ആലപ്പുഴ: സ്ത്രീകളുടെ അന്തസ്സ് ഉയര്‍ത്തുന്നതിനും സംരക്ഷണം ഉറപ്പു വരുത്തുന്നതിനും വേണ്ടിയുള്ള നിയമങ്ങളെ ദുരുപയോഗം ചെയ്യാന്‍ അനുവദിക്കില്ലെന്ന് വനിതാകമ്മീഷന് അംഗം ഡോ.പ്രമീളാ ദേവി. ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന സിറ്റിങിലാണ് കമ്മിഷന് അഭിപ്രായ പ്രകടനം നടത്തിയത്. കമ്മീഷനു മുമ്പിലെത്തിയ ചില കേസുകളെങ്കിലും നിയമസംരക്ഷണത്തിന് സ്ത്രീകള്‍ക്ക് അനുവദിച്ചിട്ടുള്ള ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്യുന്നതാണെന്ന് ബോധ്യപ്പെട്ടതിനെതുടര്‍ന്നാണ് നിലപാട് വ്യക്തമാക്കിയത്. നിയമസഹായത്തിന് സ്ത്രീകള്‍ക്ക് വേണ്ടി ഏര്‍പ്പെടുത്തിയ ആനുകൂല്യങ്ങള്‍ ദുരുപയോഗം ചെയ്താല്‍ യഥാര്‍ഥത്തില്‍ അര്‍ഹരായവര്‍ക്ക് നീതികിട്ടാത്ത സാഹചര്യം ഉണ്ടാകുമെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടി.
കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍ക്കും സീനിയര്‍ സൂപ്രണ്ടിനുമെതിരെ കീഴുദ്യോഗസ്ഥ നല്കിയ പരാതിയും കായംകുളത്ത് എസ്ഐ ക്കെതിരെ സ്ത്രീ നല്കിയ പരാതിയും കമ്മീഷന് വെള്ളിയാഴ്ച പരിഗണിച്ചു. പല കേസുകളിലും ഔദ്യോഗികമായി മേലുദ്യോഗസ്ഥര്‍ക്ക് കൃത്യനിര്‍വഹണം നടത്താന്‍ കഴിയാതെ വരുന്ന സാഹചര്യമുണ്ടെന്ന് കമ്മീഷന് വിലയിരുത്തി. ഈ കേസുകളിലെല്ലാം വിശദമായ അന്വേഷണത്തിന് മേലധികാരികള്‍ക്ക് കമ്മീഷന് നിര്‍ദ്ദേശം നല്കിയുട്ടുണ്ട്. കായംകുളത്തെ എസ്ഐക്കെതിരെ ഉയര്‍ന്ന പരാതിയില്‍ ഡിവൈ എസ്പിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. കമ്മീഷനു മുമ്പില്‍ മറ്റൊരു സ്ത്രീ പരാതിയുമായെത്തിയത് അയല്‍ വാസി മര്‍ദ്ദിച്ചു എന്ന് കാട്ടിയാണ്. എന്നാല്‍ കൂടുതല്‍ അന്വേഷിച്ചപ്പോള്‍ സ്ത്രീയും അയല്‍വാസിയുമായി നേരത്തെ ബന്ധം നിലനിന്നിരുന്നെന്നും പുതിയ ബന്ധത്തിലേക്ക് അയല്‍വാസി പോയതിന്റെ പക തീര്‍ക്കാനാണ് പരാതിയുമായി എത്തിയതെന്ന് കമ്മീഷന് ചൂണ്ടിക്കാട്ടുന്നു. ജോലി സ്ഥലത്തെ പീഡനവുമായി ബന്ധപ്പെട്ട കേസുകള്‍ കൂടുന്നതായി കമ്മീഷന് വിലയിരുത്തി.
110 കേസുകളാണ് വെള്ളിയാഴ്ച കമ്മീഷന്റെ പരിഗണനയ്ക്കെത്തിയത്. ഇതില്‍ 60 കേസുകള്‍ തീര്‍പ്പാക്കി. 20 കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. വസ്തുതര്‍ക്കം, വൃദ്ധരായവരെ നോക്കാത്തതുള്പ്പെടയുള്ള 10 കേസുകള്‍ ആര്‍ഡിഒയുടെ അന്വേഷണ റിപ്പോര്‍ട്ടിന് വിട്ടു. 20 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: