ന്യൂദല്‍ഹി: ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നെഹ്റു ഗ്രൂപ്പ് ചെയര്മാന് പി.കൃഷ്ണദാസിന്റെ ജാമ്യം റദ്ദാക്കാനാവശ്യപ്പെട്ട് ജിഷ്ണുവിന്റെ അമ്മ മഹിജ സുപ്രീംകോടതിയെ സമീപിച്ചു.
ജിഷ്ണുമാര്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സ്വാശ്രയ കോളേജുകളിലെ ഇടിമുറികള്‍ തടയണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു. വിദ്യാര്‍ത്ഥികളെ കൊല്ലുന്ന തടവറകളാണ് സ്വാശ്രയ കോളേജുകള്‍. ഇത് തടയുന്നതിന് ശക്തമായ നടപടികള്‍ വേണം. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും സാധ്യതയുള്ളതിനാല്‍ കൃഷ്ണദാസിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം. ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
പോലീസിന്റെ വീഴ്ച കാരണം കഴിഞ്ഞ ദിവസം ഹൈക്കോടതി കൃഷ്ണദാസിന് മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ ഭൂരിഭാഗം സാക്ഷികളും വിദ്യാര്‍ത്ഥികളാണെന്നും ഇടിമുറിയും സ്വാധീനവുമുള്ള കൃഷ്ണദാസ് അവരെ ഭീഷണിപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.
കൃഷ്ണദാസിനെ ശാസ്ത്രീയ തെളിവെടുപ്പിന് വിധേയമാക്കണം. മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. രണ്ട് ഹര്‍ജികളും കോടതി തിങ്കളാഴ്ച പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: