പുനലൂര്‍: കനത്ത കാറ്റിലും മഴയിലും കിഴക്കന്‍മേഖലയില്‍ വ്യാപക നാശനഷ്ടം. പത്തോളം വീടുകള്‍ പൂര്‍ണമായും തകര്‍ന്നു. ലക്ഷങ്ങളുടെ കൃഷി നശിക്കുകയും ചെയ്തു. ഇളമ്പല്‍ മഞ്ഞമണ്‍കാല സ്വദേശികളായ കൃഷ്ണന്, മണിയമ്മ, കുഞ്ഞുമോന്, പ്രസാദ്, രാധാകൃഷ്ണന് കലയനാട് സ്വദേശികളായ പ്രഭാകരന്, റംലാബീവി, തൊളിക്കോട് സ്വദേശികളായ രാജു, മോഹനന് എന്നിവരുടെ വീടുകളാണ് ഭാഗികമായി തകര്‍ന്നത്. മഞ്ഞമണ്‍കാല ഓര്‍ത്തഡോക്സ് പള്ളിക്കും കേടുപാട് സംഭവിച്ചു. കാറ്റിനെത്തുടര്‍ന്ന് ഈ മേഖലയിലെ വൈദ്യുതി ബന്ധം പൂര്‍ണമായും നിലച്ചു. ഇലക്ട്രിക്ക് പോസ്റ്റുകള്‍ തകര്‍ന്നുവീണാണ് വൈദ്യുതി നിലച്ചത്.
കേളങ്കാവ് സ്വദേശി മംഗളാനന്ദന്റെ വാഴകൃഷിയും വെറ്റിലകൃഷിയും പൂര്‍ണമായും നശിച്ചു. അഷ്ടമംഗലം സ്വദേശിപ്രകാശന്റെ വാഴത്തോട്ടത്തിലും വ്യാപകനാശനഷ്ടം സംഭവിച്ചു.
കോട്ടൂര്‍ കിഴക്കതില്‍ തങ്കച്ചന്, തിരുവാതിരഭവനില് വേണുഗോപാല്‍, ശ്രീപ്രഭയില്‍ പ്രകാശന് എന്നിവരുടെ കൃഷിയിടങ്ങളും നശിച്ചു. നിലച്ച വൈദ്യുതിബന്ധം ഭാഗികമായി മാത്രമെ പുനസ്ഥാപിച്ചിട്ടുള്ളു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: