുപുഴയില്‍ 25 പേര് ചേര്‍ന്ന് യുവതിയെ പീഡിപ്പിച്ച കേസില്‍ പ്രതികളില്‍ നിന്ന് ഏഴ് ലക്ഷം രൂപ വീതം കൈക്കൂലി വാങ്ങി പരാതി ഒതുക്കിയ എറണാകുളം സിഐ വിജയനും സസ്പെന്‍ഷനിലായി.
വാളയാറില്‍ സഹോദരിമാര്‍ ജീവനൊടുക്കിയ സംഭവത്തില്‍ ഡിവൈഎഫ്ഐ നേതാവ് ഉള്‍പ്പെടെ അറസ്റ്റിലായ ശേഷമാണ് കേസില്‍ രാഷ്ട്രീയ ഇടപെടലുണ്ടായ വിവരം പുറത്തായത്. എസ്ഐ പി.സി. ചാക്കോയ്ക്ക് സസ്പെന്‍ഷനും കസബ മുന്‍ സിഐ വിപിന്‍ ദാസ്, ഡിവൈഎസ്പിമാരായ പി. വാസുദേവന്‍, വി.എസ്. മുഹമ്മദ് കാസിം എന്നിവര്‍ വകുപ്പ് തല നടപടികളും നേരിട്ടു. അതിന് പിന്നാലെയാണ് മറൈന്‍ ഡ്രൈവില്‍ ശിവസേന നത്തിയ സദാചാര ചൂരല്‍ പ്രയോഗത്തില്‍ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ എസ്ഐ വിജയ് ശങ്കറിന് സസ്പെന്‍ഷനും പത്തോളം പോലീസുകാര്‍ക്ക് സ്ഥലംമാറ്റവും ഉണ്ടായത്. സിഎ വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേലിന്റെ ദുരൂഹ മരണത്തെതുടര്‍ന്ന് അച്ഛനില്‍ നിന്ന് പരാതി സ്വീകരിച്ചില്ലെന്ന് ആരോപിച്ച് വീണ്ടും ഈ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് നടപടി നേരിടേണ്ടി വന്നു. കൊല്ലം കുണ്ടറയില്‍ ആറാംക്ലാസ്സുകാരി ആത്മഹത്യചെയ്ത സംഭവത്തിലും പോലീസിന് നേരെ നടപടി ഉണ്ടായി. അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് എസ്ഐ രജീഷും സസ്പെന്‍ഷനിലായി.
പാതിരിയുടെ പ്രകൃതിവിരുദ്ധ പീഡനത്തില്‍ നടപടി എടുക്കാന്‍ വൈകിയ പൂവാര്‍ സിഐ റിയാസിനെ സസ്പെന്‍ഡ് ചെയ്തതാണ് ഒടുവിലത്തെ സംഭവം.
ടോംസ്, നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണം തുടങ്ങിയ വന്‍കിട കേസുകളില്‍ പോലീസ് അലംഭാവം കാട്ടിയെങ്കിലും നടപടികളുണ്ടാകാതെ ഉന്നതര്‍ തന്നെ ഉദ്യോഗസ്ഥരെ സംരക്ഷിച്ചു. ലോ അക്കാദമി പരാതികളിലും ജാതി പറഞ്ഞ് അധിക്ഷേപിക്കലിലും യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്ഐ നടത്തിയ സദാചാര ഗുണ്ടായിസത്തിലും പോലീസ് നടപടി സ്വീകരിക്കാതിരുന്നിട്ടും സേനയ്ക്ക് രാഷ്ട്രീയ സംരക്ഷണം കിട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: