ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിന്റെ അനാസ്ഥയെത്തുടര്‍ന്ന് കുട്ടനാട്ടിലെ മാര്‍ത്താണ്ഡം കായല്‍ നിലത്ത് കെട്ടിക്കിടക്കുന്നത് അറുപത് ലോറി നെല്ല്. കൊയ്ത്ത് ആരംഭിച്ച് ഒരാഴ്ച പിന്നിട്ടിട്ടും നെല്ലു സംഭരിക്കാന്‍ മില്ലുകാര്‍ തയ്യറാകാത്തത് കര്‍ഷകരെ ആശങ്കയിലാക്കി. കളത്തിലും കണ്ടത്തിലും സൂക്ഷിച്ചിരിക്കുന്ന നെല്ല് ഇവിടെ നിന്ന് മാറ്റിയില്ലെങ്കില്‍ കൊയ്യാനുള്ള നെല്ലും നശിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു.
കൈനകരി പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍പ്പെടുന്ന കായല്‍ നിലത്തെ 600 ഏക്കറിലാണ് കൃഷിയിറക്കിയത്. 350 ഏക്കര്‍ നിലത്ത് കൊയ്ത്ത് പൂര്‍ത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ 15 മുതലാണ് ഇവിടെ കൊയ്ത്ത് ആരംഭിച്ചത്. ഇതിനകം 60 ലോറി നെല്ല് കൊയ്ത് കൂട്ടിയിട്ടിരിക്കുകയാണ്. മൂന്നു മില്ലുകാര്‍ക്കാണ് ഇവിടെ നിന്നും നെല്ല് സംഭരിക്കാനുള്ള ചുമതല സപ്ലൈകോ നല്‍കിയിട്ടുള്ളത്.
എന്നാല്‍ ഓരുവെള്ളം കയറിയതിനാല്‍ ഒരു ക്വിന്റല്‍ നെല്ലിന് പത്തുകിലോവരെ കിഴിവു വേണമെന്നാണ് മില്ലുകാര്‍ ആവശ്യപ്പെടുന്നത്. ഇത് അംഗീകരിക്കാന്‍ കര്‍ഷകര്‍ തയ്യാറായില്ല. വന്‍ നഷ്ടം സംഭവിക്കുമെന്നാണ് കര്‍ഷകര്‍ പറയുന്നത്. തോമസ് ചാണ്ടി എംഎല്‍എയ്ക്കും 25 ഏക്കറോളം ഇവിടെ കൃഷിയുണ്ടായിരുന്നു. എംഎല്‍എയുടെ നെല്ലും സംഭരിക്കാതെ കിടക്കുകയാണ്. ഗത്യന്തരമില്ലാതെ കര്‍ഷകര്‍ ഏഴുകിലോ നെല്ലുവരെ കിഴിവു കൊടുക്കാമെന്ന് സമ്മതിച്ചു. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എംഎല്‍എ തയ്യാറായിട്ടില്ല. കര്‍ഷകരും എംഎല്‍എയും രണ്ടുതട്ടിലായതോടെ നെല്ലുസംഭരണവും വൈകുകയാണ്.
കൊയ്ത നെല്ല് വള്ളത്തില്‍ മാറ്റാതെ ഇനി അവശേഷിക്കുന്ന 250 ഏക്കര്‍ കായല്‍ നിലത്തെ നെല്ല് കൊയ്യാന്‍ കഴിയാത്ത അവസ്ഥയാണ്. സര്‍ക്കാര്‍ ഇടപെട്ട് അടിയന്തരമായി പരിഹാരം കാണണമെന്ന് പാടശേഖര സമിതി പ്രസിഡന്റ് കെ.കെ. രാജേന്ദ്രന്, സെക്രട്ടറി സി.ജെ. കാളികാടന്‍, വൈസ്പ്രസിഡന്റ് എം.പി. സോമരാജ് എന്നിവര്‍ ആവശ്യപ്പെട്ടു. കുട്ടനാട്ടില്‍ കൊയ്ത്ത് ആരംഭിച്ചപ്പോള്‍ മുതല്‍ തന്നെ ഈര്‍പ്പത്തിന്റെ പേരില്‍ മില്ലുകാരും കര്‍ഷകരും തമ്മില്‍ തര്‍ക്കം പതിവായിരിക്കുകയാണ്. എന്നാല്‍ വിഷയത്തില്‍ ഇടപെടാന്‍ സപ്ലൈകോയോ കൃഷിവകുപ്പോ ഇതുവരെ തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: