വെളിയന്നൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളായ ത്രിതല പഞ്ചായത്തുകളിലെ എഞ്ചിനീയറിങ് വിഭാഗം അഴിമതിയുടെ പ്രത്യക്ഷരൂപമായി മാറിയിരിക്കുകയാണെന്ന് മന്ത്രി കെ. ടി. ജലീല്‍. പഞ്ചായത്തുകളുടെ ദുര്‍ഗ്ഗതിക്ക് കാരണം ഈ അഴിമതിയാണെന്നും കോട്ടയം ജില്ലയിലെ പതിനാല് പഞ്ചായത്തുകളെ അഴിമതി രഹിത സദ്ഭരണ ഗ്രാമ പഞ്ചായത്തുകളായി പ്രഖ്യാപിച്ചുകൊണ്ട് മന്ത്രി പറഞ്ഞു. വിജിലന്‍സിന്റെ അഴിമതി സൂചിക ഏറെ വിഷമിപ്പിക്കുന്നതാണ്. സാധാരണ മനുഷ്യന് തന്റെ ജീവിതകാലത്ത് ഏറ്റവും അധികം സമീപിക്കുന്നത് ത്രിതല പഞ്ചായത്തുകളെയാണ്. വിജിലന്‍സ് റിപ്പോര്‍ട്ടിനെ സ്വയം വിമര്‍ശനമായി കാണുന്നതായും മന്ത്രി പറഞ്ഞു.
അര്‍ഹത ഇല്ലാത്തവര്‍ സ്ഥാപന മേധാവികളാകുമ്പോള്‍ അവര്‍ക്ക് കീഴ്ജീവനക്കാരെ ചോദ്യം ചെയ്യാനാവില്ല. സമീപിക്കുന്ന ദിവസം തന്നെ നല്കാവുന്ന സാക്ഷ്യപത്രങ്ങള്‍ അപ്പോള്‍ തന്നെ നല്‍കണം. കെട്ടിട പെര്‍മിറ്റിനായി നല്കുന്ന അപേക്ഷകളിലെ കുറവുകള്‍ സാങ്കേതിക വിഭാഗം ഒറ്റക്കുറിപ്പിലൂടെ അറിയിക്കണം. രണ്ടാമത് കുറവുകളുടെ കുറിപ്പ് നല്കി ജനത്തെ നടത്തിക്കുന്ന ജീവനക്കാരനെതിരെ നടപടി സ്വീകരിക്കും. സമയ ബന്ധിതമായി സേവനം നല്‍കാത്ത ജീവനക്കാരനില്‍ നിന്നും പിഴ ഈടാക്കും. സാങ്കേതിക വിഭാഗം ജീവനക്കാര്‍ കരാറുകാരുടെ ഓശാരം വാങ്ങി അവരുടെ ഓഛാനത്തോടെ നല്കുന്ന വാഹനങ്ങളില്‍ സ്ഥല പരിശോധന നടത്തുന്നത് അവസാനിപ്പിക്കും. സാങ്കേതിക വിഭാഗത്തിന് ആവശ്യമായ വാഹനം വാടകയ്ക്ക് പഞ്ചായത്തുകള്‍ എടുത്ത് നല്‍കും. സാങ്കേതിക വിഭാഗത്തിനുള്ള ശമ്പളം പഞ്ചായത്തുകള്‍ വഴി നല്‍കും. സാങ്കേതിക വിഭാഗം ജീവനക്കാരെ പഞ്ചായത്തിന് കീഴിലാക്കി തങ്ങളെ ഭരിക്കാന്‍ ആരുമില്ലെന്ന അവസ്ഥ മാറ്റും. പഞ്ചായത്തിനു കീഴിലേക്ക് ഇവരെ മാറ്റുന്നതിനെതിരെ സമരം നടത്തിയതുകൊണ്ട് പ്രയോജനമില്ല. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മാന്യമായ ശമ്പളം കൈപ്പറ്റുന്നവരാണ്. കൈക്കൂലിക്കാരെന്ന് കേള്‍ക്കാനല്ല അഴിമതി രഹിതമായ സേവനം കൈപ്പറ്റിയവരാണ് തങ്ങളുടെ മാതാപിതാക്കള്‍ എന്ന് പറയാനാവും മക്കളും ആഗ്രഹിക്കുന്നത്. മനുഷ്യനോട് ചെയ്ത തെറ്റിന് പാപപരിഹാരം തേടി ദേവാലയങ്ങളില്‍ എത്തിയാല്‍ ദൈവം രക്ഷിക്കില്ല. നമ്മള് വാങ്ങുന്ന കൈക്കൂലിക്ക് മക്കള്‍ മറുപടി പറയേണ്ടി വരും. മന്ത്രി പറഞ്ഞു. പതിനാല് ഗ്രാമ പഞ്ചായത്തുകള്‍ക്കും അഴിമതി രഹിത സദ്ഭരണ ഗ്രാമ പഞ്ചാത്ത് എന്ന ഉപഹാരം നല്കി.
ജില്ലയില്‍ സകര്‍മ്മ സോഫ്റ്റ് വെയര്‍ നൂറ് ശതമാനം പഞ്ചായത്തുകളിലും നടപ്പിലാക്കിയതിന്റെ പ്രഖ്യാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പും ലോഗോ പ്രകാശനവും സഞ്ചയ, സാംഖ്യ ഇന്റഗ്രേഷന്‍ നൂറ് ശതമാനം പഞ്ചായത്തുകളിലും നടപ്പിലാക്കിയതിന്റെ പ്രഖ്യാപനവും ജില്ലാ കളക്ടര്‍ സി.എ. ലതയും നിര്‍വ്വഹിച്ചു. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എസ് ജോസ്നമോള്‍, വിജിലന്‍സ് എസ.പി. ജോണ്സണ് ജോസഫ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് കോട്ടയം പ്രസിഡന്റ് കുഞ്ഞ് പുതുശ്ശേരി, ക്രൂസ് ചെയര്‍മാനും കടുത്തുരുത്തി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ പി വി സുനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: