വെളിയന്നൂര്‍: മന്ത്രി കെ.ടി. ജലീല്‍ പങ്കടുത്ത ‘അഴിമതിരഹിത സദ്ഭരണ ഗ്രാമപഞ്ചായത്ത്’ പ്രഖ്യാപന ചടങ്ങില്‍ അഴിമതിയുടെ പേരില്‍ പ്രോസിക്യൂട്ട് ചെയ്യുന്നതിന് അനുമതി തേടിയ ഉദ്യോഗസ്ഥ മുഖ്യ സംഘാടകയായി വേദിയിലെത്തിയത് വിവാദമാകുന്നു.
പഞ്ചായത്ത് തലത്തിലുള്ള ഉദ്യോഗസ്ഥരുടെ അഴിമതി സംബന്ധിച്ചും പൊതുജനങ്ങളുടെ പരാതി സംബന്ധിച്ചും അന്വേഷണം നടത്തി നടപടി ശുപാര്‍ശ ചെയ്തതില്‍ വീഴ്ച വരുത്തി എന്ന പരാതിയില്‍ പ്രതി ചേര്‍ത്ത് കോടതിവഴി കേസ് നടത്തുന്നതിന് പ്രോസിക്യൂട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഉഴവൂര്‍ സ്വദേശി പച്ചിലാമാക്കില് പി.പി. തോമസ് നല്കിയ അപേക്ഷയിലെ എതിര്‍കക്ഷിയാണ് മന്ത്രിയുടെ ചടങ്ങിലെ മുഖ്യതാരമായി മാറിയത്.
2015-2016 കാലയളവില്‍ ഉഴവൂര്‍ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പദ്ധതിയുമായി ബന്ധപ്പെട്ട് നടന്ന അഴിമതി സംബന്ധിച്ച പരാതിയില്‍ മുഖ്യസ്ഥാനത്തുള്ള ഉദ്യോഗസ്ഥയാണിത്. ജനപ്രതിനിധികള്‍ക്ക് അനുകൂലമായി റിപ്പോര്‍ട്ട് തയ്യാറാക്കി ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ തെറ്റിധരിപ്പിച്ചെന്നാണ് പരാതി.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടറായ എസ്. ജോസ്ന മോളെ പ്രതിയാക്കി സ്വകാര്യ കേസ് ഫയല്‍ ചെയ്യുന്നതിനാണ് ചീഫ് സെക്രട്ടറി മുമ്പാകെ പി.പി.തോമസ് അപേക്ഷ സമര്‍പ്പിച്ചിട്ടുളളത്. അപേക്ഷ നല്കി ഒരു വര്‍ഷം കഴിഞ്ഞിട്ടും നടപടി ഉണ്ടായിട്ടില്ല.
ഇതിനിടയിലാണ് വകുപ്പ് മന്ത്രി പങ്കെടുത്ത ചടങ്ങിലെ സ്വാഗതപ്രസംഗങ്ങകയായി പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ എത്തിയത്.തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി തന്നെ ഇതേ വേദിയില്‍ വച്ച് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കുന്ന മേലുദ്യോഗസ്ഥരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ വച്ച് പൊറുപ്പിക്കില്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും വകുപ്പ് മന്ത്രിയെ നേരില്‍ സമീപിച്ച് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ക്കെതിരെ നിയമയുദ്ധം നടത്താനാണ് പി.പി തോമസിന്റെ തീരുമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: