കോട്ടയം: അടുത്ത അദ്ധ്യായന വര്‍ഷം മുതല്‍ മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഉള്‍പ്പെടെയുള്ള എംജി സര്‍വ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങളില്‍ പ്രവേശനം നടത്തേണ്ടതില്ലെന്ന സിന്‍ഡിക്കേറ്റ് തീരുമാനം പ്രതിഷേധാര്‍ഹമാണെന്ന് എംപ്ലോയീസ് സംഘം.
550 കോടിയോളം ആസ്തിയുള്ള സ്ഥാപനങ്ങള്‍ ഇടതുപക്ഷത്തിനുമേല്ക്കൈയുള്ള സൊസൈറ്റിക്ക് കൈമാറാനാണ് സിന്‍ഡിക്കേറ്റിന്റെ നീക്കം. സംവരണ മാനദണ്ഡങ്ങള്‍ പാലിച്ച് സര്‍ക്കാര്‍ ഫീസില്‍ സാധാരണക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് പാരാമെഡിക്കല്‍, എഞ്ചിനീയറിംഗ്, ബിഎഡ് പഠനത്തിന് അവസരമുണ്ടായിരുന്ന സര്‍വ്വകലാശാലയുടെ സ്വാശ്രയ സ്ഥാപനങ്ങള്‍ മാറിമാറി വന്ന സിന്‍ഡിക്കേറ്റുകളുടെ പിടിപ്പുകേടുകൊണ്ടാണ് അന്യാധീനപ്പെടുന്നത്.
തൊടുപുഴ എഞ്ചിനീയറിംഗ് കോളേജും പുല്ലരിക്കുന്നിലെ സ്റ്റാസും അതിന്റെ സെന്ററുകളും ഗാന്ധിനഗറിലെ സ്ക്കൂള് ഓഫ് മെഡിക്കല്‍ എഡ്യൂക്കേഷനും അതിനു കീഴിലുള്ള എട്ട് സെന്ററുകളും പന്ത്രണ്ട് ബിഎഡ് സെന്ററുകളുമാണ് സര്‍വ്വകലാശാലയില്‍നിന്നും മാറ്റുന്നത്.
നീക്കത്തിനെതിരെ 27 തിങ്കളാഴ്ച സിന്‍ഡിക്കേറ്റിനു മുന്നില്‍ ധര്‍ണ്ണ നടത്തുമെന്ന് എംപ്ലോയീസ് സംഘ് പ്രസിഡന്റ് പി.എസ്. മനോജ്, ജനറല്‍ സെക്രട്ടറി പി.കെ. രമേശ്കുമാര്‍ എന്നിവര്‍ അറിയിച്ചു. ധര്‍ണ്ണ ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: