ന്യൂദല്‍ഹി: രാജ്യത്തെ മൂന്നരക്കോടി തൊഴിലാളികള്‍ക്ക് പ്രയോജനകരമായ പിഎഫ് പെന്ഷന് തുക വന്‍തോതില്‍ വര്‍ദ്ധിപ്പിച്ച് കേന്ദ്രവിജ്ഞാപനം പുറത്തിറങ്ങി. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് പദ്ധതിയില്‍ പരിഷ്ക്കരണങ്ങള്‍ നടപ്പാക്കിയതോടെയാണ് അംഗമായവര്‍ക്ക് ലഭിക്കുന്ന പെന്ഷന് തുക വര്‍ദ്ധിച്ചത്.
പുതിയ വിജ്ഞാപനം അനുസരിച്ച് സര്‍വ്വീസിന്റെ അവസാന 12 മാസത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കി പെന്ഷന് ലഭിക്കും. നേരത്തെ ഇത് 5 വര്‍ഷത്തെ ശമ്പളത്തിന്റെ ശരാശരി കണക്കാക്കിയായിരുന്നു. കേന്ദ്രതൊഴില്‍ മന്ത്രാലയത്തിന്റെയും പിഎഫ് കമ്മീഷണര്‍ വി.പി. ജോയിയുടേയും നടപടികളാണ് തൊഴിലാളികള്‍ക്ക് വലിയ പ്രയോജനകരമായ രീതിയില്‍ പദ്ധതി പരിഷ്ക്കരിക്കാന്‍ സഹായിച്ചത്.
മുന്‍ യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടപ്പില്‍ വരുത്തിയ ചില മാറ്റങ്ങളെത്തുടര്‍ന്നാണ് പിഎഫ് പെന്ഷന് പദ്ധതിയില്‍ അംഗമായിട്ടും ആനുപാതിക പെന്ഷന് ലഭിക്കാതെ വന്നത്. ഇത്തരത്തില്‍ പെന്ഷന് തുക കുറഞ്ഞതോടെ പെന്‍ഷന്‍കാരില്‍ ഒരു വിഭാഗം കോടതിയെ സമീപിച്ച് അനുകൂല വിധി വാങ്ങി ഉയര്‍ന്ന പെന്ഷന് നേടിയെടുത്തിരുന്നു. ഇത്തരത്തില്‍ കോടതിയെ സമീപിക്കുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചതോടെ പെന്ഷന് പദ്ധതിയില്‍ പരിഷ്ക്കരണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. കേന്ദ്രതൊഴില്‍മന്ത്രി ബന്ദാരു ദത്താത്രേയ ഇക്കാര്യം കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ പ്രഖ്യാപിക്കുകയും ചെയ്തു.
അടിസ്ഥാന ശമ്പളവും ക്ഷാമബത്തയും ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ ശമ്പളത്തിന്റെ 8.33 ശതമാനം തുക പെന്ഷന് ഫണ്ടിലേക്ക് മാറ്റാം. യഥാര്‍ത്ഥ ശമ്പളത്തിന്റെ ആനുപാതികമായി പിഎഫ് നിക്ഷേപമുണ്ടെങ്കിലാണ് 8.33 ശതമാനം പെന്ഷന് ഫണ്ടിലേക്ക് കണക്കാക്കുക. യഥാര്‍ത്ഥ ശമ്പളത്തിന്റെ ആനുപാതികമായി പിഎഫ് നിക്ഷേപം നടത്താന്‍ 2005 വരെ മാത്രമേ സാധിക്കൂ എന്ന നിബന്ധന പുതിയ ഉത്തരവില്‍ ഒഴിവാക്കിയിട്ടുണ്ട്.
തൊഴിലാളിയും തൊഴിലുടമയും സമ്മതം രേഖപ്പെടുത്തിയാല്‍ ഇനി മുതല്‍ 8.33 ശതമാനം തുക പിഎഫ് പെന്‍ഷനിലേക്ക് മാറ്റാം. യഥാര്‍ത്ഥ ശമ്പളത്തിന്റെ പന്ത്രണ്ട് ശതമാനത്തോളമാണ് പിഎഫ് ഇനത്തില്‍ തൊഴിലുടമ അടയ്ക്കുന്നത്. ഇതില്‍ നിന്ന് 8.33 ശതമാനം പെന്ഷന് ഫണ്ടിലേക്ക് കണക്കാക്കിയാല്‍ മതിയാകും എന്നതാണ് പ്രത്യേകത.
3.6 ലക്ഷം സ്ഥാപനങ്ങളാണ് പിഎഫ് പദ്ധതി നടപ്പാക്കിയിട്ടുള്ളത്. മൂന്നരക്കോടി തൊഴിലാളികള്‍ രാജ്യത്താകെ പദ്ധതിയിലുണ്ട്. പിഎഫ് നിക്ഷേപമായി കേന്ദ്രസര്‍ക്കാരിന്റെ കൈവശമുള്ളത് 6.3 ലക്ഷം കോടി രൂപയാണ്. പിഎഫ് വിതരണത്തിന് ആവശ്യമുള്ളതിനേക്കാള്‍ മൂവായിരം കോടി രൂപയെങ്കിലും സര്‍ക്കാര്‍ ഫണ്ടുകളിലെ നിക്ഷേപം വഴി കേന്ദ്രത്തിന് പ്രതിവര്‍ഷം ലഭിക്കുന്നുണ്ട്. ഈ തുക കൂടി പെന്‍ഷനായി വിരമിച്ചവര്‍ക്ക് നല്‍കാനാണ് പുതിയ ഉത്തരവ് ലക്ഷ്യമിടുന്നത്. ഇതിന് പുറമേ അവകാശികളില്ലാതെ പിഎഫ് ഫണ്ടില്‍ കിടക്കുന്ന 27,000 കോടി രൂപയും തൊഴിലാളികളുടെ ക്ഷേമത്തിനായി വിനിയോഗിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: