കൊടകര: വിധവയും വികലാംഗയുമായ വയോധികയുടെ ബാങ്ക് എക്കോവ്ണ്ടില് നിന്നും 25000 രൂപ തട്ടിച്ചെടുത്ത യുവാവിനെ വെള്ളിക്കുളങ്ങര പോലീസ് അറസ്റ്റു ചെയ്തു. കുറ്റിച്ചിറ മാളക്കാരന്‍ സിനോജ് (36) ആണ് അറസ്റ്റിലായത്.
പ്രതിയുടെ ഭാര്യാമാതാവായ പള്ളിയില്‍ സുലോചനയെയാണ് ഇയാള്‍ വഞ്ചിച്ചത്.സുലോചനക്ക് സര്‍ക്കാരില്‍ നിന്നും ചികിത്സാ സഹായമായി 25000 രൂപ അനുവദിച്ചിരുന്നു.ഈ പണം ബാങ്കില്‍ എത്തിയിട്ടുണ്ടോ എന്ന് അന്വേഷിക്കാനായി ഇവര്‍ എ.റ്റി.എം കാര്‍ഡും രഹസ്യ നമ്പറും മകളുടെ ഭര്‍ത്താവായ സിനോജിനെ ഏല്‍പ്പിച്ചിരുന്നു. ബാങ്കില്പണമില്ല എന്ന് പറഞ്ഞു ഇയാള്‍ എ.ടി.എം.കാര്‍ഡ് വൃദ്ധയെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. രഹസ്യ നമ്പര്‍ മനസ്സിലാക്കിയ പ്രതി പിന്നീട് ഈ എ.ടി.എം.കാര്‍ഡ് സുലോചനയറിയാതെ കൈക്കലാക്കി എസ്.ബി.ഐ.ബാങ്കിന്റെ കുറ്റിച്ചിറ,കോടാലി ശാഖകളില്‍ നിന്നും രണ്ട് പ്രാവശ്യമായി ഈ പണം പിന്‍വലിക്കുകയായിരുന്നു. പിന്നീട് ഇവര്‍ നേരിട്ട് ബാങ്കിലെത്തി പണത്തെക്കുറിച്ചന്വേഷിച്ചപ്പോള് പണം എത്തിയിരുന്നുവെന്നും ഇത് രണ്ടു പ്രാവശ്യമായി പിന്‍വലിക്കപ്പെട്ടതായും ബാങ്ക് അധികൃതര്‍ അറിയിച്ചു. പണം നഷ്ടപ്പെട്ടതിനെക്കുറിച്ച് പ്രതി തന്നെയാണ് ഭാര്യാമാതാവിനെക്കൊണ്ട് പോലീസില്‍ പരാതി കൊടുപ്പിച്ചത്.
പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്തിയ പോലീസ് ബാങ്കുമായി ബന്ധപ്പെട്ട് പണം പിന്‍വലിക്കപ്പെട്ട സമയം മനസ്സിലാക്കുകയും ബാങ്ക് ശാഖകളില്‍ ഈ സമയത്ത് എ.ടി.എം.കൗണ്ടര്‍ സന്ദര്‍ശിച്ചവരുടെ സി.സി.ടി.വി.ക്യാമറ ദൃശ്യങ്ങള്‍ പരിശോധിക്കുകയും ചെയ്തപ്പോഴാണ് കള്ളന് കപ്പലില്‍ തന്നെ എന്ന് മനസ്സിലായത്,വെള്ളിക്കുളങ്ങര എസ.ഐ. എം.ബി.സിബിന്റെ നേതൃത്വത്തില്‍ തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: