ന്യൂദല്‍ഹി: ബഹ്റിനില്‍ ശമ്പളം കിട്ടാതെ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരായ ജീവനക്കാരെ രക്ഷിക്കാന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുന്നു. വിദേശകാര്യമന്ത്രാലയത്തിന്റെ സഹായം തേടിയ 500 തൊഴിലാളികള്‍ക്ക് സഹായമെത്തിക്കാന്‍ മനാമയിലെ ഇന്ത്യന്‍ എംബസിയോട് സുഷമ നിര്‍ദേശിച്ചു.
കുറെ മാസങ്ങളായി ശമ്പളം കിട്ടാതെ, ഭക്ഷണത്തിനു പോലും വിഷമിച്ച് കഴിയുകയായിരുന്നു ബഹ്റിനിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഇവര്‍. സോഷ്യല്‍ മീഡിയയിലൂടെയാണ് ഇവര്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം അഭ്യര്‍ഥിച്ചത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ത്തന്നെ മനാമയിലെ എംബസിയിലെ ഉദ്യോഗസ്ഥര്‍ക്ക് സുഷമ നിര്‍ദേശങ്ങള്‍ നല്കി. പ്രശ്നത്തിനു പരിഹാരം കാണാന്‍ ശ്രമിക്കുകയാണെന്ന് എംബസി അറിയിച്ചു.
ഗള്‍ഫ് രാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ഇന്ത്യക്കാരെ സഹായിക്കാന്‍ നിരന്തര ഇടപെടലുകളാണ് വിദേശകാര്യമന്ത്രാലയം നടത്തുന്നത്. 29 തൊഴിലാളികളെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് തെലങ്കാന സര്‍ക്കാര്‍ മന്ത്രാലയത്തെ സമീപിച്ചത്. കഴിഞ്ഞ ജൂലൈയില്‍ സൗദി അറേബ്യയില്‍ ശമ്പളം കിട്ടാതെ വിഷമിച്ച 800 ഇന്ത്യക്കാരെ സുഷമ ഇടപെട്ട് തിരിച്ചെത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: