പനാജി: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കേരളത്തിന്റെ പടയോട്ടത്തിന് സെമിഫൈനലില്‍ വിലങ്ങുവീണു. ഗോവയോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പൊരുതിത്തോറ്റാണ് കേരളം മടങ്ങുന്നത്. എങ്കിലും ഈ ടീമിനെ പഴിക്കരുത്. പകരം ഈ യുവാക്കള്‍ക്കായി കയ്യടിക്കുകയാണ് വേണ്ടത്.
എന്നാല്‍ ഇനി എന്ത് എന്ന മറ്റൊരു ചോദ്യം ഇവരില്‍ പലര്ക്കു മുന്നിലും ഉയരുന്നു. എസ്ബിടി-എസ്ബിഐ ലയനം പൂര്‍ത്തിയാവുന്നതോടെ കേരളത്തിലെ എസ്ബിടി ഫുട്ബോള്‍ ടീം തന്നെ ഇല്ലാതാവുകയാണ്. ഒപ്പം ഇതുവരെ ജോലിയൊന്നും ലഭിക്കാത്ത പത്ത് കളിക്കാരും കൂടിയാണ് ശൂന്യതയുമായി കേരളത്തിലേക്ക് വരുന്നത്. ഫൈനല്‍ മോഹം പൊലിഞ്ഞതോടെ ഒരു ജോലി ആവശ്യപ്പെടാനുള്ള ത്രാണിയും കളിക്കാര്‍ക്കും നഷ്ടമായി. ഇവര്‍ക്ക് സഹായവുമായി ആര് രംഗത്തുവരും. കേരള ഫുട്ബോള്‍ അസോസിയേഷന് നിസ്സഹായരാണ്.
ക്രിക്കറ്റില്‍ രഞ്ജി ട്രോഫി ടീമില്‍ ഇടം നേടിയാല്‍ പോലും കൈനിറയെ പണം ലഭിക്കും. ബിസിസിഐയുടെ വക പെന്‍ഷനും . എന്നാല്‍ കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള ഈ കളിക്കാര്‍ക്ക് സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ സ്ഥാനം നാലില്‍ ഒന്നാക്കിയപ്പോഴും കിട്ടിയത് ഭക്ഷണവും താമസവും മാത്രം. ഇങ്ങനെയൊക്കെയായാല്‍ കേരളത്തില്‍ കാല്‍പ്പന്തുകളി എങ്ങനെ വളരും. മുക്കിനും മൂലയിലും അക്കാദമികള്‍ ഉണ്ടായതുകൊണ്ടു മാത്രം കാര്യമില്ല. ജീവിതമെന്ന മൈതാനത്തു പന്തു തട്ടാനുള്ള സാഹചര്യം ഒരുങ്ങിയില്ലെങ്കില്‍ ഫുട്ബോള്‍ വളരുന്ന കാര്യം ബുദ്ധിമുട്ടാണ്.
71-ാമത് സന്തോഷ് ട്രോഫിയില്‍ കേരളത്തിനായി ജേഴ്സി അണിഞ്ഞത് 20 അംഗ സ്ക്വാഡിയാരുന്നു. ഇവരില്‍ 10 പേര് തൊഴില്‍ രഹിതര്‍. പലരും കുടുംബത്തിന്റെ നെടുംതൂണുകള്‍. നൗഷാദ്, നജീഷ്, അജ്മല്‍, വി.ജി. ശ്രീരാഗ്, എല്‍ദോസ് ജോര്‍ജ്, സഹല്‍, നിഷാന്‍, ജിഷ്ണു ബാലകൃഷ്ണനന്‍, അസ്ഹറുദ്ദീന്, മുഹമ്മദ് പാറേക്കോട്ടില്‍ എന്നിവരാണ് ജോലിയില്ലാത്ത താരങ്ങള്‍. സന്തോഷ് ട്രോഫി കളിക്കാന്‍ എത്തിയ താരങ്ങള്‍ക്ക് ഭക്ഷണവും താമസവും മാത്രമാണ് കേരള ഫുട്ബോള്‍ അസോസിയേഷന്റെ സഹായം.
എന്നാല്‍, കേരളത്തിന്റെ ഫുട്ബോള്‍ യശസ് ഉയര്‍ത്താന്‍ വിയര്‍പ്പൊഴുക്കിയ താരങ്ങള്‍ക്ക് സെമിയില്‍ ഗോവയോട് പൊരുതി തോറ്റതോടെ ഇനി ഒരു സഹായവും ആനുകൂല്യങ്ങളും സ്വപ്നം മാത്രമാണ്. ജേതാവിനെ മാത്രം തലയിലേറ്റുന്ന സംസ്കാരം നിലനില്‍ക്കുന്ന കായിക രംഗത്ത് മറ്റൊന്നും പ്രതീക്ഷിക്കേണ്ടതുമില്ല.
എസ്ബിഐ-എസ്ബിടി ലയനം പൂര്‍ത്തിയായതോടെ കേരള നായകന് പി. ഉസ്മാന് അടക്കമുള്ള താരങ്ങളുടെ മുന്നോട്ടുള്ള ഫുട്ബോള്‍ അനിശ്ചിതത്വത്തിലായി. ലയനത്തോടെ എസ്ബിടി ടീം ചരിത്രത്തിന്റെ ഭാഗമാവും. നിലവില്‍ മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ എസ്ബിഐക്ക് ടീമുകളുണ്ട്. എസ്ബിടിയുടെ നിലവിലുള്ള ഫുട്ബോള്‍ അടക്കമുള്ള ടീമുകള്‍ ആ പേരില്‍ തുടരേണ്ടെന്ന അറിയിപ്പ് ലഭിച്ചു കഴിഞ്ഞു.
സംസ്ഥാനത്തിനായി ദേശീയ ഫുട്ബോള്‍ കിരീട പോരാട്ടത്തിലും മറ്റ് ചാമ്പ്യന്‍ഷിപ്പുകളിലും കളിക്കുന്ന താരങ്ങള്‍ക്ക് ഒരു സഹായവും ലഭിക്കാറില്ല. പിന്നെ എന്തിനു വേണ്ടിയാണ് ഇവര്‍ പന്തുതട്ടുന്നത്. കാല്പന്തുകളിയോടുള്ള പ്രണയം മാത്രമാണ് ഇവരെ നിലനിര്‍ത്തുന്നത്.
അതിനിടെ മറ്റൊരു സന്തോഷ വാര്‍ത്തയുണ്ട്. ഒളിമ്പിക്സ് യോഗ്യതാ ടീമിനുള്ള ഇന്ത്യന്‍ ടീമിലേക്ക് കേരളത്തിന്റെ നാലുതാരങ്ങള്‍ പരിഗണനയില്‍.
ദേശീയ സെലക്ടര്‍മാരായ സതീവന്‍ ബാലന്, ദീപാങ്കര്‍ ചൗധരി എന്നിവര്‍ ഗോവയില്‍ താരങ്ങളുടെ പ്രകടനം നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം നടന്ന സെമി പോരാട്ടത്തോടെ കേരളത്തിലെ നാലു താരങ്ങള്‍ ഇന്ത്യന്‍ ക്യാമ്പില്‍ ഉണ്ടാവുമെന്ന സൂചന ഇരുവരും നല്കി. രണ്ടു സീനിയര്‍ താരങ്ങളും രണ്ട് അണ്ടര്‍ 21 താരങ്ങളുമാണ് പരിഗണന പട്ടികയില്‍ ഉള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: