അയോധ്യയിലെ ശ്രീരാമജന്മഭൂമി വിഷയത്തില്‍ കോടതിക്ക് പുറത്തുള്ള മധ്യസ്ഥതയ്ക്ക് സുപ്രീംകോടതിയുടെ സന്നദ്ധത ശുഭസൂചനയായാണ് കാണേണ്ടത്. ഈ വിഷയത്തില്‍ മധ്യസ്ഥനാകാന്‍ തയ്യാറാണെന്ന ചീഫ് ജസ്റ്റീസ് ജെ.എസ്. ഖേഹറുടെ അഭിപ്രായവും പ്രശംസനീയമാണ്.
നൂറ്റാണ്ടുകളായി തര്‍ക്കത്തിലും വ്യവഹാരത്തിലും പെട്ടുഴലുന്ന വിഷയത്തില്‍ സുപ്രീംകോടതിയുടെ പുതിയ നീക്കം ഫലം കാണുകയാണെങ്കില്‍ അതിനോളം വലിയ നല്ല വാര്‍ത്തയില്ല. ശ്രീരാമജന്മസ്ഥാനില്‍ ക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് സുബ്രഹ്മണ്യന് സ്വാമി നല്കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതിക്ക് പുറത്തുള്ള സമവായ സാധ്യത പുനഃപരിശോധിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചത്. ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ വീണ്ടും ആരംഭിക്കണം.
രാമക്ഷേത്രവും ബാബറി മസ്ജിദും മതപരവും വൈകാരികവുമായ വിഷയങ്ങളായതിനാല്‍ കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പാണ് ഏറ്റവും ഉചിതമെന്ന് ജസ്റ്റിസ് ഖേഹര്‍ അഭിപ്രായപ്പെടുകയും ചെയ്തിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട കക്ഷികള്‍ തമ്മില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്ക് മധ്യസ്ഥരെ ഏര്‍പ്പെടുത്തണം.
പ്രാഥമിക ചര്‍ച്ചകള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ സുപ്രീംകോടതിയിലെ സിറ്റിങ് ജഡ്ജിയെ ചുമതലപ്പെടുത്താമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദ്ദേശിച്ചിരിക്കുകയാണ്. രാമജന്മഭൂമിയിലെ തര്‍ക്ക വിഷയത്തില്‍ അലഹബാദ് ഹൈക്കോടതി മൂന്നിലൊന്നുഭാഗം ശ്രീരാമന്റെ ജന്മസ്ഥലത്തെ രാംലാലയ്ക്കും മുന്നിലൊന്ന് നിര്‍മോഹി അഖാഡയ്ക്കുമാണെന്ന് വിധിച്ചതാണ്. ബാക്കിയുള്ള ഭാഗം സുന്നി വഖഫ് ബോര്‍ഡിനും വിട്ടുനല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. ഇതിനെതിരെ കേസിലെ കക്ഷികളെല്ലാം സുപ്രീംകോടതിയെ സമീപിച്ചു. ഈ ഹര്‍ജികള്‍ വേഗത്തിലാക്കി തീരുമാനം വേണമെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാെരന്ന് മനസ്സിലാകുന്നു.
അയോധ്യാ പ്രശ്നം കോടതിക്ക് പുറത്ത് തീര്‍പ്പാക്കാമെന്ന സുപ്രീംകോടതി നിര്‍ദ്ദേശത്തെ സ്വാഗതം ചെയ്ത് ആര്‍എസ്എസ് പറഞ്ഞത് ഇരുകക്ഷികളും തമ്മില്‍ ചര്‍ച്ചചെയ്ത് പരിഹരിക്കണമെന്നാണ്. നിര്‍ദ്ദേശം നേരത്തെ ഉയര്‍ന്നതാണ്. ആര്‍എസ്എസ് കേസില്‍ കക്ഷിയല്ല. ഹിന്ദു ധര്‍മ്മസംസദും വിശ്വഹിന്ദു പരിഷത്തും ഹിന്ദുസമൂഹവുമാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. സംഘം ആ തീരുമാനത്തെ പിന്തുണക്കും. കോടതിക്കു പുറത്ത് പ്രശ്നം രമ്യമായി തീരുന്നതിന് സംഘം എതിരല്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ശ്രീരാമന് അയോധ്യയിലാണ് ജനിച്ചതെന്ന വിശ്വാസം അലംഘനീയമാണ്. ജന്മസ്ഥാനത്ത് ഏതാണ്ട് 2500 വര്‍ഷത്തിലധികം പഴക്കമുള്ള കൂറ്റന്‍ ക്ഷേത്രമുണ്ടായിരുന്നുവെന്ന് ഉല്ഖനനങ്ങള് തെളിയിച്ചതുമാണ്. അത് തകര്‍ത്ത് മുഗള്‍ ചക്രവര്‍ത്തി ബാബര്‍ മസ്ജിദ് ഉണ്ടാക്കിയത് 500 വര്‍ഷം മുമ്പാണ്. അക്കാലത്ത് തന്നെ ക്ഷേത്രമോചനത്തിനായി നിരന്തരം പ്രക്ഷോഭം നടന്നു. അയോധ്യാ ഉല്ഖനനത്തില് പങ്കെടുത്ത മലയാളിയായ കെ.കെ. മുഹമ്മദ് അവിടെ കണ്ട കാഴ്ചകള്‍ തന്റെ പുസ്തകത്തില്‍ വിവരിച്ചിട്ടുണ്ട്.
വിഗ്രഹങ്ങളും പൂര്‍ണ കുംഭങ്ങളുമെല്ലാമുള്ള തൂണുകള്‍ കണ്ടത് മുഹമ്മദ് രേഖപ്പെടുത്തിയിട്ടുണ്ട്. ജെഎന്‍യുവിലെ ചരിത്രകാരന്മാരും കമ്മ്യൂണിസ്റ്റുകാരുമാണ് പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്നും മുഹമ്മദ് പറയുന്നു. 1992 ലെ തകര്‍ന്ന അവശിഷ്ടങ്ങളില്‍നിന്ന് കിട്ടിയ പ്രധാനപ്പെട്ട ഒരു ശിലാഫലകം 1.10ഃ0.56 മീറ്റര്‍ അളവിലുള്ളതാണ്. ഇതില്‍ നാഗരിലിപിയില്‍ ഇരുപത് വരികളിലായി ലിഖിതം കാണുകയുണ്ടായി. പത്ത് തലയുള്ളവനെയും ബലിയെയും വധിച്ച വിഷ്ണുവിന് ക്ഷേത്രം സമര്‍പ്പിക്കുന്നു എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്.
ഫലകത്തില്‍ കൊത്തിയിരുന്ന വര്‍ഷം 1140. ഇതുകൂടാതെ അനേകം ദേവീദേവന്മാരുടെ വിഗ്രഹങ്ങള്‍, ക്ഷേത്രങ്ങളില്‍ കാണാറുള്ള ശില്പങ്ങള്, കുതിര, സര്‍പ്പം തുടങ്ങിയവയുടെ രൂപങ്ങളും ധാരാളമായി കിട്ടിയിരുന്നു. ഇതിന്റെയെല്ലാം രേഖകള്‍ കോടതിയിലാണുള്ളത്.
ഇതിനെല്ലാം പുറമെ, കോടതിയുടെ നിര്‍ദ്ദേശപ്രകാരംതന്നെ 2003 ജനുവരിയില്‍ ലോകപ്രശസ്ത ഭൂതലശാസ്ത്രജ്ഞനായ ക്ലോഡ് റോബില്ലാഡിന്റെ നേതൃത്വത്തില്‍ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് തകര്‍ക്കപ്പെട്ട പ്രദേശത്തുള്‍പ്പെടെ പരിശോധന നടത്തി.
ബാബറികെട്ടിടത്തിന്റെ അടിയില്‍ അരമീറ്റര്‍ മുതല്‍ അഞ്ചര മീറ്റര്‍ വരെ ആഴത്തില്‍ ക്ഷേത്രങ്ങളുടെ നിര്‍മ്മാണം കണ്ടെത്തി. ക്ഷേത്രതൂണുകള്‍, പലതട്ടുകളായി തറകള്‍, തറയോടുകള്‍ തുടങ്ങിയവ ഇതില്‍പ്പെടും. വിശ്വാസികള്‍ക്ക് നിലപാടില്‍ ഉറച്ചുനില്ക്കാന് ഇതിലും വലിയ തെളിവ് ആവശ്യമില്ല. ബിസി 1000 മുതല്‍ എഡി 1200 വരെയുള്ള വിവിധ കാലഘട്ടങ്ങളിലെ പുതുക്കലുകളും പുനരുദ്ധാരണപ്രക്രിയകളും തെളിയിക്കപ്പെട്ടു. തകര്‍ക്കപ്പെട്ട ക്ഷേത്രാവശിഷ്ടത്തിന്റെ വലിയ കൂമ്പാരംതന്നെ കണ്ടെത്തി. ഇത്രയൊക്കെയായിട്ടും നമ്മുടെ നാട്ടിലെ സ്നേഹമതത്തിന്റെ വക്താക്കള്‍ക്ക് മനം മാറുന്നില്ലെന്നതാണ് സങ്കടകരം.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് മതംമാറ്റപ്പെട്ട പൂര്‍വികന്മാരായ ഹിന്ദുക്കളുടെ പിന്മുറക്കാരാണ് ഇവിടുത്തെ മുസ്ലിങ്ങള്‍ എന്ന ചരിത്രം വിസ്മരിക്കരുത്. സ്വന്തം സഹോദരങ്ങളുടെ ഹൃദയവികാരം മാനിക്കാന്‍ തയ്യാറായാല്‍ അയോധ്യയില്‍ മനോഹരമായ ക്ഷേത്രം ഉയരുമെന്നതില്‍ സംശയമില്ല. ആ സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ ബന്ധപ്പെട്ടവരെല്ലാം സന്നദ്ധമായാല്‍ അതിനെക്കാള്‍ വലിയ കാര്യമില്ല. ഒരിക്കലും പള്ളിയായി പരിഗണിക്കപ്പെടാത്ത, എന്നാല്‍ ശ്രീരാമ വിഗ്രഹത്തിന് നിത്യപൂജ നടക്കുന്ന ജന്മസ്ഥാനത്ത് ക്ഷേത്രമല്ലാതെ മറ്റൊന്നും ഉയരാന്‍ പോകുന്നില്ലെന്ന സത്യം അംഗീകരിക്കപ്പെടേണ്ട കാലം കഴിഞ്ഞു. ഏതായാലും സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് അത് ബോധ്യപ്പെട്ടത് സ്വാഗതാര്‍ഹം തന്നെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: