കോഴിക്കോട്: കോര്പ്പറേഷന് ബജറ്റില്‍ വാര്‍ഡ് ഫണ്ട് വെട്ടിക്കുറച്ചതിനെതിരെ കൗണ്‍സിലര്‍മാര്‍. ഡെപ്യൂട്ടി മേയര്‍ മീരാദര്‍ശക് കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റില്‍ കൂട്ടിച്ചേര്‍ത്ത വാര്‍ഡുകള്‍ക്ക് അഞ്ചുലക്ഷവും അല്ലാത്തവയ്ക്ക് നാലു ലക്ഷവുമാണ് വകയിരുത്തിയിരിക്കുന്നത്. ഈ ഫണ്ട് കഴിഞ്ഞ വര്‍ഷത്തെക്കാള്‍ വളരെ കുറവാണെന്ന് ബിജെപി, യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ചൂണ്ടിക്കാട്ടി. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ കൂട്ടിച്ചേര്‍ത്ത വാര്‍ഡുകള്‍ക്ക് 12 ലക്ഷവും അല്ലാത്തവാര്ഡുകള്ക്ക് 10 ലക്ഷവുമാണ് നല്‍കിയത്. ഈ ഫണ്ടാണ് ഈവര്‍ഷം നാലും അഞ്ചും ലക്ഷമായി കുറച്ചിരിക്കുന്നത്. ഇന്നലെ ബജറ്റിനെക്കുറിച്ചു നടന്ന ചര്‍ച്ചയില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ഈ വിഷയം ചൂണ്ടിക്കാട്ടി.
വികസിക്കുന്ന നഗരത്തിന്റെ പ്രതീക്ഷയ്ക്കൊത്ത് ഉയരാത്തതാണ് ബജറ്റെന്ന് ബിജെപി കൗണ്‍സിലര്‍ ഇ. പ്രശാന്ത്കുമാര്‍ അഭിപ്രായപ്പെട്ടു. വരുമാനം വര്‍ദ്ധിക്കുന്നില്ലെന്നാണ് ബജറ്റ് പറയുന്നത്. റവന്യൂ വരുമാനത്തില്‍ ചോര്‍ച്ച ഉണ്ടാകുന്നുവെന്നാണ് പറയുന്നത്. അതെങ്ങനെ സംഭവിക്കുന്നു എന്നും തടയാന്‍ എന്ത് നടപടി സ്വീകരിക്കും എന്നും ബജറ്റില്‍ പരാമര്‍ശമില്ല. പ്രധാന മന്ത്രി ആവാസ് യോജന ഉള്‍പ്പെടെയുള്ള കേന്ദ്ര പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ഉദാസീനതയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.എം. പത്മാവതിയാണ് ചര്‍ച്ചകള്‍ക്ക് തുടക്കം കുറിച്ചത്.
ബജറ്റിലെ ചില ന്യൂനതകള്‍ സിപിഎം കൗണ്‍സിലര്‍മാരും ചൂണ്ടിക്കാട്ടി. കൂട്ടിച്ചേര്‍ത്ത പ്രദേശമായതിനാല്‍ തങ്ങള്‍ക്കും ആവശ്യത്തിന് ഫണ്ട് അനുവദിക്കണമെന്ന് മുതിര്‍ന്ന സിപിഎം കൗണ്‍സിലര്‍ കെ. കൃഷ്ണന് ആവശ്യപ്പെട്ടു. പൊന്നത്ത് ഷൈമ, എം.പി. രാധാകൃഷ്ണന്, അഡ്വ. ശരണ്യ, ഉഷാദേവി, കെ.ടി. സുഷാജ്, ബീനാ രാജന്, ഷാനിയ പി.കെ., മനക്കല് ശശി, കെ.നിര്‍മ്മല, സൗഫിയ അനീഷ്, കെ. നിഷ, റഹിയ വി, എം. കുഞ്ഞാമുട്ടി, ഷഹീദ പി.പി, നജ്മ.കെ, എന്‍. ശ്രീജ,അഡ്വ. സി. കെ. സീനത്ത്, കെ.എം. റഫീഖ്, പി.കെ. ശാലിനി, അഡ്വ. പി.എം. റിയാസ്, സുധാമണി, അഡ്വ. വിദ്യാബാലകൃഷ്ണന് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ചര്‍ച്ച ഇന്ന് തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: