പെരുമ്പാവൂര്‍: പകല്‍ സമയങ്ങളില്‍ വിവിധ കച്ചവടക്കാരെന്ന വ്യാജേനയെത്തി വീടും പരിസരവും നോക്കി മനസിലാക്കി രാത്രിയില്‍ സംഘമായെത്തി മോഷണം നടത്തുന്ന തമിഴ്നാട് സംഘം അറസ്റ്റില്‍. തമിഴ്നാട് തേനി ജില്ലയിലെ കാമാക്ഷിപുരം സ്വദേശികളായ കൃഷ്ണന്, സുന്ദരന്‍ എന്നീ പേരുകളില്‍ അറിയപ്പെടുന്ന വിഷ്ണുക്കുട്ടി (42), സഹോദരന് സന്തോഷ് പാണ്ഡ്യന് (35), അളകാപുരി കോളനിയില്‍ രാജേന്ദ്രന് (58) എന്നിവരാണ് അറസ്റ്റിലായത്.
എറണാകുളം, ഇടുക്കി, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ കല്ലുകൊത്തുന്നവരെന്ന വ്യാജേനയെത്തി വീടും പരിസരവും നോക്കി വയ്ക്കുന്ന ഇവര്‍ രാത്രിയിലെത്തി മോഷണം നടത്തും. ആള്‍താമസമുള്ള വീടുകളുടെ പിന്‍വാതില്‍ പൊളിച്ച് അകത്ത് കയറി വീട്ടുകാരെ ആക്രമിച്ച് കീഴ്പ്പെടുത്തിയാണ് മോഷണം.
രണ്ടാഴ്ചമുമ്പ് പെരുമ്പാവൂര്‍ അല്ലപ്രയില്‍ അജയ് വില്‍സണ്‍ എന്നയാളുടെ വീട്ടില്‍ നടന്ന മോഷണത്തിനിടെ പ്രതികളുടെ മുഖം സിസിടിവിയില്‍ പതിഞ്ഞിരുന്നു. തൊട്ടടുത്തദിവസം തട്ടിയിട്ടപറമ്പ് പോലീസ് സ്റ്റേഷന് പരിധിയില്‍ അമ്പുനാട് വീടിനുള്ളില്‍ ഉറങ്ങിക്കിടന്ന വത്സല എന്ന വീട്ടമയെ ആക്രമിച്ച് അഞ്ചര പവന് സ്വര്‍ണ്ണവും അറുപതിനായിരം രൂപയും മോഷ്ടിച്ചിരുന്നു.
ഗ്രാമപ്രദേശങ്ങളില്‍ കറങ്ങി നടക്കുന്ന ഇവര്‍ മോഷണം നടത്തേണ്ട വീടുകള്‍ കണ്ടെത്തിയശേഷം പൂട്ട് തകര്‍ക്കുന്നതിനായി തിരുട്ട് ഗ്രാമത്തില്‍നിന്നും പൂട്ട് രാജേന്ദ്രന്റെ സഹായം തേടുകയും ചെയ്യും. ഇത്തരത്തില്‍ രാത്രിയില്‍ മോഷണം നടത്തുന്നയശേഷം പുലര്‍ച്ചെ ആദ്യ വാഹനത്തില്‍ നാട്ടിലേക്ക് പോവുകയാണ് പതിവ്. തമിഴ്നാട്ടിലുള്ള ഇവരുടെ കുടുംബത്തിന് ഒട്ടേറെ സ്ഥലങ്ങളില്‍ ഭൂസ്വത്തുക്കള്‍ ഉള്ളതായി പെരുമ്പാവൂര്‍ പോലീസ് വ്യക്തമാക്കി.
ഇവരെ തമിഴ്നാട്ടിലെയും, കേരളത്തിലെയും വിവിധ കോടതികള്‍ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിട്ടുണ്ട്. ചേര്‍പ്പ്, തൃപ്പൂണിത്തുറ, എറണാകുളം ടൗണ്‍ നോര്‍ത്, അങ്കമാലി, കുന്നത്തുനാട് , മുവാറ്റുപുഴ, ഇരറ്റുപേട്ട, പാല, കാളിയാര്‍ എന്നിവിടങ്ങളില്‍ 30-ല്‍ പരം കേസുകള്‍ ഇവരുടെ പേരിലുണ്ട്.
പെരുമ്പാവൂര്‍ സിഐ ബൈജു പൗലോസ്, എസ്ഐ പി.എ. ഫൈസല്‍, ഷാഡോ എഎസ്ഐ കെ.എ. ജോയി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം തുടര്‍ച്ചയായി നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് ഇവര്‍ വലയിലായത്.
ഷാഡോ സംഘത്തിലെ എഎസ്ഐ കെ.എ.ജോയി, ശ്യാം എന്നിവര്‍ ഒരാഴ്ചക്കാലം തമിഴ്നാട്ടിലെ ശിവഗംഗ, തേനി എന്നിവിടങ്ങളില്‍ വിന്്മില് ടെക്നീഷ്യന്മാരെന്ന വ്യാജേന ക്യാമ്പ് ചെയ്ത് നടത്തിയ അന്വേഷണമാണ് മോഷണസംഘം പിടിയിലാകുവാന്‍ കാരണം. ഇവരുടെ താമസസ്ഥലം മനസിലാക്കി പെരുമ്പാവൂരില്‍ നിന്ന് തമിഴ്നാട്ടിലെത്തിയ പോലീസ് സംഘം ബലപ്രയോഗത്തിലൂടെയാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: