കണ്ണൂര്‍: ലോക ക്ഷയരോഗദിനം ഇന്ന്. ഒരുമിക്കാം, ക്ഷയ രോഗം തുടച്ചു നീക്കാം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ഇത്തവണ ക്ഷയ രോഗ ദിനം ആചരിക്കുന്നത്. സംസ്ഥാനത്ത് ക്ഷയരോഗ ബാധിതരുടെ എണ്ണവും മരണ നിരക്കും കുറഞ്ഞുവരുന്നതായി കണക്കുകള്‍ കാണിക്കുന്നു.
ക്ഷയ രോഗ നിയന്ത്രണ പദ്ധതി ശരിയായ രീതിയില്‍ സംസ്ഥാനത്ത് നടപ്പിലാക്കിയതിനാലാണ് രോഗ നിരക്ക് കുറയുന്നതെന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. എന്നാല്‍ വര്‍ദ്ധിച്ചു വരുന്ന പ്രമേഹ രോഗികളുടെ എണ്ണവും പുകയില ഉപയോഗവും ഇതര സംസ്ഥാനക്കാരുടെ വരവും പ്രധാന വെല്ലുവിളിയായി മാറിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
അതേസമയം ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്ഷയ രോഗികള്‍ ഇന്ത്യയിലാണെന്ന് ലോകാരോഗ്യ സംഘടന ചൂണ്ടിക്കാട്ടുന്നു. ലോകത്തിലെ 27 ശതമാനം ക്ഷയ രോഗികളും ഇന്ത്യയിലാണ്. ഓരോ 5 മിനുട്ടിലും രാജ്യത്ത് രണ്ട് ക്ഷയ രോഗ മരണം സംഭവിക്കുന്നതായാണ് കണക്ക്. 2014 ല്‍ 23 ലക്ഷം പേരാണ് ക്ഷയരോഗികളായി ഭാരതത്തില്‍ ഉണ്ടായിരുന്നതെങ്കില്‍ 15ല്‍ അത് 28 ലക്ഷമായതായി ഇതു സംബന്ധിച്ച ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടുകള്‍ കാണിക്കുന്നു. 2035 ല്‍ ക്ഷയരോഗം നിയന്ത്രണ വിധേയമാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കു കൂട്ടല്‍.
2015 ല്‍ ഭാരതത്തില്‍ മാത്രം 2,20,000 പേര് ക്ഷയ രോഗം കാരണം മരണപ്പെട്ടു. ദിവസം ആറായിരത്തിലധികം പുതിയ ക്ഷയ രോഗികള്‍ രാജ്യത്ത് ഉണ്ടാകുന്നു. 2015 ല്‍ 28 ലക്ഷം പേര്‍ക്ക് പുതുതായി രാജ്യത്ത് ക്ഷയ രോഗമുളളതായി കണ്ടെത്തിയിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം ഭാരതത്തില്‍ നിലവില്‍ 1 ലക്ഷം ജനങ്ങളില്‍ 200 ലധികം ക്ഷയ രോഗികള്‍ ഒരോ വര്‍ഷം ഉണ്ടാകുന്നുണ്ട്.
രാജ്യത്തെ ക്ഷയ രോഗ വര്‍ദ്ധനയ്ക്ക് കാരണമായി ചൂണ്ടിക്കാണിക്കുന്നത് രോഗം വായുവിലൂടെ പരക്കുന്നതും ചികിത്സിക്കാത്ത ഒരു ശ്വാസകോശ ക്ഷയ രോഗി വര്‍ഷം 15 ക്ഷയ രോഗികളെ ഉണ്ടാക്കുന്നതുമാണെന്നും സംഘടന പറയുന്നു. ക്ഷയ രോഗ ദിനാചരണത്തിന്റെ ്വഃഭാഗമായി ഇന്ന് ദേശ വ്യാപകമായി വിവിധ പരിപാടികള്‍ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: