പീരുമേട്: കുടിവെള്ളം വിതരണത്തിന് ഉപയോഗിച്ചിരുന്ന കുളത്തില്‍ വീണ മ്ലാവിനെ ഫയര്‍ഫോഴ്സ് രക്ഷിച്ചു. നാട്ടുകാര്‍ വിവരം അറിയിച്ചിട്ടും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്ത് എത്തിയില്ലെന്ന് പരാതി.
ഇന്നലെ രാവിലെ 7 മണിയോടെയാണ് വണ്ടിപ്പെരിയാര്‍ ശിവഗിരി എസ്റ്റേറ്റിലെ കുടിവെള്ളം പമ്പ് ചെയ്യുന്നതിന് ഉപയോഗിക്കുന്ന കൃത്രിമമായി നിര്‍മ്മിച്ച കൂറ്റന്‍ കുളത്തിലാണ് മ്ലാവ് വീണത്. തറനിരപ്പില്‍ ഇരിക്കുന്ന വലിപ്പമേറിയ ടാങ്കിലാണ് മ്ലാവ് വീഴുന്നത്. ഇതില്‍ അഞ്ചടിയോളം വെള്ളം ഉണ്ടായിരുന്നു. കുമളി വവ
ള്ളക്കടവ് റേഞ്ച് ഓഫീസുകളില്‍ വിവരം അറിയിച്ചിരുന്നെങ്കിലും തങ്കളുടെ പരിധിയല്ലാ എന്ന് പറഞ്ഞ് കയ്യൊഴിയുകയായിരുന്നു. തുടര്‍ന്ന് 10.30ഓടെയാണ് നാട്ടുകാര്‍ പീരുമേട് ഫയര്‍ഫോഴ്സില്‍ വിവരം അറിയിക്കുന്നത്.
ഇവരെത്തി രണ്ട് മണിക്കൂറോളം പണിപ്പെട്ടാണ് മ്ലാവിനെ കരയ്ക്കെത്തിച്ചത്. വന്യജീവികളെ കൈകാര്യം ചെയ്യുന്നതില്‍ ഫയര്‍ഫോഴ്സ് ജീവനക്കാര്‍ക്കുള്ള പരിചയക്കുറവും നിര്‍ദ്ദേശം നല്കാന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്താത്തതും മ്ലാവിനെ കരയ്ക്കെത്തിക്കുന്നതിന് ഏറെനേരം വിലങ്ങ് തടിയായി. ഉദ്ദേശം 2 വയസിനടുത്ത് പ്രായം വരുന്ന മ്ലാവിന് 60 കിലോയോളം തൂക്കമുണ്ട്. വീഴ്ച്ചയില്‍ കാലിനും കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.
കരയ്ക്കെത്തിച്ച ശേഷം അരമണിക്കൂറോളം കഴിഞ്ഞാണ് മ്ലാവ് ഇവിടെ നിന്നും വനത്തിലേയ്ക്ക് ഓടിപ്പോകുന്നത്. നായ്ക്കള്‍ ഓടിച്ചതാകാം മ്ലാവ് വെള്ളത്തില്‍ വീഴാന്‍ കാരണമെന്നാണ് കരുതുന്നത്. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: