തിരുവനന്തപുരം: ടി.പി വധം അടക്കമുള്ള കേസുകളിലെ പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നതിനെതിരെ ഭരണപരിഷ്കാര കമ്മിഷന് ചെയര്മാന് വി.എസ് അച്യുതാനന്ദന് രംഗത്ത്. കുറ്റവാളികളെ മോചിപ്പിക്കാനുള്ള തീരുമാനത്തില്‍ തനിക്ക് വിയോജിപ്പ് ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ടിപി വധക്കേസിലെ പതിനൊന്ന് പ്രതികള്‍ക്കും ചന്ദ്രബോസ് വധക്കേസിലെ പ്രതി നിസാം ഉള്‍പ്പടെയുള്ളവര്‍ക്ക് ശിക്ഷാ ഇളവ് നല്‍കിക്കൊണ്ട് ജയില്‍വകുപ്പ് സര്‍ക്കാരിന് അയച്ച പട്ടിക കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. കേരളപ്പിറവിയുടെ അറുപതാം വാര്‍ഷികത്തിന്റെ ഭാഗമായാണ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത്.
കോടതി ശിക്ഷിച്ച പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കുന്നത് തെറ്റായ നടപടിയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും അഭിപ്രായപ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്ന ശേഷം കൂടുതല്‍ പ്രതികരിക്കാമെന്നും അദ്ദേഹം ദല്‍ഹിയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: