തിരുവനന്തപുരം: ജയില്‍ വകുപ്പ് ശിക്ഷാ ഇളവിനായി നല്‍കിയവരുടെ പട്ടികയില്‍ കൊടുംകുറ്റവാളികളും ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളും. ഈ 11 പ്രതികള്‍ക്കു പുറമെ സിപിഎം നേതാക്കളുടെ പിരിവ് ലിസ്റ്റ് കൈവശമുണ്ടായിരുന്ന കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസ് പ്രതി മണിച്ചന്, സിപിഎം ഗുണ്ടകളായ ഓംപ്രകാശ്, തൃശൂരില്‍ സെക്യൂരിറ്റി ജീവനക്കാരനെ കാറിടിച്ചു കൊലപ്പെടുത്തിയ നിസാം, കാരണവര്‍ വധക്കേസ് പ്രതി ഷെറിന് എന്നിവരും ഉള്‍പ്പെടുന്നു. ജയില്‍ ആസ്ഥാനത്തെ വിവരാവകാശ ഓഫീസര്‍ നല്കിയ മറുപടിയില്‍ ശിക്ഷാ ഇളവിനായി സര്‍ക്കാരിനു സമര്‍പ്പിച്ച 1,911 തടവുകാരുടെ പട്ടികയിലാണ് കൊടുംകുറ്റവാളികള്‍.
ടി.പി വധക്കേസ് പ്രതികള്‍ കെ.സി. രാമചന്ദ്രന്, കുഞ്ഞനന്തന്, സിജിത്ത്, മനോജ്, റഫീക്ക്, അനൂപ്, മനോജ്കുമാര്‍, സുനില്‍കുമാര്‍, രജീഷ്, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരുണ്ടെന്നാണ് വിശദീകരണം. പട്ടികയില്‍ ടി.പി കേസ് പ്രതികളുണ്ടോയെന്ന് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് നിയമസഭയില്‍ അടിയന്തര പ്രമേയ നോട്ടീസ് നല്കി ചോദിച്ചപ്പോള്‍ ഇക്കാര്യം ഓര്‍മ്മയില്ലെന്നും ഇവര്‍ക്ക് ശിക്ഷായിളവ് നല്കാന് ഇടയില്ലെന്നുമാണ് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞത്. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പച്ചുവെന്ന് ഇതോടെ വ്യക്തമായി.
ജയില്‍വകുപ്പ് നല്കിയ ലിസ്റ്റില്‍ നിന്ന് 1850 പേരുടെ പട്ടിക സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് അയച്ചുവെങ്കിലും ഗവര്‍ണര്‍ ജസ്റ്റിസ് പി.സദാശിവം ലിസ്റ്റ് മടക്കി. പട്ടികയില്‍പ്പെട്ട ഭൂരിഭാഗം പേരും സുപ്രീംകോടതി നിശ്ചയിച്ച മാനദണ്ഡത്തില്‍പ്പെടുന്നവരല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ശുപാര്‍ശ തിരിച്ചയച്ചത്.
പിണറായിയുടെ വീടിനു മുന്നില്‍ സത്യഗ്രഹം: രമ
കോഴിക്കോട്: ടി.പി. ചന്ദ്രശേഖരന് വധക്കേസിലെ പ്രതികളെ വിട്ടയക്കാനുള്ള തീരുമാനം നീചമായ കൊലയ്ക്കുള്ള പ്രത്യുപകാരമെന്ന് ആര്‍എംപി നേതാവും ചന്ദ്രശേഖരന്റെ ഭാര്യയുമായ കെ.കെ. രമ. ക്രിമിനലുകളെ പുറത്തിറക്കിയാല്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് മുന്നില്‍ സത്യഗ്രഹം നടത്തുമെന്നും അവര്‍ പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: