ഇടുക്കി: അടിമാലി തിങ്കള്കാട്ട് അനധികൃതമായി പ്രവര്‍ത്തിച്ച പാറമട സര്‍ക്കാരിന്റെ രണ്ടേമുക്കാല്‍ ഏക്കര്‍ സ്ഥലത്തെ പാറ മോഷ്ടിച്ചു. റവന്യൂവകുപ്പ് നടത്തിയ പരിശോധനയിലാണ് പാറമോഷണം കണ്ടെത്തിയത്. കഴിഞ്ഞ 15നാണ് പാറമടയില്‍ ദേവികുളം സബ് കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം റെയ്ഡ് നടത്തി ലോറി ഉള്‍പ്പെടെ 45 വാഹനങ്ങള്‍ പിടിച്ചെടുത്തത്. നെടുങ്കണ്ടം സ്വദേശി സജി മാര്‍ക്കോസിന്റേതാണ് ഡോണ ക്രഷര്‍ എന്ന പാറമടയും ക്രഷര്‍ യൂണിറ്റും.
60 ഏക്കറില്‍ വ്യാപിച്ച് കിടക്കുന്ന പാറമടയുടെ മറവില്‍ രണ്ട് ലക്ഷം ടണ്‍ പാറയാണ് സര്‍ക്കാര്‍ വസ്തുവില്‍ നിന്ന് മോഷ്ടിച്ചത്. നിയമാനുസരണം ഒരു ടണ്‍ പാറ പൊട്ടിക്കുന്നതിന് സര്‍ക്കാരിലേയ്ക്ക് 50 രൂപയാണ് അടയ്ക്കേണ്ടത്. ഇത്തരത്തില്‍ നോക്കിയാല്‍ പാറവില തന്നെ ഒരു കോടി രൂപ വരും.
റോയല്‍റ്റിയും പിഴയും കൂടിയാകുമ്പോള്‍ നാല് കോടി രൂപയും. പാറമടയില്‍ നിന്നും പിടിച്ചെടുത്ത വാഹനങ്ങള്‍ തിരികെ ലഭിക്കണമെങ്കില്‍ ഒരു വാഹനത്തിന് 50000 രൂപ സര്‍ക്കാരിലേയ്ക്ക് അടക്കണം. ക്രഷര്‍ യൂണിറ്റ് പ്രവര്‍ത്തിപ്പിക്കാന്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച് വ്യാപകമായി നിലം നികത്തിയതായും റവന്യൂ സംഘം കണ്ടെത്തിയിട്ടുണ്ട്. പാടം നികത്തല്‍ കണ്ടെത്തിയതോടെ അവ പൂര്വ്വസ്ഥിതിയിലേക്കാനും നടപടി വേണ്ടിവരും.
പാറമടയ്ക്ക് ചുറ്റും മുതുവാന്‍ വിഭാഗത്തില്‍പ്പെട്ട വനവാസികളാണ് വസിച്ചിരുന്നത്. ഇവരുടെ ഭൂമി പാറമാഫിയ കൈക്കലാക്കി. ഇവിടെയുണ്ടായിരുന്ന ക്ഷേത്രവും മാഫിയ സംഘം നശിപ്പിച്ചു. പാറമാഫിയ ഇതിനോടകം നാല് കേസുകളാണ് മട തുറക്കാന്‍ ഹൈക്കോടതിയില്‍ നല്‍കിയത്. പ്രമുഖ കോണ്‍ഗ്രസ് നേതാവായ അഭിഭാഷകനാണ് പാറമടയ്ക്കായി ഹൈക്കോടതിയില്‍ വാദിക്കുന്നത്. സിപിഎമ്മുകാരും പാറമടക്കാരെ സഹായിക്കാന്‍ രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: