ന്യൂദല്‍ഹി: വര്‍ദ്ധിച്ച് വരുന്ന ലൈംഗിക അതിക്രമങ്ങള്‍ക്ക് കാരണം ലൈംഗിക അജ്ഞതയാണെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ ഇത്തരം അതിക്രമങ്ങള്‍ കുറയ്ക്കാന്‍ കൗമാരക്കാര്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്കാന് കേന്ദ്രം പ്രത്യേക പദ്ധതിയാവിഷ്കരിച്ചു. സാഥിയ (സഹപാഠി) എന്നാണ് പേര്.
ചോദ്യങ്ങള്‍ ആരാഞ്ഞും ഉത്തരം നല്‍കിയും സമപ്രായക്കാരായ വിദ്യാര്‍ത്ഥികള്‍ തന്നെയാകും പരസ്പരം മറുപടി നല്‍കുക. ഇതിലൂടെ ഇവര്‍ക്ക് എന്തും തുറന്ന് സംസാരിക്കാനും പറയാനുമുളള അവസരമുണ്ടാകും. സാഥിയ എന്ന് പദ്ധതിയുടെ പഠന സാമഗ്രി വിതരണത്തിന് കഴിഞ്ഞ മാസം ആരോഗ്യ സെക്രട്ടറി സി.കെ. മിശ്ര തുടക്കം കുറിച്ചു. ആരോഗ്യവകുപ്പിന്റെ രാഷ്ട്രീയ കിഷോര്‍ സ്വാസ്ഥ്യ കാര്യക്രമിന്റെ കീഴിലാണ് സാഥിയ നടപ്പാക്കുന്നത്.
കൗമാരക്കാരുടെ ലൈംഗികത, പ്രത്യുത്പാദനം, മാനസിക ആരോഗ്യം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുളള സംശയങ്ങള്‍ക്ക് മറുപടി നല്കാന് പദ്ധതിയിലൂടെ കഴിയുമെന്നാണ് പ്രതീക്ഷ. കൗമാരക്കാരില്‍ ഈ പ്രായത്തിലുണ്ടാകാവുന്ന ഉത്കണ്ഠ, വിഷാദരോഗം മാനസിക വൈകല്യങ്ങള്‍ എന്നിവയ്ക്കും ഇത് പരിഹാരമാകും. കൗമാരക്കാരുടെ ചിന്തകള്‍ നല്ല രീതിയിലേക്ക് വഴി തിരിച്ച് വിടാനും പുതിയ പദ്ധതി സഹായകമാകുമെന്നാണ് പ്രതീക്ഷ.
ലൈംഗിക കാര്യങ്ങളെക്കുറിച്ച് മതിയായ അറിവില്ലാത്തത് മൂലം കൗമാരക്കാരുടെ ഇടയില്‍ സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധങ്ങളും അക്രമവും മാനസിക പ്രശ്നങ്ങളും ഉണ്ടാകുന്നതായാണ് വിലയിരുത്തല്‍. 26 ലക്ഷം പെണ്‍കുട്ടികള്‍ നിര്‍ബന്ധിത ലൈംഗിക വേഴ്ചയ്ക്ക് വിധേയരാകുന്നു.
77 ശതമാനം പേര് ഭര്‍ത്താവില്‍ നിന്നോ പങ്കാളിയില്‍ നിന്നോ ലൈംഗിക ചൂഷണത്തിന് ഇരയാകുന്നു. അതേസമയം അപരിചിതരില്‍ നിന്നുളള ലൈംഗിക ചൂഷണം മൂന്ന് ശതമാനം മാത്രമേ റിപ്പോര്‍ട്ട് ചെയ്യപ്പട്ടിട്ടുളളൂ. ആറ് പെണ്‍കുട്ടികളില്‍ ഒരാള്‍ എന്ന കണക്കില്‍ കൗമാരത്തില്‍ തന്നെ അമ്മയാകേണ്ടിയും വരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: