മാവേലിക്കര: കഴിഞ്ഞ ദിവസം സമാധിയായ ആത്മബോധോയ സംഘം ചെറുകോല്‍ ശുഭാനന്ദാശ്രമം നാലാമത് മഠാധിപതിയും മാനേജിംഗ് ട്രസ്റ്റിയുമായിരുന്ന സദാനന്ദസിദ്ധ ഗുരുദേവന് (87) സമാധി ഇരുത്തല് ചടങ്ങുകള്‍ ഇന്ന്.
മൂന്നിന് ശേഷം സമാധി ഇരുത്തല് ചടങ്ങുകള്‍ അടുത്ത മഠാധിപതി സ്വാമി ദേവാനന്ദന്, സന്ന്യാസിമാര്‍, ഭക്തര്‍ തുടങ്ങിയവരുടെ സാന്നിദ്ധ്യത്തില്‍ നടക്കും.
ആശ്രമ വളപ്പില്‍ പ്രത്യേകം തയ്യാറാക്കിയ പേടകത്തില്‍ സമാധിയിരുത്തല്‍ ചടങ്ങുകള്‍ ആരംഭിക്കും. പുതിയതായി നിയുക്തനായ ആശ്രമഠാധിപതി സ്വാമി ദേവാനന്ദന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ സമാധിയിരുത്തല്‍ ചടങ്ങുകള്‍ തുടങ്ങും. പ്രത്യേകം നിയുക്തരായിട്ടുള്ള സന്യാസശ്രേഷ്ടന്മാരാണ് സമാധിയിരുത്തല്‍ ചടങ്ങുകള്‍ നടത്തുന്നത്.
സംസ്ഥാന മന്ത്രിമാര്‍, സാമൂഹ്യ, രാഷ്ട്രീയ, ആദ്ധ്യാത്മിക രംഗത്തെ പ്രമുഖര്‍ ആത്മബോധോദയ സംഘ സന്യാസശ്രേഷ്ഠര്‍ എന്നിവര്‍ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കും. വിദേശരാജ്യങ്ങളില്‍ നിന്നും സംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ നിന്നുമുള്ള പതിനായിരക്കണക്കിനായിട്ടുള്ള ഭക്തജനങ്ങള്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായി ചടങ്ങുകളില്‍ പങ്കെടുക്കും.
ആശ്രമത്തിലെ ഷഷ്ഠിപൂര്‍ത്തി മന്ദിരത്തില്‍ എംബാം ചെയ്ത് സൂക്ഷിച്ചിരിക്കുന്ന ഭൗതികദേഹത്തില്‍ രണ്ട് ദിവസവമായി പുഷ്പാര്‍ച്ചന നടത്താന്‍ ഭക്തരുടെ വലിയ നിരയാണ് അനുഭവപ്പെടുന്നത്. രാഷ്ട്രീയ, സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖര്‍ ഇന്നലെ ആശ്രമത്തില്‍ എത്തി അനുശോചനം അറിയിച്ചു.
വാഹന ക്രമീകരണം
തിരുവല്ലാ മാന്നാര്‍ ഭാഗത്തു നിന്നും വരുന്ന ചെറിയ വാഹനങ്ങള്‍ കാരാഴ്മ ജംഗ്ഷനിലുള്ള ത്രീസ്റ്റാര്‍ ഓഫ്സെറ്റ് പ്രസ് വഴി ആശ്രമത്തിനു കിഴക്കു വശത്തുള്ള പാര്‍ക്കിംഗ് ഗ്രൗണ്ടിലും, മാവേലിക്കര ഭാഗത്തു നിന്നും വരുന്ന വലിയ വാഹനങ്ങള്‍ സദാനന്ദസിദ്ധ അലോപ്പതി ആശുപത്രി ഗ്രൗണ്ടിലും, ചെറിയ വാഹനങ്ങള്‍ സദാനന്ദസിദ്ധ ആയൂര്‍വ്വേദ ആശുപത്രി ഗ്രൗണ്ടിലും, വിഐപി അംഗങ്ങളുടെ വാഹനങ്ങള്‍ സദാനന്ദസിദ്ധ അലോപ്പതി ആശുപത്രി ഗ്രൗണ്ടിലും പാര്‍ക്കു ചെയ്യേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: