തൊടുപുഴ: മടത്തിക്കണ്ടത്തിന് സമീപം കുന്നിടിച്ച് മണ്ണ് ഖനനം തുടരുന്ന സംഭവത്തില്‍ ഹൈക്കോടതിയുടെ സ്റ്റേ. കഴിഞ്ഞ ദിവസം ജന്മഭൂമി ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് സമീപവാസിയായ പള്ളത്ത് പറമ്പില്‍ അസീസ് നല്കിയ പരാതിയിലാണ് ഹൈക്കോടതിയുടെ നടപടി. സ്ഥലത്ത് നിലവിലെ അവസ്ഥ തുടരണമെന്നും യാതൊരുവിധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും തുടര്‍ന്ന് പാടില്ലെന്നുമാണ് ഉത്തരവില്‍ പറയുന്നത്. ഇവിടെ നടക്കുന്നത് അനധികൃത മണ്ണ് ഖനനമാണെന്നും ഇത് തടയാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സംഭവത്തില്‍ ജില്ലാകളക്ടര്‍ക്കടക്കം പരാതി നല്‍കിയിരുന്നു. ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് നിര്‍മ്മാണ
ം തുടരാന്‍ കാരണമെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു.
തൊടുപുഴ നഗരസഭ അദ്ധ്യക്ഷയുടെ വാര്‍ഡിലാണ് മാസങ്ങളായി കുന്നിടിച്ച് നിരത്തി നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്ന് വന്നിരുന്നത്. നാലുവരിപ്പാത പെരുമ്പിള്ളിച്ചിറ റോഡില്‍ നിന്നും മൂന്നൂറ് മീറ്റര്‍ മാറി മടത്തിക്കണ്ടത്താണ് കാരിക്കോട് സ്വദേശി വാങ്ങിയ ഒരേക്കറോളം വരുന്ന സ്ഥലത്ത് കുന്നിടിച്ച് നിരത്തിയത്. യഥാര്‍ത്ഥ ഉടമസ്ഥയുടെ കയ്യില്‍ നിന്നും എഗ്രിമെന്റ് പ്രകാരം സ്ഥലം വാങ്ങി വീട് വയ്ക്കുന്നതിനായി പ്ളോട്ടുകളായി തിരിച്ച് വില്‍ക്കാനായിരുന്നു നീക്കം.
ജെസിബി ഉപയോഗിച്ച് 20 അടിയോളം ഉയരത്തില്‍ മണ്ണ് എടുത്തിരുന്നു. ഇതോടെ സ്ഥലത്തെ നിരവധി വീടുകള്‍ക്ക് മണ്ണെടുപ്പ് കടുത്ത ഭീഷണിയായിരുന്നു. പരാതിയെ തുടര്‍ന്ന് ആദ്യം വില്ലേജില്‍ നിന്ന് സ്റ്റോപ്പ് മെമ്മോ ലഭിച്ചിരുന്നെങ്കിലും ഇത് ലംഘിച്ചും നിര്‍മ്മാണം തുടര്‍ന്ന് വരികയായിരുന്നു. സംഭവത്തില്‍ നഗരസഭാ അധികൃതര്‍ യാതൊരു നടപടിയും എടുത്തില്ലെന്നും സമീപവാസികള്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: