അമ്പലപ്പുഴ: കോടികളുമായി മുങ്ങിയ ചിട്ടിക്കമ്പനി ഉടമ പിടിയില്‍. അമ്പലപ്പുഴ കച്ചേരി മുക്കിനുസമീപം പ്രവര്‍ത്തിച്ചിരുന്ന തെക്കേമഠം ഫൈനാന്‍സ് നടത്തിയിരുന്ന അമ്പലപ്പുഴ ആമയിട തെക്കേമഠത്തില്‍ മോഹന പണിക്കര്‍ (55) ആണ് പിടിയിലായത്. പുനലൂരിലെ ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുന്നുവെന്ന രഹസ്യ വിവരം ലഭിച്ചതിനെത്തുര്‍ന്ന് അമ്പലപ്പുഴ എസ്ഐ എം. പ്രജീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ തിരച്ചിലിലാണ് ഇയാള്‍ പിടിയിലായത്. 3.5 കോടിയുടെ തട്ടിപ്പാണ് ഇയാള്‍ നടത്തിയതെന്നാണ് പോലീസിന്റെ ഇതുവരെയുള്ള കണ്ടെത്തല്‍. സ്ഥിരനിക്ഷേപത്തിലൂടെ മാത്രമുള്ള കണക്കാണ് ഇത്. സ്വര്‍ണ്ണപ്പണയം, ചിട്ടി എന്നിവയില്‍ കൂടുതല്‍ പരാതികള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകുമെന്നും അതുകൂടി കണക്കുകൂട്ടിയേ തട്ടിപ്പിന്റെ യഥാര്‍ത്ഥചിത്രം പറയാനാകൂ എന്ന് എസ്ഐ പറഞ്ഞു.
നോട്ടു നിരോധനത്തോടെ എത്തിയ വന്‍ നിക്ഷേപങ്ങള്‍ പുതിയ നോട്ടുകളാക്കി മാറ്റിയെടുക്കാന്‍ കഴിയാതിരുന്നതാണ് സ്ഥാപന നടത്തിപ്പിന് തടസ്സമായതെന്ന് ഇയാള്‍ പോലീസിനോടു പറഞ്ഞു. എന്നാല്‍ സൗത്ത് ഇന്‍ഡ്യന്‍ ബാങ്കില്‍ 50 ലക്ഷം രൂപയുടെ സ്വര്‍ണ ഉരുപ്പടി നിക്ഷേപത്തിന്റെ രേഖകള്‍ ഇയാളില്‍ നിന്ന് പോലീസ് കണ്ടെത്തി. മോഹന പണിക്കരെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: